75–ാം റിപ്പബ്ലിക് ദിനാഘോഷം; തിരുവനന്തപുരത്ത് ഗവർണർ ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി.
75–ാം റിപ്പബ്ലിക് ദിനാഘോഷം; തിരുവനന്തപുരത്ത് ഗവർണർ  ദേശീയ പതാക ഉയർത്തി

തിരുവനന്തപുരം: രാജ്യത്ത് 75–ാം റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. ഇതോടെ സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് തുടക്കമായി. വിവിധ സേനാ വിഭാഗങ്ങളുടെയും അശ്വാരുഢ സേന, എൻസിസി, സ്കൗട്സ്, ഗൈഡ്സ്, സ്റ്റുഡൻസ് പൊലീസ് കേഡറ്റുകൾ തുടങ്ങിയ വിഭാഗങ്ങളുടെയും അഭിവാദ്യം ഗവർണർ സ്വീകരിച്ചു. മുഖ്യമന്ത്രിയും വേദിയിൽ സന്നിഹിതനായിരുന്നു.

തുടര്‍ന്ന് ഗവര്‍ണര്‍ റിപ്പബ്ലിക് ദിന സന്ദേശം നല്‍കി. മലയാളത്തില്‍ റിപ്പബ്ലിക് ദിനാശംസകള്‍ അറിയിച്ച ഗവര്‍ണര്‍ തന്‍റെ പ്രസംഗത്തില്‍ കേന്ദ്രത്തെ പ്രശംസിച്ചു. ജില്ലാ കേന്ദ്രങ്ങളിലും വിവിധ സ്കൂളിലും റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടന്നു. എറണാകുളം ജില്ലയിൽ റവന്യൂ മന്ത്രി കെ രാജൻ പതാക ഉയർത്തി. റിപ്പബ്ലിക് ദിന സന്ദേശങ്ങളിൽ കേന്ദ്ര സർക്കാരിനെതിരായ വിമർശനങ്ങൾ നിറഞ്ഞു. ഇന്ത്യയെ മതരാഷ്ട്രമാക്കാനുള്ള നീക്കമെന്ന് റവന്യൂ മന്ത്രി പറഞ്ഞു.

തൃശൂരിൽ മന്ത്രി കെ രാധാകൃഷ്ണനും കോട്ടയത്ത് വി എൻ വാസവനും സല്യൂട്ട് സ്വീകരിച്ചു. കോഴിക്കോട് പങ്കെടുത്ത മന്ത്രി മുഹമ്മദ്‌ റിയാസ് ഭരണഘടനയുടെ ആമുഖം വായിച്ചാണ് റിപ്പബ്ലിക്ക് ദിന സന്ദേശം നൽകിയത്.

വീണ ജോർജ് പത്തനംതിട്ടയിലും റോഷി അഗസ്റ്റിൻ ഇടുക്കിയിലും പി പ്രസാദ് ആലപ്പുഴയിലും ജി ആർ അനിൽ മലപ്പുറത്തും പതാക ഉയർത്തി. പുതുതായി ചുമതലയേറ്റ മന്ത്രിമാരായ കടന്നപ്പള്ളി രാമചന്ദ്രൻ കണ്ണൂരിലും കെ ബി ഗണേഷ് കുമാർ കൊല്ലത്തും സല്യൂട്ട് സ്വീകരിച്ചു. കൊച്ചി നാവിക സേന ആസ്ഥാനത്ത് വൈസ് അഡ്മിറൽ വി ശ്രീനിവാസ് പരേഡ് പരിശോധിച്ചു. വിവിധ സർക്കാർ ഓഫീസുകളിലും റിപ്പബ്ലിക്ക് ദിനം ആഘോഷിച്ചു.

ഡൽഹിയിൽ കർത്തവ്യ പഥിൽ രാവിലെ 10.30 മുതൽ 12.10 വരെ നടക്കുന്ന പരേഡിൽ ഫ്രഞ്ച് പ്രസിഡൻ്റ് ഇമ്മാനുവൽ മാക്രോണ്‍ മുഖ്യ അതിഥിയായി. സമസ്ത വിഭാഗങ്ങളിലും സ്ത്രീകൾ അണിനിരക്കുന്ന റിപ്പബ്ലിക് ദിന പരേഡായിരുന്നു ഇത്തവണത്തെ പ്രത്യേകത. റിപ്പബ്ലിക് ദിന പരേഡില്‍ ആദ്യമായി മൂന്ന് സേനകളിൽ നിന്നുള്ള വനിതാ ഓഫിസർമാരുടെ സംഘം ഒന്നിച്ച് മാര്‍ച്ച് ചെയ്തു. കര-നാവിക -വ്യോമ സേനകളിലെ 144 പേരാണ് പ്രത്യേക സംഘമായി മാർച്ച് ചെയ്തത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com