കിട്ടിയാ കിട്ടി, കിട്ടിയില്ലെങ്കില്‍ പെട്ടി, ഇരുമെയ്യാണെങ്കിലും; മുന്നറിയിപ്പുമായി എംവിഡി

അതായതുത്തമാ... രണ്ടു പ്രതലങ്ങള്‍ തമ്മില്‍ ഉരസുമ്പോള്‍ ഉണ്ടാകുന്ന *ഘര്‍ഷണം അഥവാ ഫ്രിക്ഷന്‍ എന്ന ഭൂതമാണ്* ഇവിടെ നമ്മുടെ ഏകരക്ഷകന്‍ എന്നു ചുരുക്കം
കിട്ടിയാ കിട്ടി, കിട്ടിയില്ലെങ്കില്‍ പെട്ടി, ഇരുമെയ്യാണെങ്കിലും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: ഇരുചക്രവാഹന യാത്രികര്‍ക്ക് മുന്നറിയിപ്പുമായി മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ്. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയിലൂടെ എംവിഡി ഓര്‍മ്മപ്പെടുത്തുന്നത്. ട്രിപ്പിള്‍ അടിച്ചുള്ള ഇരുചക്രവാഹനയാത്രയുടെ അപകടങ്ങളെ കുറിച്ചും കുറിപ്പില്‍ എംവിഡി ഓര്‍മ്മപ്പെടുത്തുന്നു.

'മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാള്‍ കൂടുതല്‍ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിന്റെ സുരക്ഷ എന്നതിനാലാണ്. ഇരുചക്ര വാഹനങ്ങളെ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്ന ഏകഘടകം ഡ്രൈവറുടെ ശരീരമനോബുദ്ധികളുടേയും വാഹനത്തിന്റേയും ഏകോപിതചലനമാണെന്ന കാര്യം നമുക്കറിയാം. അപ്പോള്‍ ഡ്രൈവര്‍ക്കൊപ്പം ഒരാള്‍ കൂടിയായാലോ...?! ചിന്തിക്കുക, ഡ്രൈവിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാവില്ലേ? നാം സ്വപ്‌നേപി വിചാരിക്കാത്ത 'പിന്‍സീറ്റ് ഡ്രൈവിംഗ്' പരോക്ഷമായ ഒരു അപകടകാരിയാണ് എന്നറിയുക. അപ്പോള്‍ രണ്ടില്‍ കൂടുതല്‍ യാത്രികരുണ്ടെങ്കില്‍ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ', കുറിപ്പില്‍ പറയുന്നു.

പോസ്റ്റിന്റെ പൂര്‍ണരൂപം:

*ഇരുമെയ്യാണെങ്കിലും....4.0*

ഇരുമെയ്യാണെങ്കിലും മനമൊന്നായി... മെഷീനും മനുഷ്യനും ഒന്നായി ഇടവേളകളില്ലാത്ത ജാഗ്രതയോടെ പ്രവര്‍ത്തിക്കേണ്ടുന്ന ഒന്നാണ് ഡ്രൈവിംഗ്. ഒരു ഇരുചക്രവാഹനയാത്ര മറ്റു വാഹന യാത്രകളേക്കാള്‍ കൂടുതല്‍ അപകടകരമാവുന്നത് പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ സന്തുലനം, സ്ഥിരത എന്നിവയെ ആശ്രയിച്ചാണ് അതിന്റെ സുരക്ഷ എന്നതിനാലാണ്.

*സന്തുലനം അഥവാ ബാലന്‍സിംഗ്*

ഇരുചക്ര വാഹനങ്ങളെ സുരക്ഷിതമായ ഒരു സന്തുലിതാവസ്ഥയില്‍ നിര്‍ത്തുന്ന ഏകഘടകം ഡ്രൈവറുടെ ശരീരമനോബുദ്ധികളുടേയും വാഹനത്തിന്റേയും ഏകോപിതചലനമാണെന്ന കാര്യം നമുക്കറിയാം.

അപ്പോള്‍ ഡ്രൈവര്‍ക്കൊപ്പം ഒരാള്‍ കൂടിയായാലോ...?! ചിന്തിക്കുക, ഡ്രൈവിംഗ് കൂടുതല്‍ സങ്കീര്‍ണ്ണമാവില്ലേ....? നാം സ്വപ്‌നേപി വിചാരിക്കാത്ത 'പിന്‍സീറ്റ്‌ഡ്രൈവിംഗ്' പരോക്ഷമായ ഒരു അപകടകാരിയാണ് എന്നറിയുക.....

അപ്പോള്‍ രണ്ടില്‍ കൂടുതല്‍ യാത്രികരുണ്ടെങ്കില്‍ എന്താകുമെന്ന് പറയേണ്ടതില്ലല്ലോ......? ട്രിപ്പിള്‍ റൈഡേഴ്‌സ്... ജാഗ്രതൈ

*സ്ഥിരത അഥവാ സ്റ്റെബിലിറ്റി*

അതിദ്രുതം മാറി വരുന്ന വ്യത്യസ്തപ്രതലങ്ങളുമായുള്ള മുന്‍പിന്‍ ടയറുകളുടെ കേവലം രണ്ട് Rolling point Contact മാത്രമാണ്, ഇരുചക്രവാഹനത്തില്‍ സ്ഥിരത അഥവാ സ്റ്റെബിലിറ്റിക്ക് ആധാരമായ സംഗതി എന്നത് നമ്മില്‍ എത്ര പേര്‍ക്ക് ബോധ്യമുണ്ട്... ?

ഒരു മോട്ടോര്‍ സൈക്കിളിന്റെ സുരക്ഷിതപ്രയാണത്തിന് അത്യന്താപേക്ഷിതമായ ഏകഘടകം പ്രതലവുമായുള്ള മുന്‍പിന്‍ടയറുകളുടെ ഒരുപോലുള്ള പിടിത്തം അഥവാ ഗ്രിപ്പ് മാത്രമാണെന്നത് മറക്കാനേ പാടില്ല...

അതായതുത്തമാ... രണ്ടു പ്രതലങ്ങള്‍ തമ്മില്‍ ഉരസുമ്പോള്‍ ഉണ്ടാകുന്ന *ഘര്‍ഷണം അഥവാ ഫ്രിക്ഷന്‍ എന്ന ഭൂതമാണ്* ഇവിടെ നമ്മുടെ ഏകരക്ഷകന്‍ എന്നു ചുരുക്കം.....

റോഡിന്റേയും ടയറിന്റേയും പ്രതലങ്ങളുടെ സ്വഭാവത്തെ ആശ്രയിച്ചായിരിക്കും ഒരു വാഹനത്തിന്റെ റോഡ് ഹോള്‍ഡിംഗ് ക്ഷമത. ഈ പ്രതലങ്ങളില്‍ ഏതെങ്കിലും ഒന്നിന്റെ നേരിയ വ്യത്യാസം തന്നെ ഗ്രിപ്പ് കുറയാനും ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം പൂര്‍ണ്ണമായും നഷ്ടപ്പെടാനും ഇടവരുത്തിയേക്കാം...

''കൈയ്യീന്ന് പോവുംന്ന്...' പിന്നെ മെയ്- വഴക്കത്തിന് വലിയ പ്രസക്തിയൊന്നുമില്ല. *റോഡിലെ റേസിംഗ് റോഡില്‍ ഇറേസിംഗ് ആകുമെന്ന ഭയവും ജാഗ്രതയും എല്ലായ്‌പോഴും ഉണ്ടാവണം.*

നമ്മുടെ റോഡിന്റെ അപ്രവചനീയമായ പ്രതലസ്വഭാവത്തെപ്പറ്റിയാണ് നാമേറെ ആശങ്കപ്പെടേണ്ടത്. ശരിയാണ് നമുക്കേറെ പരാതികളുള്ളതും... ഇത്തരം ഒട്ടേറെ മനുഷ്യനിര്‍മ്മിതപ്രതിബന്ധങ്ങള്‍ നമ്മുടെ റോഡുകളില്‍ ഉണ്ടാകും എന്ന വസ്തുത കൂടി കണക്കിലെടുത്തു കരുതലോടെ വേണം നമ്മുടെ യാത്രകള്‍ എന്നത് ഡ്രൈവിംഗിനെ കൂടുതല്‍ ദുഷ്‌കരമാക്കുന്നുണ്ട്.

കാലാവസ്ഥയിലെ ചെറിയ മാറ്റങ്ങള്‍ പോലും ഈ പ്രതലസ്വഭാവങ്ങളെ സാരമായി ബാധിക്കുന്ന ഒന്നാണ് എന്നത് ഒരു പക്ഷെ ആരും ചിന്തിക്കാറേയില്ല.

ഒരേ യാത്രയില്‍ ഒരേ വാഹനം വ്യത്യസ്ത തരം റോഡുപ്രതലങ്ങളിലൂടെ കടന്നുപോകുന്നു. കൂടാതെ വാഹനത്തിന്റെ വേഗത, ഭാരം, നമ്മുടെ ഇരിപ്പ്, റോഡിന്റെ ചരിവ് വളവ് തുടങ്ങി നിരവധി ഘടകങ്ങളും സ്ഥിരതയെ സാരമായി ബാധിക്കും എന്ന കാര്യം ഓടിക്കുന്ന നമുക്ക് ബോധ്യമുണ്ടോ എന്നത് ഓരോ യാത്രയിലും നാം സ്വയം പരിശോധിച്ച് ഉറപ്പുവരുത്തുക. നമുക്കൊന്നായി നമ്മുടെ റോഡുകള്‍ സുരക്ഷിതമാക്കാം.

ഇന്നത്തെ ചിന്താവിഷയം ഇതാകട്ടെ:

*''കിട്ടിയാ കിട്ടി കിട്ടീല്ലെങ്കില്‍ പെട്ടി''*

Related Stories

No stories found.
logo
Reporter Live
www.reporterlive.com