തിരുവനന്തപുരം: ബജറ്റ് അവഗണനയ്ക്കെതിരെ സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശം. മന്ത്രി ജി. ആർ അനിലിന്റെ ഭാര്യയുടെ നേതൃത്വത്തിലായിരുന്നു കടുത്ത വിമർശനം. മുഖ്യമന്ത്രി പിണറായി വിജയന് കത്തെഴുതി ഭക്ഷ്യമന്ത്രി ജി ആര് അനിലിന്റെ കൈ തെളിഞ്ഞെന്നായിരുന്നു മന്ത്രി പത്നിയും മുൻ എംഎൽഎയുമായ ആർ. ലതാദേവിയുടെ വിമർശനം. വിദേശ സർവകലാശാല വിഷയം മുന്നണിയുടെ നയവ്യതിയാനമാണെന്നും സിപിഐ സംസ്ഥാന കൗൺസിലിൽ വിമർശനം ഉയർന്നു.
ഭക്ഷ്യ, മൃഗസംരക്ഷണ വകുപ്പുകളോട് ബജറ്റിൽ കടുത്ത അവഗണന ഉണ്ടായതിന്റെ പശ്ചാത്തലത്തിലാണ് സിപിഐ സംസ്ഥാന കൗൺസിലിൽ രൂക്ഷ വിമർശനം ഉയർന്നത്. സിപിഐ വകുപ്പുകളോട് ഭിന്ന നയം എന്നതായിരുന്നു പ്രധാന വിമർശനം. സപ്ലൈകോയെ ബജറ്റ് തീർത്തും അവഗണിച്ചു. മുന്നണിയെ വീണ്ടും അധികാരത്തിൽ വരാൻ സഹായിച്ച സപ്ലൈക്കോയെ സർക്കാർ മറന്നു. ആലോചനയില്ലാതെ തയ്യാറാക്കിയ ബജറ്റാണിത്.
മുൻപൊക്കെ കൂടിയലോചന നടന്നിരുന്നു ഇപ്പോഴതില്ല. ഇതിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെയും രൂക്ഷവിമർശനമുണ്ടായി. മുഖ്യമന്ത്രിക്ക് കത്തെഴുതി കത്തെഴുതി ഭക്ഷ്യമന്ത്രിയുടെ കൈ തെളിഞ്ഞെന്ന് ഭക്ഷ്യ മന്ത്രി ലതാദേവി പരിഹസിച്ചു. ആഡംബരത്തിനും ധൂർത്തിനും കുറവില്ലെന്നും മറ്റൊരു അംഗം വിമർശിച്ചു.
മുഖ്യമന്ത്രിയുടെ കാലിത്തൊഴുത്തിനും പശുക്കൾക്ക് പാട്ടു കേൾക്കാനും കോടികൾ ചെലവിടുന്നെന്ന് വി.പി ഉണ്ണികൃഷ്ണനും വിമർശിച്ചു. വിമർശനം കടുത്തതോടെ സംസ്ഥാന സെക്രട്ടറി ഇടപെട്ടു. തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ഒന്നും പുറത്ത് പോകരുതെന്ന് ബിനോയ് വിശ്വം അഭ്യർഥിച്ചു. പറയേണ്ട വേദികളിൽ കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അനാവശ്യ ചർച്ചയിലേക്ക് പോകരുതെന്നും ബിനോയ് വിശ്വം പറഞ്ഞു.വിദേശ സർവകലാശാലയിൽ നയ വ്യതിയാനമുണ്ടായെന്ന് സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം സമ്മതിച്ചു. മുന്നണിയുടെ ശ്രദ്ധയിൽ പെടുത്തുമെന്നും അദ്ദേഹം യോഗത്തിൽ വ്യക്തമാക്കി.