കരിപ്പൂർ : മേയ് ഒന്ന് മുതൽ കരിപ്പൂരിൽ നിന്ന് അഗത്തിയിലേക്ക് സർവീസ് ആരംഭിക്കുമെന്ന് അറിയിച്ച് വിമാനകമ്പനിയായ ഇൻഡിഗോ. 78 പേർക്ക് സഞ്ചരിക്കാവുന്ന എടിആർ വിമാനമാണ് കരിപ്പൂരിൽ നിന്ന് ആദ്യ ഘട്ടത്തിൽ സർവീസ് ആരംഭിക്കുന്നത്. പുതിയ സർവീസ് വിദ്യാർത്ഥികൾക്കും വിനോദസഞ്ചാരിക്കൾക്കും പുറമേ ലക്ഷദ്വീപിലുള്ള രോഗികൾക്കും ഏറെ സഹായകരമാകും എന്നാണ് പ്രതീക്ഷ.
ബേപ്പൂരിൽ നിന്ന് ലക്ഷദ്വീപിലേക്ക് മൂന്ന് വർഷം മുൻപ് വരെ കപ്പൽ സർവീസ് ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ കൊച്ചി വഴി മാത്രമേ കപ്പൽ യാത്ര നടത്തുന്നുള്ളൂ. കൊച്ചിയിൽ നിന്ന് ആഴ്ചയിൽ ഒരു കപ്പൽ സർവീസ് മാത്രമാണ് ദ്വീപിലേക്കുള്ളത്. പല ആവശ്യങ്ങൾക്കായി കോഴിക്കോട് ഭാഗങ്ങളിൽ എത്തുന്ന ആളുകൾ ഇപ്പോൾ വളരെ ബുദ്ധിമുട്ടിലാണ്. എന്നാൽ പുതിയ സർവീസ് എത്തുന്നതോടെ ആളുകൾക്ക് യാത്ര സുഗമമാകും. ഒരാഴ്ച്ചയിൽ ഏകദേശം 546 പേർക്ക് കോഴിക്കോട് നിന്ന് അഗത്തിലേക്ക് യാത്ര ചെയ്യാനാകും.
5000 മുതൽ 6000 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്. യാത്രാ സമയം ലാഭിക്കാം എന്നതാണ് ഇതിൽ ഏറ്റവും പ്രധാനം. വിമാന സർവീസ് പ്രഖ്യാപിച്ചതോടെ വിവിധ ഏജൻസികള് രണ്ട് ഭാഗത്തേക്കുമുള്ള നിരവധി യാത്ര പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. അഗത്തിയിലേക്ക് കൊച്ചി,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് നിലവിൽ വിമാന സർവീസ് ഉള്ളത്. പ്രധാനമായും കേരളത്തിൽ വന്ന് പഠിക്കുന്ന ലക്ഷദ്വീപിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് ഇത് ഏറെ സഹായകരമാവുക. യാത്രക്ക് ആവശ്യമായ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിട്ടുണ്ട്.