തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ബദല് ആരാകുമെന്ന ചോദ്യം പാർലമെൻ്ററി സംവിധാനത്തിൽ അപ്രസക്തമാണെന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. മാധ്യമപ്രവർത്തകരുടെ നിരന്തരമായ ചോദ്യത്തിന് മറുപടി ആയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
'പാർലമെൻ്ററി സംവിധാനത്തിൽ ചോദ്യത്തിന് പ്രസക്തിയില്ല. ഒരു വ്യക്തിയെയല്ല തിരഞ്ഞെടുക്കുന്നത്. ഇന്ത്യയുടെ വൈവിധ്യവും ബഹുസ്വരതയും കാത്തുസൂക്ഷിക്കാൻ ത്രാണിയുള്ള ഒരു കൂട്ടം തത്വങ്ങളെയും ബോധ്യങ്ങളെയും പ്രതിനിധീകരിക്കുന്ന ഒരു പാർട്ടി അല്ലെങ്കിൽ പാർട്ടികളുടെ കൂട്ടായ്മയാണ്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കുന്ന, ഏകാധിപതിയാകാതെ , പരിചയസമ്പന്നരും കഴിവുള്ളവരുമായ ഒരു കൂട്ടം ഇന്ത്യൻ നേതാക്കളാണ് മോദിക്കുള്ള ബദൽ. ആരെയാണ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കേണ്ടത് എന്നത് ജനങ്ങളുടെ തീരുമാനമാണ്. നമ്മുടെ ജനാധിപത്യവും വൈവിധ്യവും സംരക്ഷിക്കുകയാണ് ആദ്യം വേണ്ടത്'എന്നാണ് തരൂർ പറയുന്നത്. എക്സിലൂടെയായിരുന്നു തരൂരിന്റെ പ്രതികരണം.
തിരുവനന്തപുരത്ത് നിന്ന് മൂന്ന് തവണ എംപിയായിട്ടുള്ള തരൂർ, അതേ സീറ്റിൽ നിന്ന് കോൺഗ്രസിന് വേണ്ടി വീണ്ടും ലോക്സഭയിലേക്ക് മത്സരിക്കുകയാണ്. ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറും സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രനുമാണ് തരൂരിന്റെ എതിര് സ്ഥാനാര്ത്ഥികള്.