'സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല'; ഹരിഹരനെ തള്ളി കെ കെ രമ

സംഭവിച്ച് മണിക്കൂറുകള്‍ക്കകം പരാമര്‍ശത്തില്‍ ഹരിഹരന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനെ പോസിറ്റീവായി കാണുന്നുവെന്നും രമ
'സ്ത്രീവിരുദ്ധ പരാമര്‍ശം അംഗീകരിക്കില്ല'; ഹരിഹരനെ തള്ളി കെ കെ രമ

കോഴിക്കോട്: എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ കെ ശൈലജ എംഎല്‍എക്കെതിരായ കെ എസ് ഹരിഹരന്റെ പരാമര്‍ശം തള്ളി ആര്‍എംപി. ഒരു കാരണവശാലും ഉണ്ടാകാന്‍ പാടില്ലാത്ത പരാര്‍ശമാണ്. ഏത് വ്യക്തിയുടെ ഭാഗത്ത് നിന്നായാലും സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ അംഗീകരിക്കാനാകില്ല. പൊതുപ്രവര്‍ത്തകര്‍ ജാഗ്രത കാണിക്കേണ്ടതുണ്ട്. നോട്ടത്തിലും വാക്കിലും ജാഗ്രത ഉണ്ടാകണം. ഇത്തരത്തിലൊരു പരാമര്‍ശത്തെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും കെ കെ രമ എംഎല്‍എ പറഞ്ഞു.

അതേസമയം, പരാമര്‍ശം നടത്തി മണിക്കൂറുകള്‍ക്കകം ഹരിഹരന്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിച്ചതിനെ പോസിറ്റീവായി കാണുന്നുവെന്നും രമ പറഞ്ഞു. ആ പരാമര്‍ശം തെറ്റായിരുന്നുവെന്ന് അദ്ദേഹത്തിന് ബോധ്യപ്പെട്ടു. ഖേദം പ്രകടിപ്പിച്ചത് പോസ്റ്റീവ് കാര്യമാണ്. നിരവധി സ്ത്രീകള്‍ക്കെതിരായ പരാമര്‍ശങ്ങള്‍ പലരില്‍ നിന്നായി കേട്ടിട്ടുണ്ട്. വിജയരാഘവനില്‍ നിന്നായാലും എം എം മണിയില്‍ നിന്നായാലും സ്ത്രീവിരുദ്ധ പരാമര്‍ശം ഉണ്ടായപ്പോള്‍ എതിര്‍ത്തുപറയലോ, ഖേദം പ്രകടിപ്പിക്കലോ കേട്ടിട്ടില്ല. ആ സമയത്തൊക്കെ ന്യായീകരണമാണ് കേട്ടത്. പരാമര്‍ശത്തെ പൂര്‍ണ്ണമായി തള്ളി ആര്‍എംപി നിലപാട് വ്യക്തമാക്കുന്നു. മാതൃകാപരമായ നിലപാടാണിത്. തിരുത്തിയത് നല്ലകാര്യം. അത് തന്നെയാണ് ഏറ്റവും വലിയ സന്ദേശമെന്നും കെ കെ രമ അഭിപ്രായപ്പെട്ടു.

സ്ത്രീകളോടുള്ള കാഴ്ച്ചപ്പാടില്‍ മാറ്റമില്ല. പുരുഷാധിപത്യസമൂഹമാണ്. എത്ര പുരോഗമനം പറഞ്ഞാലും ഉള്ളിന്റുള്ളില്‍ ചില കാര്യങ്ങളുണ്ട്. ഹരിഹരന്‍ അത്ഭുതപ്പെടുത്തി. സ്ത്രീകളുടെ കാര്യത്തില്‍ ഏറ്റവും പുരോഗമനാത്മക നിലപാട് എടുക്കുന്നയാളാണ് ഹരിഹരന്‍. പൊതുരംഗത്തേക്ക് സ്ത്രീകള്‍ വരണമെന്ന് ശക്തമായി വാദിക്കുന്നയാളാണ്. അതിനാല്‍ ഹരിദാസന്റെ പരാമര്‍ശം പ്രയാസമുണ്ടാക്കിയെന്നും രമ പറഞ്ഞു.

നിയമ നടപടിയുമായി പോകുന്നതില്‍ അര്‍ത്ഥമില്ല. പരാമര്‍ശം തിരുത്തി. ഖേദം പ്രകടിപ്പിച്ചതോടെ വിവാദം തീരണം. ബാക്കി കാര്യങ്ങള്‍ സംഘടന ആലോചിക്കുമെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.

'ടീച്ചറുടെ പോണ്‍ വീഡിയോ ആരെങ്കിലും ഉണ്ടാക്കുമോ, മഞ്ജു വാര്യരുടെ പോണ്‍ വീഡിയോ ഉണ്ടാക്കിയെന്ന് പറഞ്ഞാല്‍ മനസ്സിലാകും'; എന്നായിരുന്നു ഹരിഹരന്റെ പരാമര്‍ശം. വിവാദമായതോടെ ഹരിഹരന്‍ ഖേദം പ്രകടിപ്പിച്ച് രംഗത്തെത്തിയിരുന്നു. വടകരയില്‍ യുഡിഎഫും ആര്‍എംപിയും ചേര്‍ന്ന് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു ഹരിഹരന്റെ വിവാദ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com