പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

സംഭവം വിവാദമായതോടെയാണ് വധശ്രമത്തിനുള്ള വകുപ്പു കൂടി കൂട്ടി ചേർത്തത്
പന്തീരാങ്കാവ് ഗാർഹിക പീഡനം; ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനത്തിൽ ഭർത്താവ് രാഹുലിനെതിരെ വധശ്രമത്തിന് കേസെടുത്ത് പൊലീസ്. നേരത്തെ ഗാർഹിക പീഡനത്തിന് മാത്രമായിരുന്നു കേസെടുത്തിരുന്നത്. സംഭവം വിവാദമായതോടെയാണ് വധശ്രമത്തിനുള്ള വകുപ്പു കൂടി കൂട്ടി ചേർത്തത്.

കേസെടുക്കാന്‍ കോഴിക്കോട് പന്തീരാങ്കാവ് പൊലീസ് വൈകിയ സാഹചര്യം ഉള്‍പ്പെടെ ചൂണ്ടികാട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് പെൺകുട്ടിയുടെ കുടുംബം നേരത്തെ വ്യക്തമാക്കിയിരുന്നു. കോഴിക്കോട് സ്വദേശിയായ രാഹുല്‍ മൊബൈല്‍ ചാര്‍ജര്‍ കേബിള്‍ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നായിരുന്നു യുവതിയുടെ പരാതി. രാഹുലിനെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ക്കണമെന്നും കുടുംബം ആവശ്യപ്പെട്ടിരുന്നു.

പറവൂർ സ്വദേശിനിയായ നവവധുവാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭർതൃവീട്ടിൽ ക്രൂരമായ ഗാർഹിക പീഡനത്തിന് ഇരയായത്. എറണാകുളത്ത് നിന്ന് വിവാഹ സൽക്കാരചടങ്ങിന് എത്തിയ ബന്ധുക്കളാണ് യുവതിയുടെ ശരീരത്തിലെ പരിക്കുകൾ കണ്ടത്. വീട്ടുകാര്‍ യുവതിയുടെ മുഖത്തും കഴുത്തിലും മർദനമേറ്റതിന്റെ പാടുകൾ കണ്ട് കാര്യം തിരക്കിയപ്പോഴാണ് മർദന വിവരം പുറത്തറിഞ്ഞത്. മെയ് 5-ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം.

ഭർത്താവ് രാ​ഹുൽ ക്രൂരമായി മർദ്ദിച്ചെന്നും ഫോൺ ചാർജർ കഴുത്തിൽ കുരുക്കി ബെൽറ്റ് കൊണ്ട് പുറത്തടിച്ചുവെന്നുമാണ് യുവതിയുടെ വെളിപ്പെടുത്തൽ. മുഷ്ടി ചുരുട്ടി ഇടിച്ചു. കരച്ചിൽ കേട്ടിട്ടും ആരും സഹായിക്കാൻ വന്നില്ലെന്നും യുവതി പറഞ്ഞു. രാഹുൽ ലഹരി വസ്തു ഉപയോഗിച്ചിരുന്നതായും യുവതി പറയുന്നു. ഫോൺ രാ​​ഹുലിന്റെ കയ്യിലായിരുന്നു വീട്ടുകാരെ വിവരമറിയിക്കാൻ കഴിഞ്ഞില്ല. രാഹുലിൻ്റെ അമ്മയും സ്ത്രീധനത്തിൻ്റെ പേരിൽ സംസാരിച്ചിരുന്നുവെന്നും രാഹുലിൻ്റെ പിന്നിൽ അമ്മയാണെന്ന് കരുതുന്നുവെന്നുമായിരുന്നു യുവതിയുടെ ആരോപണം. പന്തീരാങ്കാവ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും അതിൽ പറഞ്ഞ പല മൊഴികളും എഫ് ഐ ആറിൽ പറയുന്നില്ലന്നും സ്റ്റേഷനിൽ എത്തിയപ്പോൾ പ്രതിയായ രാഹുലിന്റെ തോളത്ത് പൊലീസ് കൈയിട്ട് നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞതെന്നും യുവതി റിപ്പോർട്ടറിനോട് പറഞ്ഞിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com