കൊച്ചി: കലൂർ കത്രിക്കടവിലെ ബാറിലുണ്ടായ വെടിവെയ്പ്പില്‍ പ്രതികളായ ലഹരിമാഫിയ ക്വട്ടേഷൻ സംഘത്തിലെ രണ്ട് പേർക്കായി അന്വേഷണം പുരോഗമിക്കുന്നു. പിടിയിലായ സമീര്‍, വിജയ്, ദില്‍ഷന്‍ എന്നിവരെ ഇന്ന് വിശദമായി ചോദ്യം ചെയ്യും. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് ശേഷിച്ച പ്രതികളെക്കുറിച്ചുള്ള സൂചന പൊലീസിന് ലഭിച്ചിട്ടുണ്ട്. നോര്‍ത്ത് പൊലീസ്, ഡാന്‍സാഫ് സംഘം, സൈബര്‍ സെല്‍ എന്നിവയുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.
ഞായർ രാത്രി പതിനൊന്നരയോടെയാണ് നഗര മധ്യത്തിലെ ബാറിൽ വെടിവയ്പുണ്ടായത്. ക്ലോസിംഗ് സമയം കഴിഞ്ഞ് മദ്യം വാങ്ങാനെത്തിയ നാലംഗസംഘം ആദ്യം ബാര്‍ മാനേജരെ കയ്യേറ്റം ചെയ്യുകയായിരുന്നു. ഇത് കണ്ട് ഇവിടേയ്ക്കെത്തിയ ജീവനക്കാർ ആക്രമണം ചെറുത്തതോടെ ഇവരിൽ ഒരാള്‍ തോക്കെടുത്ത് ക്ലോസ് റേഞ്ചിൽ ജീവനക്കാരായ അഖില്‍നാഥ്, സുജിൻ എന്നിവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ അക്രമിസംഘത്തിലെ മൂന്ന് പേരെ പൊലീസ് പിടികൂടിയത്.