'എന്താണ് ഹേ കള്ളക്കണക്ക്?' കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം; മന്ത്രിയുടെ മറുപടി ഇങ്ങനെ

കേന്ദ്രസഹായം ലഭിക്കാന്‍ ഒരുമിച്ച് ഇടപെടണമെന്നും മന്ത്രി
'എന്താണ് ഹേ കള്ളക്കണക്ക്?' കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം; മന്ത്രിയുടെ മറുപടി ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാര്‍ കര്‍ഷകരെ ഒരു കാലത്തും അവഗണിച്ചിട്ടില്ലെന്ന് കൃഷി മന്ത്രി പി പ്രസാദ്. കര്‍ഷകരെ ചേര്‍ത്തുനിര്‍ത്തുന്ന, പരിഗണിക്കുന്ന സര്‍ക്കാരാണ് കേരളത്തില്‍ അധികാരത്തിലിരിക്കുന്നത്. നോട്ടീസില്‍ പറയുന്നത് പോലെ അവഗണനയില്ല. കര്‍ഷക പ്രശ്‌നങ്ങളില്‍ യഥാസമയം ഇടപെടുകയും സമയബന്ധിതമായി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടുകയും ചെയ്യുന്ന സര്‍ക്കാരാണ്. ആവശ്യമായ ഉത്തരവുകളിലൂടെയും സാമ്പത്തികമായും സാങ്കേതികമായും കര്‍ഷകരെ സഹായിക്കാനുള്ള നടപടികള്‍ കൈകാണ്ടിട്ടുണ്ട്. ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളുടെയും രാജ്യം ഏര്‍പ്പെട്ട കരാറുകളുടെയും കൊടും ചൂടില്‍ വാടി കരിഞ്ഞ കാര്‍ഷിക മേഖലയെ പച്ചപ്പുള്ളതാക്കി മാറ്റിയത് കേരളത്തിലെ എല്‍ഡിഎഫ് സര്‍ക്കാരാണെന്നും കൃഷി മന്ത്രി പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.

വിലയിടിവും ഉത്പാദന ചെലവില്‍ ഉണ്ടായ വന്‍ വര്‍ദ്ധനയും കടബാധ്യതയും സര്‍ക്കാരിന്റെ അവഗണനയും മൂലം കേരളത്തിലെ കര്‍ഷക സമൂഹം നേരിടുന്ന കടുത്ത പ്രതിസന്ധി സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാല്‍ കാലാവസ്ഥാ വ്യതിയാനവും കേന്ദ്രത്തിന്റെ തെറ്റായ കാര്‍ഷിക നയങ്ങളും വന്യമൃഗ പ്രശ്‌നങ്ങളും കേരളത്തിലെ കാര്‍ഷിക മേഖലയ്ക്ക് സൃഷ്ടിക്കുന്ന ഭീഷണി തരണം ചെയ്യാന്‍ 2026 ലക്ഷ്യമാക്കി വിവിധ പദ്ധതികളാണ് കൃഷി വകുപ്പ് ആസൂത്രണം ചെയ്ത് നടപ്പാക്കുന്നത്. കാര്‍ഷിക മേഖലയില്‍ ജനകീയ കൂട്ടായ്മ സൃഷ്ടിക്കാന്‍ സാധ്യമായി. ഭക്ഷ്യ സുരക്ഷ, സുരക്ഷിത ഭക്ഷണം, കര്‍ഷകരുടെ വരുമാന വര്‍ധന എന്നിവ യാഥാര്‍ത്ഥ്യമാക്കിക്കൊണ്ടിരിക്കുകയാണ്. ഉത്പാദന മേഖലയില്‍ വിപണി അധിഷ്ഠിത ഉല്‍പ്പാദനം സാധ്യമാക്കാനും ഉല്‍പ്പന്നങ്ങള്‍ പരമാവധി വില ലഭ്യമാക്കാനും സാധിക്കുന്നുണ്ടെന്നും മന്ത്രി അവകാശപ്പെട്ടു.

'എന്താണ് ഹേ കള്ളക്കണക്ക്?' കര്‍ഷകര്‍ വന്‍ പ്രതിസന്ധിയിലെന്ന് പ്രതിപക്ഷം; മന്ത്രിയുടെ മറുപടി ഇങ്ങനെ
ആളെക്കൊല്ലി കാട്ടാനയ്ക്ക് പിന്നാലെ കടുവയും; വയനാട് പടമലയിൽ കടുവയിറങ്ങി, ഭീതിയിൽ ജനം

കേന്ദ്രസര്‍ക്കാരിനെതിരെ കര്‍ഷകര്‍ സമരം നടത്തുന്ന സമയമാണിത്. ആ വിഷയം കൂടി അടിയന്തര പ്രമേയ നോട്ടീസില്‍ ഉള്‍പ്പെടുത്താമായിരുന്നു. ഉണ്ടാകാത്തത് ദൗര്‍ഭാഗ്യമാണ്. എംഎസ്ബി നിയമവിധേയമാക്കണമെന്ന അഭിപ്രായത്തില്‍ ഉറച്ച് നില്‍ക്കുന്നു. കേന്ദ്രസഹായം ലഭിക്കാന്‍ ഒരുമിച്ച് ഇടപെടണമെന്നും മന്ത്രി പറഞ്ഞു.

എന്നാല്‍ കേരളത്തിലെ നാളികേര കര്‍ഷകര്‍ ചരിത്രത്തിലില്ലാത്ത പ്രതിസന്ധി അഭിമുഖീകരിക്കുകയാണെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ കുറുക്കോളി മൊയ്തീന്‍ എംഎല്‍എ പറഞ്ഞു. അതിനാലാണ് സഭ നിര്‍ത്തിവെച്ച് ചര്‍ച്ചചെയ്യണം എന്നാവശ്യപ്പെട്ടത്. ഡല്‍ഹിയില്‍ കര്‍ഷക സമരത്തില്‍ ഇടത് സംഘടനകള്‍ പങ്കെടുക്കുന്നില്ല. ദേശീയ സാഹചര്യത്തേക്കാള്‍ ഗുരുതരമാണ് കേരളത്തില്‍ കര്‍ഷകരുടെ അവസ്ഥയെന്നും കുറുക്കോളി മൊയ്തീന്‍ പറഞ്ഞു. 2016 ന് ശേഷം കേരളത്തിലെ കര്‍ഷകര്‍ അതിമഹത്തായ സൗകര്യങ്ങള്‍ അനുഭവിക്കുന്നുവെന്നാണ് പറഞ്ഞത്. 'എന്താണ് ഹേ, എവിടുന്നാണ് ഈ കണക്ക് കിട്ടിയത്. എന്ത് ധൈര്യത്തിലാണ് ഇതുപറയുന്നത്. നാളികേര സംഭരണം 2016 ല്‍ നിര്‍ത്തിയിട്ട് 2022 ലാണ് തുടങ്ങുന്നത്. ആറരകൊല്ലത്തിന് ശേഷം. കളവ് പറഞ്ഞാല്‍ കര്‍ഷകര്‍ രക്ഷപ്പെടില്ല' എന്നും എംഎല്‍എ പറഞ്ഞു. പച്ചത്തേങ്ങ സംഭരണത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് മാതൃക. കാര്‍ഷിക വിളകളുടെ സംഭരണം സര്‍ക്കാര്‍ കാര്യക്ഷമം ആക്കണം. തേങ്ങ കിലോയ്ക്ക് 50 രൂപയാക്കി ഉയര്‍ത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

എന്നാല്‍ ഇടതുസംഘടനകള്‍ ഇല്ലെന്ന വിമര്‍ശനം പ്രതിഷേധങ്ങള്‍ക്കിടയാക്കി. കുറുക്കോളി മൊയ്തീന്‍ കേന്ദ്രത്തെ ന്യായീകരിക്കുകയാണ്. ബിജെപി അംഗത്തിന്റെ അസാന്നിധ്യം കുറുക്കോളി മൊയ്തീന്‍ പരിഹരിക്കേണ്ടായിരുന്നു. കര്‍ഷക പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിനെയാണ് കുറ്റപ്പെടുത്തേണ്ടത്. കേന്ദ്രസഹായം ലഭ്യമായാലേ ആനുകൂല്യം വര്‍ധിപ്പിക്കാനാവൂ. ഡല്‍ഹി കര്‍ഷക സമരത്തിന്റെ മുന്നണിയില്‍ തന്നെ ഇടത് കര്‍ഷക സംഘടനകള്‍ ഉണ്ട് . സംയുക്ത കര്‍ഷക മോര്‍ച്ച എന്നാല്‍ എന്തെന്ന് കുറുക്കോളി മൊയ്തീന് അറിയില്ലേയെന്നും ഭരണപക്ഷം ചോദിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com