തിരുവനന്തപുരം: കോൺഗ്രസ് അധ്യക്ഷൻ കെ സുധാകരനെതിരെ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കാസർഗോഡ് സമരാഗ്നിക്കിടെ ചെത്തുകാരന്റെ കുടുംബം എന്ന് പറഞ്ഞ് അധിക്ഷേപിച്ചു. ഈഴവന്മാരെ പരസ്യമായി അപമാനിക്കുകയാണ് ചെയ്തത്. ഇത് ഈഴവ സമുദായത്തോട് കാട്ടുന്ന തെറ്റായ നടപടിയല്ലേയെന്നും ചെത്തുകാരന്റെ കുടുംബത്തിന് ഡോക്ടറോ ബിസിനസുകാരനോ ആയിക്കൂടെയെന്നും ഇ പി ജയരാജൻ ചോദിച്ചു. ഇതാണോ കോൺഗ്രസിന്റെ നയമെന്നാണ് ജയരാജന്റെ വിമർശനം.
കോൺഗ്രസ് നടത്തുന്ന സമരാഗ്നിക്ക് എതിരെയും എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് വിമർശനം ഉന്നയിച്ചു. സമരാഗ്നിയിൽ ലീഗ് ഇല്ലാത്തത് എന്തുകൊണ്ടാണ്. ലീഗിനെ കൂടെ കൊണ്ട് നടക്കാൻ കോൺഗ്രസ് തയ്യാറാകുന്നില്ല. ഇത് മൃദു ആർഎസ്എസ് സമീപനമാണ്. എത്രയോ കാലമായി കൂടെ നിൽക്കുന്ന പാർട്ടിയായ ലീഗിനെ അപമാനിക്കുകയാണ് കോൺഗ്രസ് എന്നും ജയരാജന് പറഞ്ഞു.
എൻ കെ പ്രേമചന്ദ്രനെയും ഇ പി ജയരാജൻ വിമർശിച്ചു. മോദി വിരുന്നിന് ക്ഷണിച്ച എട്ട് പേരിൽ ഒരാളാണ് പ്രേമചന്ദ്രൻ. ബിജെപിയുമായുള്ള പുതിയ അന്തർധാരയാണ് ഈ ക്ഷണത്തിന്റെ അടിസ്ഥാനം. എന്തുകൊണ്ട് ശശി തരൂരിനെ ക്ഷണിച്ചില്ലെന്നും ഇ പി ജയരാജൻ ചോദിച്ചു.
എൽഡിഎഫ് പാർട്ടികൾ തിരഞ്ഞെടുപ്പിന് സജ്ജമെന്നും തിരഞ്ഞെടുപ്പ് വേഗമുണ്ടാകുമെന്നാണ് കരുതുന്നതെന്നും ഇ പി ജയരാജൻ പറഞ്ഞു. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 16 ഇടത്താണ് സിപിഐഎം മത്സരിച്ചത്. അതിന് ശേഷമാണ് കോരള കോൺഗ്രസ് എം വന്നത്. കോട്ടയത്ത് കേരള കോൺഗ്രസ് എം മത്സരിക്കും. ബന്ധപ്പെട്ട പാർട്ടികൾ വേഗത്തിൽ സ്ഥാനാർത്ഥിയെ തീരുമാനിക്കും. അടുത്ത എൽഡിഎഫ് യോഗത്തിന് മുൻപ് സ്ഥാനാർത്ഥികളെ തീരുമാനിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.