പീഡനകേസിൽ ഒളിവിൽ പോയത് 12 വർഷം, ഇടയിൽ രണ്ട് വിവാഹം; ഒടുവില്‍ വിദേശത്ത് നിന്ന് പിടിയില്‍

ഒളിവില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയിൽ പ്രതി രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.
പീഡനകേസിൽ ഒളിവിൽ പോയത് 12 വർഷം, ഇടയിൽ രണ്ട് വിവാഹം; ഒടുവില്‍ വിദേശത്ത് നിന്ന് പിടിയില്‍

കോട്ടയം: മാനസിക വൈകല്യമുളള പെണ്‍കുട്ടിയെ ബാലത്സംഗം ചെയ്ത കേസില്‍ ഒളിവില്‍ പോയ പ്രതിയെ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം ഷാര്‍ജയില്‍ നിന്ന് പിടികൂടി. കോട്ടയം പൊലീസ് ഇന്റര്‍പോളിന്റെ സഹായത്തോടെയാണ് വിഴിഞ്ഞം സ്വദേശിയായ യഹിയഖാനെ കണ്ടെത്തിയത്. ഒളിവില്‍ കഴിഞ്ഞ പന്ത്രണ്ട് വര്‍ഷത്തിനിടയിൽ പ്രതി രണ്ടു പെണ്‍കുട്ടികളെ വിവാഹം കഴിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായി.

വിഴിഞ്ഞം സ്വദേശിയായ യഹിയഖാന്‍ 2008ലാണ് പാത്രം വില്‍പ്പന ജോലിയുമായി പാലായിലെത്തുന്നത്. പാലായിലെ ഒരു വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മാനസിക വെല്ലുവിളി നേരിടുന്ന പെണ്‍കുട്ടിയെ പ്രതി ക്രൂരമായി ബാലത്സംഗം ചെയ്യുകയായിരുന്നു. സംഭവത്തിൽ ഏറെ വൈകാതെ തന്നെ പൊലീസ് പ്രതിയെ കണ്ടെത്തുകയും അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. വൈകാതെ ജാമ്യം നേടി യഹിയഖാന്‍ പൊലീസിനെ വെട്ടിച്ച് നാടുകടന്നു. കേസിന്റെ വിചാരണ 2012ല്‍ തുടങ്ങാനിരിക്കെയാണ് ഇയാളെ കാണാനില്ലെന്ന വിവരം അറിയുന്നത്. കണ്ണൂരിലും മലപ്പുറത്തും ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നെന്ന സൂചന ഒരു വര്‍ഷം മുമ്പ് പൊലീസിന് ലഭിച്ചിരുന്നുവെങ്കിലും കണ്ടെത്താനായില്ല.

അന്വേഷണ സമയത്ത് യഹിയഖാന്‍ രണ്ടു വിവാഹങ്ങള്‍ കഴിച്ചിരുന്നതായി വിവരങ്ങൾ ലഭിച്ചിരുന്നു. ഇതില്‍ ഒരു പെണ്‍കുട്ടിയുടെ കണ്ണൂരിലെ മേല്‍വിലാസത്തിലാണ് പുതിയ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ച് ഇയാൾ യുഎഇയിലേക്ക് കടന്നത്. ഈ വിവരം പൊലീസിന് ലഭിച്ചതോടെ കോട്ടയം എസ്പി കെ കാര്‍ത്തിക് പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ഇന്റര്‍പോള്‍ സഹായം തേടുകയായിരുന്നു. ഇന്റര്‍പോള്‍ കസ്റ്റഡിയിലായിരുന്ന പ്രതിയെ പാലാ ഡിവൈഎസ്പി കെ സദന്‍, പ്രിന്‍സിപ്പല്‍ എസ്‌ഐ വി എല്‍ ബിനു എന്നിവരടങ്ങുന്ന സംഘം ഷാര്‍ജയിലെത്തി കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. തുടർന്ന് കോട്ടയത്തെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

പീഡനകേസിൽ ഒളിവിൽ പോയത് 12 വർഷം, ഇടയിൽ രണ്ട് വിവാഹം; ഒടുവില്‍ വിദേശത്ത് നിന്ന് പിടിയില്‍
പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു

Related Stories

No stories found.
logo
Reporter Live
www.reporterlive.com