വിദേശ, സ്വകാര്യ സർവകലാശാല; സർക്കാർ നിർദ്ദേശത്തിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ എൻ ഗണേഷ്

വിദേശ സർവകലാശാലകൾ വാണിജ്യ സ്വഭാവമുള്ളവയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ എൻ ഗണേഷിൻ്റെ വിമർശനം.
വിദേശ, സ്വകാര്യ സർവകലാശാല; സർക്കാർ നിർദ്ദേശത്തിനെതിരെ സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം കെ എൻ ഗണേഷ്

തിരുവനന്തപുരം: വിദേശ, സ്വകാര്യ സർവകലാശാലകൾക്ക് അനുമതി നൽകുമെന്ന ബജറ്റ് നിർദ്ദേശങ്ങൾക്കെതിരെ വിമർശനവുമായി വിദ്യാഭ്യാസ വിദഗ്ധനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ എൻ ഗണേഷ്. വിദേശ സർവകലാശാലകൾ വാണിജ്യ സ്വഭാവമുള്ളവയാണെന്ന് ചൂണ്ടിക്കാണിച്ചാണ് കെ എൻ ഗണേഷിൻ്റെ വിമർശനം.

അക്കാദമിക നേട്ടങ്ങൾ മെച്ചപ്പെടുത്തുന്ന സർവ്വകലാശാലകൾ പരിമിതമാണെന്നും ഫലപ്രദമായി പ്രവർത്തിക്കുന്ന സ്വകാര്യ സർവകലാശാലകൾ കുറവാണെന്നും കെ എൻ ഗണേഷ് ചൂണ്ടിക്കാണിച്ചു. ബാക്കിയെല്ലാം കോളേജ് നിലവാരത്തിൽ പ്രവർത്തിക്കുന്നവയാണ്. അവയ്ക്ക് പുതിയ മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. ഉന്നത വിദ്യാഭ്യാസ ഹബ്ബാക്കാനെന്നാണ് സർക്കാർ വാദിക്കുന്നത്. എന്നാൽ വിജ്ഞാന സമൂഹത്തെ എത്ര സഹായിക്കാൻ കഴിയുമെന്നതിൽ സംശയമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. സ്വകാര്യ, വിദേശ സർവ്വകലാശാലകൾ കൊണ്ട് പ്രശ്ന പരിഹാരം സാധ്യമല്ലെന്നും കെ എൻ ഗണേഷ് വ്യക്തമാക്കി.

വിദേശ സര്‍വകലാശാല വിഷയത്തിൽ അന്തിമ തീരുമാനത്തിലേക്ക് എത്തിയിട്ടില്ലെന്ന് നേരത്തെ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു വ്യക്തമാക്കിയിരുന്നു. വിദേശസർവകലാശാലകള്‍ കേരളത്തില്‍ എത്തുന്നതിന്‍റെ സാധ്യതകള്‍ ആരായും എന്നാണ് ധനകാര്യവകുപ്പ് മന്ത്രി പറഞ്ഞത്. ഇന്നത്തെ ആഗോള സാഹചര്യത്തില്‍ ഇത്തരം ആലോചനകള്‍ നടത്തേണ്ടത് അനിവാര്യമാണ്. കേന്ദ്രഗവണ്‍മെന്റ് വിദേശ സര്‍വകലാശാലകളെ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരുന്ന കാര്യത്തില്‍ തീരുമാനം എടുത്തുകഴിഞ്ഞു. കേന്ദ്രത്തിന്റെ തീരുമാനങ്ങള്‍ സംസ്ഥാനങ്ങളും നടപ്പിലാക്കേണ്ടി വരുന്ന സാഹചര്യം നിലവിലുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്‍റെ ധനകാര്യപരമായ സാധ്യതകളെക്കുറിച്ചാണ് ബജറ്റില്‍ സംസാരിച്ചത്. സംസ്ഥാനം ജാഗ്രതാപൂര്‍വം നിലവിലുള്ള സാധ്യതകള്‍ ഉപയോഗിക്കുന്നതിനെ കുറിച്ചാണ് ധനകാര്യമന്ത്രി സംസാരിച്ചത്. അത്തരം സാധ്യതകള്‍ ഉപയോഗിക്കാം എന്നാണ് അദ്ദേഹം പറഞ്ഞിട്ടുള്ളത്. അല്ലാതെ അന്തിമമായ തീരുമാനം ആയി എന്നല്ല. ഇതില്‍ മാധ്യമങ്ങള്‍ ഇത്രയധികം വേവലാതപെടേണ്ടതില്ല എന്നും മന്ത്രി ആര്‍ ബിന്ദു പറഞ്ഞിരുന്നു.

പഠനത്തിനായി വിദേശത്തു പോകുന്നവരുടെ എണ്ണം കൂടുന്നതിനാല്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേരളത്തില്‍ ആരംഭിക്കണമെന്ന് ആവശ്യമുണ്ട്. ഇത് ഉള്‍പ്പെടെ പരിഗണിച്ച് ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്ര മാറ്റം കൊണ്ട് വരുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു.

വിദേശ സര്‍വകലാശാലകള്‍ കേന്ദ്ര നയത്തിന്റെ ഭാഗമാണെന്നും സംസ്ഥാന സര്‍ക്കാരിന് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് നേരത്തെ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ റിപ്പോര്‍ട്ടര്‍ ടിവിയോട് പ്രതികരിച്ചിരുന്നു. കേന്ദ്രം പാസാക്കിയ നിയമത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യയില്‍ എവിടെയും വിദേശ സര്‍വകലാശാല സ്ഥാപിക്കാം. യുജിസി നിയമത്തില്‍ തന്നെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞു. സര്‍വകലാശാലകള്‍ കഴിയുന്നത്ര പൊതുമേഖലയിലായാല്‍ അത് വിദ്യാഭ്യാസത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകരമാകുമെന്നുമായിരുന്നു ഇ പി ജയരാജൻ്റെ പ്രതികരണം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com