മലപ്പുറം : സന്ദീപ് ബാലകൃഷ്ണയ്‌ക്കെതിയെ എസ്എഫ്ഐ പരാതി നൽകി. മലപ്പുറം ജില്ലയെ കുറിച്ചും മലയാളികളെ കുറച്ചു യൂട്യൂബ് ചാനലിലൂടെ വ്യാജ പ്രചരണം നടത്തിയെന്ന് കാട്ടിയാണ് എഴുത്തുകാരൻ സന്ദീപ് ബാലകൃഷ്ണയ്‌ക്കെതിരെ എസ് എഫ് ഐ ജില്ലാ കമ്മിറ്റി മലപ്പുറം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
മലപ്പുറം ജില്ലയിൽ ഇസ്ലാം ഗ്രാമമുണ്ടെന്നും, ഇസ്ലാം നിയമമാണ് ഇവിടെ പ്രാബല്യത്തിൽ ഉള്ളതെന്നും, മുസ്ലിംങ്ങൾ അല്ലാത്തവർ ഇവിടേക്ക് വരാൻ വിലക്കുകൾ ഉണ്ടെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ ആഭിമുഖ്യത്തിൽ സന്ദീപ് ബാലകൃഷ്ണ പറഞ്ഞിരുന്നു.
മലപ്പുറം ജില്ലയുടെ മതനിരപേക്ഷ പാരമ്പര്യത്തെ വ്യാജ പ്രചാരണത്തിലൂടെ ഇല്ലാതാക്കാൻ ആകില്ല. ഇ എം എസിന്റെയും, ആലിമുസ്‌ലിയാരുടെയും, വാരിയംകുന്നത്തിന്റെയും നാടാണ് മലപ്പുറം. മതേതര സംസ്കാരം ഉയർത്തിപിടിച്ച് ജീവിക്കുന്ന മലപ്പുറം ജില്ലയെ അധിക്ഷേപിക്കുന്നതും വർഗീയപരമായി ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നതുമായ ഇത്തരം പ്രസ്താവനകൾ പ്രതിഷേധാർഹമാണെന്ന് എസ്എഫ്ഐയുടെ പരാതിയിൽ പറയുന്നു. മലപ്പുറം ജില്ലയെയും മതസൗഹാർദ്ദത്തോടുകൂടി ജീവിക്കുന്ന ജനങ്ങളെയും അപമാനിക്കുന്ന വർഗീയ പരാമർശം നടത്തിയ എഴുത്തുകാരൻ സന്ദീപ് ബാലകൃഷ്ണയ്‌ക്ക് എതിരെ കർശന നിയമനടപടി സ്വീകരിക്കണമെന്നും എസ്എഫ്ഐ മലപ്പുറം ജില്ലാ കമ്മിറ്റി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.