കണ്ണൂർ: കേരളം സമ്പൂർണ ഡിജിറ്റല് സാക്ഷര സംസ്ഥാനമായി മാറുന്നതിന്റെ മുന്നോടിയായി തളിപ്പറമ്പ് നിയോജകമണ്ഡലത്തില് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇടം. തളിപ്പറമ്പിനെ സമ്പൂർണ ഡിജിറ്റല് സാക്ഷര മണ്ഡലമായി ഈ മാസം 24-ന് മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിക്കും.
എംവി ഗോവിന്ദന് മാസ്റ്ററുടെ നേതൃത്വത്തില് 2023 മെയ് മുതല് നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് ഇടം. മണ്ഡലത്തിലെ തദ്ദേശഭരണ സ്ഥാപനങ്ങളുടെ മേല്നോട്ടത്തില് നടപ്പാക്കുന്ന പദ്ധതിയ്ക്ക് ആവശ്യമായ മൊഡ്യൂളുകളും, മാസ്റ്റർ ട്രെയിനർ പരിശീലനവും ഡിജിറ്റല് റിസോഴ്സുകളും തയ്യാറാക്കിയത് പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കൈറ്റാണ്. സംസ്ഥാന സാക്ഷരതാ മിഷന്, കുടുംബശ്രീ പോലെ നിരവധി പങ്കാളികള് പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷം ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവാണ് ഇടം പദ്ധതി ഉദ്ഘാടനം ചെയ്തത്. നിലവിൽ 52230 പഠിതാക്കള് പദ്ധതിയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മണ്ഡലത്തിലെ വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളും സ്കൂളുകള് വായനശാലകള് അയല്ക്കൂട്ടങ്ങള് വീടുകള് തുടങ്ങിയവയെല്ലാം ഡിജിറ്റല് മീഡിയാ സാക്ഷരതാ പദ്ധതിയുടെ ഭാഗമായി ഇതിനോടകം മാറിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. കൈറ്റ് തയ്യാറാക്കിയ www.edam.kite.kerala.gov.in എന്ന ഇടം വെബ്സൈറ്റ് വഴി എല്ലാ പ്രവർത്തനങ്ങളുടേയും മോണിറ്ററിംഗ് ഉള്പ്പെടെയുള്ള ഏകോപനം സാധ്യമാക്കിയിരുന്നു. പത്തു മണിക്കൂർ ദൈർഘ്യമുള്ള 5 മൊഡ്യൂളുകള് ഉപയോഗിച്ചാണ് പരിശീലനം നടത്തിയത്. കഴിഞ്ഞ വർഷം കുറുമാത്തൂർ പഞ്ചായത്ത് ആദ്യ ഡിജിറ്റല് സാക്ഷര പഞ്ചായത്തായി പ്രഖ്യാപിച്ചിരുന്നു.