മൂന്നാർ: പടയപ്പ എന്ന കാട്ടാനയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘം ദൗത്യം ആരംഭിച്ചു. ഇന്ന് മുതൽ ഡ്രോൺ അടക്കം ഉപയോഗപ്പെടുത്തിയാണ് വനംവകുപ്പ് ആനയെ നിരീക്ഷിക്കുക. കഴിഞ്ഞ കുറച്ചു നാളുകളായി ജനവാസ മേഖലയിൽ തുടരുന്ന പടയപ്പ വ്യാപക നാശം വിതച്ചതോടെയാണ് കാട്ടാനയെ നിരീക്ഷിക്കുവാൻ പ്രത്യേക സംഘത്തെ നിയോഗിച്ചത്. ഹൈറേഞ്ച് സർക്കിൾ സിസിഎഫ് നേരിട്ട് എത്തിയാണ് ദൗത്യത്തിന് നേതൃത്വം നൽകുന്നത്.
അത്യാധുനിക സംവിധാനം ഉള്ള ഡ്രോൺ ഉപയോഗിച്ചാണ് വനംവകുപ്പിന്റെ നിരീക്ഷണം. രാത്രികാലത്തടക്കം ആനയെ നിരീക്ഷിക്കുന്നതിനാണ് വനം വകുപ്പിന്റെ നീക്കം എന്ന് ഹൈറേഞ്ച് സർക്കിൾ സിസിഎഫ് അരുൺ ആർഎസ്എസ് പറഞ്ഞു.
രണ്ടു മണിക്കൂറിലധികം ബാറ്ററി ബാക്കപ്പ് കിട്ടുന്ന വലിയ രണ്ട് ഡ്രോണുകള്‍ ആണ് വനം വകുപ്പ് എത്തിച്ചിരിക്കുന്നത്. രാത്രിയിൽ അടക്കം ദൃശ്യങ്ങൾ വ്യക്തമായി പകർത്തുവാൻ കഴിയും. പടയപ്പ ജനവാസ മേഖലയിലേക്ക് ഇറങ്ങാതിരിക്കുന്നതിനും വനംവകുപ്പ് പരിശ്രമം നടത്തുന്നുണ്ട്. നിലവിൽ പടയപ്പ മാട്ടുപ്പെട്ടി ടോപ് ഡിവിഷന് സമീപം തേയിലക്കാടിനുള്ളിലെ ചെറിയ ചോലയ്ക്കുള്ളിൽ നിലയുറപ്പിച്ചിരിക്കുകയാണ്.