കോഴിക്കോട്: കനത്ത വേനൽ ചൂടിൽ സൂര്യഘാതമേറ്റ് കോഴിക്കോട് ജില്ലയിൽ 26 പശുക്കളും മൂന്ന് എരുമകളും ചത്തതായി ജില്ലാ മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. ജനുവരി മുതലുള്ള കണക്കാണ് ഇതെങ്കിലും ചൂട് കൂടിയ മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് ജില്ലയിലെ 18 ഗ്രാമപഞ്ചായത്തുകളിൽ ഭൂരിഭാഗം കന്നുകാലികളും ചത്തത്. ചത്ത പശുക്കളിൽ കറവയുള്ളവയും ഉണ്ടായിരുന്നു.
ഇത് സംബന്ധിച്ച് വെള്ളിയാഴ്ച സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി വിളിച്ചുചേർത്ത ഓൺലൈൻ യോഗത്തിൽ സൂര്യാഘാതമേറ്റ് ചത്ത കാലി ഒന്നിന് 16400 രൂപ ധനസഹായം നൽകാൻ തീരുമാനിച്ചിരുന്നു. സൂര്യഘാതമേറ്റ് മൃഗങ്ങൾ ചത്താൽ സമീപത്തെ മൃഗാശുപത്രിയിൽ വിവരം അറിയിക്കുകയും പോസ്റ്റ്മോർട്ടം നടത്തുകയും വേണം. ഇതിന്റെ അടിസ്ഥാനത്തിൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടും ചത്ത പശുവിന്റെ ഫോട്ടോയും അടങ്ങിയ അപേക്ഷയാണ് കർഷകർ ധനസഹായത്തിനായി സമർപ്പിക്കേണ്ടതെന്ന് അധികൃതർ അറിയിച്ചു.