ആലപ്പുഴ: കൈതവനയിൽ ഗൃഹനാഥനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിലെ പ്രതികൾ പിടിയിലായി. കൈതവന സ്വദേശികളായ ഉദീഷ് ഉദയൻ, മധു മോഹൻ, മാക്മിലൻ എന്നിവരാണ് പൊലീസ് പിടിയിലായത്. കാപ്പക്കേസ് പ്രതിയായ ഉദീഷ് ഉദയൻ അടക്കമുള്ള പ്രതികൾക്കെതിരെ കൊലപാതക ശ്രമം, ഭവനഭേദനം, മോഷണം തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തു. പ്രതികൾ തങ്ങിയ വിവിധ സ്ഥലങ്ങളിലും ആക്രമണം നടന്ന വീട്ടിലുമെത്തി അന്വേഷണ സംഘം തെളിവുകൾ ശേഖരിച്ചു. വിമുക്തഭടൻ ജയകിഷോറിനെ വെട്ടിയ പ്രതികൾ ഞായറാഴ്ച രാത്രിയാണ് വീട് അടിച്ചു തകർക്കുകയും ബൈക്ക് കത്തിക്കുകയും ചെയ്തത്.
പിടികൂടാനെത്തിയ പൊലീസ് സംഘത്തെ വടിവാളു വീശി ഭയപ്പെടുത്തിയ പ്രതികൾ ഓടി രക്ഷപ്പെട്ടെങ്കിലും ഒളിവിൽ കഴിഞ്ഞ് വരവെ ഇന്ന് ഉച്ചയോടെയാണ് ആലപ്പുഴ സൗത്ത് സിഐ തോംസൺൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. ഉദീഷ് ഉദയൻ, മധു മോഹൻ, മാക്മിലൻ എന്നിവർക്ക് കിഷോറിൻ്റെ മരുമകൻ അനന്ദുവുമായുണ്ടായിരുന്ന പ്രശ്നങ്ങളാണ് ആക്രമണത്തിലേക്ക് നയിച്ചത്.
വീട്ടുസാധനങ്ങൾ അടിച്ച് തകർത്ത ശേഷം പ്രതികൾ ചേർന്ന് വീടിനും മുറ്റത്ത് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറിനും തീയിട്ടു. ഈ സമയം വീട്ടിലുണ്ടായിരുന്ന കിഷോറിൻ്റെ മാതാവ് നളിനാക്ഷിയെയും അക്രമി സംഘം മർദ്ദിച്ചു. പ്രദേശത്ത് മണിക്കൂറുകളോളം ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷമായിരുന്നു പ്രതികൾ രക്ഷപ്പെട്ടത്. കിഷോറിനെയും അനന്ദുവിനെയും കൂടാതെ അയൽവാസി ഭാസ്കരനെയും ആക്രമണത്തിനിടെ പ്രതികൾ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു. പൊലീസ് എത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ച മൂന്ന് പേരും അപകടനില തരണം ചെയ്തിട്ടുണ്ട്.