കേന്ദ്രത്തിനെതിരെ കേരളം ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും

കേന്ദ്രത്തിനെതിരെ കേരളം ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും

സംസ്ഥാന മന്ത്രിമാർക്കൊപ്പം കേരളത്തിൽ നിന്നുള്ള എംപിമാർ, എംഎൽഎമാർ എന്നിവർ അണിനിരക്കും. ഇൻഡ്യ മുന്നണി നേതാക്കളും പങ്കെടുക്കും

ന്യൂഡൽഹി: കേന്ദ്രത്തിന് എതിരായ കേരളത്തിൻ്റെ ഡൽഹി പ്രതിഷേധം ഇന്ന്. 11 മണിക്ക് ആരംഭിക്കുന്ന പ്രതിഷേധത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നേതൃത്വം നൽകും. ഇൻഡ്യ സഖ്യത്തിലെ നേതാക്കളും പ്രതിഷേധത്തിൻ്റെ ഭാഗമാകും.

വി എസ് അച്യുതാനന്ദൻ മുഖ്യമന്ത്രിയായിരിക്കെയാണ് അവസാനമായി ഡൽഹിൽ കേരളം കേന്ദ്രത്തിനെതിരെ പ്രതിഷേധിക്കുന്നത്. സംസ്ഥാനത്തിന് അർഹതപ്പെട്ടത് നേടിയെടുക്കാൻ നടത്തുന്ന ഇന്നത്തെ സമരം രാജ്യവ്യാപകമായി ചർച്ചയാക്കാനാണ് കേരളത്തിൻ്റെ നീക്കം. ബിജെപി ഇതര സംസ്ഥാനങ്ങളോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് കേരളം ആരോപിക്കുന്നു.

ഇന്ന് 11 മണിക്ക് മുഖ്യമന്ത്രി, മന്ത്രിമാർ, എംഎൽഎമാർ, എൻഡിഎഫിൻ്റെ പാർലമെന്റ് അംഗങ്ങൾ എന്നിവർ ജന്തർമന്ദറിലേക്ക് മാർച്ച് ചെയ്യും. ഡൽഹിയിലെ വിവിധ മലയാളി സംഘടനകൾ ജന്തർമന്ദറിൽ എത്തും. എൻസിപി അധ്യക്ഷൻ ശരത് പവാർ, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ, ഡിഎംകെ നേതാക്കൾ അടക്കം പ്രതിഷേധത്തിന് പിന്തുണയുമായി എത്തും. കേരളത്തിന് ഡിഎംകെ പിന്തുണ അറിയിച്ച് നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ രംഗത്ത് വന്നിരുന്നു. ബുധനാഴ്ച കർണാടക സർക്കാരും ഡൽഹിയിൽ കേന്ദ്രസർക്കാരിനെതിരെ സമരം ചെയ്തിരുന്നു. കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കേരളത്തിൻ്റെ പ്രതിഷേധത്തെ പിന്തുണച്ച് സംസാരിച്ചിരുന്നു.

ഡൽഹിയിലെ സമരത്തോട് അനുഭാവം പ്രകടിച്ച് കേരളത്തിൽ ബൂത്ത് തലത്തിൽ വൈകിട്ട് 4 മുതൽ 6 വരെ എൻഡിഎഫ് പ്രതിഷേധം സംഘടിപ്പിക്കും.

കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ സമരം ആരെയും തോൽപ്പിക്കാനല്ലെന്ന് ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. അർഹതപ്പെട്ടത് നേടിയെടുക്കാനാണ് സമരം. രാജ്യം കേരളത്തിനൊപ്പം അണിചേരുമെന്നാണ് വിശ്വാസം. രാജ്യത്ത് 17 സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം ഉള്ളത്. ഈ സംസ്ഥാനങ്ങളോടുള്ള നിലപാടല്ല ബിജെപി ഇതര സംസ്ഥാനങ്ങളോട് കാണിക്കുന്നത്. സമരത്തിന് കക്ഷി രാഷ്ട്രീയ നിറം കാണേണ്ടതില്ല. ഫെഡറലിസ്റ്റ് മൂല്യങ്ങൾ കേന്ദ്ര ഇടപെടലിലൂടെ ചോർന്ന് പോവുകയാണ്. ധന ഉത്തരവാദിത്വ നിയമം പാസാക്കിയ സംസ്ഥാനമാണ് കേരളം. ധനക്കമ്മി 2020-21, 2021-22 വർഷങ്ങളിൽ നിഷ്‌കർഷിച്ച നിലയിൽ ആക്കാൻ സാധിച്ചു. ധനക്കമ്മി കൊവിഡ് പശ്ചാത്തലത്തിൽ കേന്ദ്രം ഉയർത്തിയിരുന്നു. ഇത് നിലനിൽക്കെയാണ് ചില നിർദ്ദേശങ്ങൾ സംസ്ഥാനത്തിന് മേൽ അടിച്ചേൽപ്പിച്ചതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തിയിരുന്നു. പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശകൾ പാർലമെൻ്റും രാഷ്ട്രപതിയും അംഗീകരിച്ചതാണ്. ഇതിനെയാണ് എക്സിക്യൂട്ടീവ് തീരുമാനത്തിലൂടെ അട്ടിമറിച്ചതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിരുന്നു.

സംസ്ഥാന സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾ എടുത്ത വായ്പ മുൻകാല പ്രാബല്യത്തോടെ സംസ്ഥാന സർക്കാരിൻ്റെ കട പരിധിയിൽ ഉൾപ്പെടുത്തുകയാണ് ചെയ്തത്. ഈ സാമ്പത്തിക വർഷം 7000 കോടി രൂപ കടമെടുപ്പ് പരിധിയിൽ വെട്ടിക്കുറച്ചു. ഏത് വിധേനയും കേരളത്തെ ബുദ്ധിമുട്ടിക്കുന്ന നിർബന്ധ ബുദ്ധിയാണ് ഇതിലൂടെ കാണാൻ കഴിയുന്നതെന്നും മുഖ്യമന്ത്രി ആരോപിച്ചു. ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് ഈ നടപടികൾ കൈക്കൊണ്ടത്. ഇത് ധനകാര്യ കമ്മീഷൻ ശുപാർശകൾക്ക് വിരുദ്ധമാണ്. കോടിയുടെ പദ്ധതികൾക്കാണ് കിഫ്‌ബി സംസ്ഥാനത്ത് ഇതുവരെ അനുമതി നൽകിയത്. കേന്ദ്ര സർക്കാർ കിഫ്ബി ലാഭകരമല്ലാത്ത നിക്ഷേപം നടത്തുന്നു എന്ന നിലപാടാണെടുക്കുന്നത്. കിഫ്ബിക്ക് എതിരെ വലിയ കുപ്രചാരണം നടത്തുകയാണെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചിരുന്നു.

സാമ്പത്തിക സ്വയം ഭരണത്തിൽ കൈ കടത്തുകയാണ്. സാമൂഹ്യ സുരക്ഷാ പെൻഷൻ 600 ൽ നിന്ന് 1600 ആയി. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ല. ഭരണഘടനയുടെ പതിനാലാം അനുഛേദത്തിൻ്റെ ലംഘനമാണത്. സംസ്ഥാന കടമെടുപ്പ് പരിധി നിശ്ചയിക്കാനുള്ള അധികാരം കേന്ദ്രത്തിനില്ലെന്നും വിഷയം സുപ്രീം കോടതിയിൽ ഉന്നയിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. ലൈഫ് മിഷന് ആകെ ചെലവാക്കിയതിൽ വെറും 12.17 മാത്രമാണ് കേന്ദ്രം നൽകുന്നത്. സംസ്ഥാന സർക്കാർ ഒരു ബ്രാൻഡിംഗിനും തയ്യാറല്ല. ഓരോ വീടും അവനവൻ്റെ അവകാശം ആണ് എന്നാണ് സംസ്ഥാന സർക്കാർ നിലപാടെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ബോർഡ് വെച്ചില്ലെങ്കിൽ കേന്ദ്രം നൽകുന്ന ചെറിയ തുക പോലും അനുവദിക്കില്ലെന്നാണ് കേന്ദ്ര സർക്കാർ നിലപാട്. കേരളം കൈവരിച്ച നേട്ടങ്ങൾ ഏറെ ബുദ്ധിമുട്ടുകൾ സഹിച്ച് നേടിയെടുത്തതാണ്. പത്താം ധനകാര്യ കമ്മിഷൻ്റെ കാലത്ത് 3.8 ശതമാനമായിരുന്നു വിഹിതം.14-ാം ധനകമ്മിഷൻ 2.5 ശതമാനമാക്കി കുറച്ചു. 15-ാം ധനകമ്മീഷൻ 1.9 ശതമാനമാക്കി വീണ്ടും കുറച്ചു. പുതുതലമുറ വികസന പ്രശ്നങ്ങളെ നേരിടാൻ വെട്ടിച്ചുരുക്കിയ നികുതി വിഹിതം പുനഃസ്ഥാപിക്കണമെന്നും അല്ലെങ്കിൽ നേട്ടങ്ങൾ കുറ്റങ്ങളായി മാറുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തെ പിന്തുണക്കുന്നതിന് പകരം തടസങ്ങൾ ശ്രിഷ്ടിക്കാനാണ് കേന്ദ്രം ശ്രമിക്കുന്നത്. കർണാടക സർക്കാർ കേരളത്തിനെ പിന്തുണച്ചത് നല്ല സമീപനമാണ്. നന്ദി പറയുകയാണ്. സംസ്ഥാനത്തെ കോൺഗ്രസിനുള്ള മറുപടിയാണത്. സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കളുടെ മനോഭാവം അവർക്ക് നന്നായി അറിയാം. അവരുടെ മറുപടി കേരളത്തിലെ കോൺഗ്രസിന് കൂടി ഉള്ളതാണ്. ആദ്യം പ്രതിപക്ഷവുമായാണ് സമരം ആലോചിച്ചത്. മറുപടി പറയാം എന്നാണ് അന്ന് പ്രതിപക്ഷം പറഞ്ഞത്. മല്ലികാർജുൻ ഖർഗെയെ ക്ഷണിച്ചുകൊണ്ട് കത്ത് നൽകിയിരുന്നു. അദ്ദേഹം പങ്കെടുക്കുന്നില്ല എങ്കിൽ അതിനു കാരണം കേരളത്തിലെ കോൺഗ്രസിൻ്റെ സമ്മർദമാണെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യം നിലനിന്ന് പോകണം എന്നാണ് എല്ലാവരും ആഗ്രഹിക്കുന്നു. ബിജെപിയുടെ തുടർ ഭരണം വന്നാൽ പരിഹരിക്കാൻ കഴിയാത്ത നിലയിലാകുമെന്ന മുന്നറിയിപ്പും മുഖ്യമന്ത്രി നൽകി.

logo
Reporter Live
www.reporterlive.com