തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് ആരോപിച്ച് സിഎംആര്‍എല്‍ മാസപ്പടി വിവാദ കേസിലെ പരാതിക്കാരനായ ഷോൺ ജോർജ്ജ്. കേരള നിയമസഭയിൽ തന്റെ മകളുടെ കമ്പനി ഭാര്യ കമല വിജയന്റെ പെൻഷൻ ക്യാഷ് കൊണ്ടാണ് തുടങ്ങിയതെന്ന് മുഖ്യമന്ത്രി കഴിഞ്ഞദിവസം നിയമസഭയിൽ പറഞ്ഞിരുന്നു. ആ വാദം തെറ്റാണെന്നാണ് ആരോപണം. മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിച്ചു, സഭാ സമിതി ഇക്കാര്യം അന്വേഷിക്കണമെന്നും ഷോൺ ആവശ്യപ്പെട്ടു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കേസിലെ പരാതിക്കാരൻ മുഖ്യമന്ത്രിക്കും മകൾക്കുെമതിരെ രംഗത്തെത്തിയത്.
എക്സാലോജിക്കിന്‍റെ ബാലൻസ് ഷീറ്റ് ചൂണ്ടിക്കാട്ടിയായിരുന്നു ഷോൺ ജോർജ്ജിന്റെ വാദം. ഡയറക്ടറായ വീണയിൽ നിന്ന് തന്നെയെടുത്ത 78 ലക്ഷത്തിന്‍റെ വായ്പയാണ് യഥാർത്ഥത്തിൽ കമ്പനി മൂലധനമെന്നാണ് ഷോൺ അവകാശപ്പെടുന്നത്. വായ്പയായി കിട്ടിയ 78 ലക്ഷം രൂപയാണ് കമ്പനി തുടങ്ങാനായി ഉപയോഗിച്ചിരിക്കുന്നതെന്നാണ് ബാലൻസ് ഷീറ്റിൽ വ്യക്തമാക്കുന്നത്. വീണയുടെ നിക്ഷേപം ഒരു ലക്ഷം രൂപയുമാണെന്നാണ് ഷോണിൻ്റെ വാദം.
അതേസമയം, സിഎംആര്‍എല്‍ മാസപ്പടി വിവാദത്തില്‍ എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ എക്‌സാലോജിക് ഹൈക്കോടതിയെ സമീപിച്ചു. സ്റ്റേ ആവശ്യപ്പെട്ട് കര്‍ണ്ണാടക ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. കേന്ദ്രസര്‍ക്കാരും എസ്എഫ്‌ഐഒ ഡയറക്ടറുമാണ് കേസിലെ എതിര്‍കക്ഷികള്‍. ഇന്ന് രാവിലെയാണ് ഹര്‍ജി നല്‍കിയത്.
അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ എസ്എഫ്‌ഐഒ സംഘം നീക്കം നടത്തുന്നതിനിടെയാണ് സ്റ്റേ ആവശ്യപ്പെട്ടുള്ള എക്‌സാലോജിക് നടപടി. എക്‌സാലോജിക് നിയമവിരുദ്ധമായി പണം കൈപ്പറ്റിയതാണ് എസ്എഫ്‌ഐഒ പരിശോധിക്കുന്നത്.
1.72 കോടി രൂപയാണ് വീണയുടെ കമ്പനി സിഎംആര്‍എല്ലില്‍ നിന്നും കൈപ്പറ്റിയത്. സേവനം നല്‍കാതെ പണം കൈപ്പറ്റിയത് അഴിമതിയായി വിലയിരുത്തുകയാണ് കേന്ദ്ര ഏജന്‍സികള്‍. കെഎസ്ഐഡിസിയിലെ പരിശോധന കഴിഞ്ഞ് ബംഗളൂരുവിലേക്ക് തിരിച്ച എസ്എഫ്ഐഒ സംഘം ഏറെ വൈകാതെ വീണയുടെ മൊഴി രേഖപ്പെടുത്തിയേക്കും എന്നാണ് സൂചന. ഡെപ്യൂട്ടി ഡയറക്ടര്‍ അരുണ്‍ പ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.