തിരുവനന്തപുരം: കളക്ടറുടെ നേതൃത്വത്തിൽ നടന്ന യോഗത്തിലെടുത്ത തീരുമാനങ്ങളിൽ വിശ്വാസമെന്ന് മരിച്ച അനന്തുവിന്റെ പിതാവ്. തീരുമാനങ്ങൾ നടപ്പിലാക്കും എന്ന് വിശ്വസിക്കുന്നു. തന്റെ മകന് സംഭവിച്ചത് മറ്റാർക്കുമുണ്ടാകരുത്. ഇതിന് മുമ്പും പല അപകടങ്ങളുണ്ടായി. എന്നാൽ കർശന തീരുമാനം എടുക്കാൻ തന്റെ മകന്റെ മരണം വേണ്ടി വന്നുവെന്ന് അനന്തുവിന്റെ പിതാവ് പ്രതികരിച്ചു.
നഷ്ടപരിഹാരം ചോദിക്കുന്നത് തന്റെ മകന്റെ ജീവന്റെ വില ചോദിക്കുന്നത് പോലെ ആവും. സർക്കാർ വേണ്ട തീരുമാനം എടുക്കും എന്ന് കരുതുന്നു. യോഗം കഴിഞ്ഞതിനു ശേഷം ബന്ധപ്പെട്ടവർ വീട്ടിലേക്ക് വന്നിരുന്നു. യോഗത്തിൽ നടപടി കൈകൊള്ളാൻ തീരുമാനം എടുത്തതിൽ സന്തോഷമെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിൽ കേസുമായി മുന്നോട്ട് പോയിട്ടില്ല. സർക്കാരിന്റെ ഉറപ്പിൽ വിശ്വസിച്ചു നിൽക്കുകയാണ്. നിലവിൽ ടിപ്പറിന്റെ ഓട്ടം നിർത്തിവച്ചിരിക്കുകയാണ്. ഇന്നെടുത്ത തീരുമാനത്തിൽ അംഗീകാരം ഉണ്ടായാൽ മാത്രമേ ഇനി ടിപ്പർ ഓടിക്കുകയുള്ളു എന്ന് അറിയിച്ചിട്ടുണ്ടെന്നും അനന്തുവിന്റെ പിതാവ് അറിയിച്ചു.
കഴിഞ്ഞ ദിവസം രാവിലെയാണ് വിഴിഞ്ഞം തുറമുഖത്തേയ്ക്ക് കൊണ്ടുപോയ ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് മുക്കോല സ്വദേശിയും ബിഡിഎസ് വിദ്യാർത്ഥിയുമായ അനന്തു മരിച്ചത്. അനന്തുവിന്റെ സംസ്കാരം നടത്തി. വാഹനത്തിന്റെ അമിതവേഗവും റോഡിന്റെ മോശാവസ്ഥയുമാണ് അനന്തുവിന്റെ മരണകാരണമെന്നാണ് മോട്ടോർ വാഹനവകുപ്പിന്റെ കണ്ടെത്തൽ.
സംഭവത്തിൽ വലിയ പ്രതിഷേധമാണ് നടക്കുന്നത്. വാഹനം അമിതഭാരം കയറ്റിയിരുന്നതായി പ്രതിഷേധക്കാർ ആരോപിക്കുന്നുണ്ട്. 10 ടൺ ഭാരം കയറ്റേണ്ടിടത്ത് 15 ടൺ കയറ്റുകയാണ്. ആളുകൾക്ക് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുണ്ടാകുന്ന സാഹചര്യമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രത്യേകിച്ച് ടൂവിലർ, ഫോർവീലർ വാഹനങ്ങൾക്ക്, അമിത വേഗത, അമിത ഭാരം മൂലം ബുദ്ധിമുട്ടുകള് ഉണ്ടാകാറുണ്ട്. തീരെ ശ്രദ്ധിയില്ലാതെയാണ് ലോഡുമായെത്തുന്ന വാഹനങ്ങൾ പോകുന്നതെന്നും പ്രതിഷേധക്കാർ പറയുന്നു.