മലപ്പുറം: മലപ്പുറം കരുളായി കരിമ്പുഴയിൽ സ്കൗട്ട് ആൻഡ് ഗൈഡ് ക്യാംപിനിടെ രണ്ട് വിദ്യാർത്ഥികൾ മുങ്ങി മരിച്ച സംഭവത്തിൽ അധ്യാപകർക്കെതിരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസർക്കെതിരെയും കേസ് എടുത്ത് പൊലീസ്. പൂക്കോട്ടുപാടം പൊലീസാണ് അധ്യാപകരെയും ബീറ്റ് ഫോറസ്റ്റ് ഓഫീസറെയും പ്രതികളാക്കി കേസ് എടുത്ത്. 304 A വകുപ്പ് പ്രകാരമാണ് കേസ് എടുത്തത്.
വിദ്യാർത്ഥികൾക്ക് ഒപ്പം ഉണ്ടായിരുന്ന മൂന്ന് അധ്യാപകരും, ബീറ്റ് ഫോറസ്റ്റ് ഓഫീസറും കുറ്റക്കാരാണെന്ന് പോലീസ് കണ്ടെത്തി. നീന്തൽ അനുവദനീയം അല്ല എന്ന ബോർഡ് വനം വകുപ്പ് സ്ഥാപിച്ചിട്ടും അതിനെ അവഗണിച്ചാണ് നീന്തൽ നടത്തിയതെന്ന് പോലീസ് പറഞ്ഞു. കല്പകഞ്ചേരി എംഎസ്എം സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ മുർഷിന, ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി അയിഷ റുദ എന്നിവരാണ് ഫെബ്രുവരി ഒൻപതിന് കരിമ്പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ മുങ്ങി മരിച്ചത്.