കോഴിക്കോട്: കേരഫെഡ് എം ഡി ആർ അശോകിനെ മാറ്റി. വിജിലൻസ് റിപ്പോർട്ട് പുറത്ത് വന്ന സാഹചര്യത്തിലാണ് നീക്കം. കരാർ നീട്ടിനൽകണമെന്ന ആർ.അശോകിൻ്റെ ആവശ്യം കൃഷിമന്ത്രി തള്ളി. ആർ അശോകിന് കരാർ നീട്ടിനൽകണമെന്ന് കേരഫെഡിലെ സിപിഐ അംഗങ്ങളും ചെയർമാനും ആവശ്യപ്പെട്ടിരുന്നു. കേരഫെഡ് എം ഡിക്കെതിരായ വിജിലൻസ് റിപ്പോർട്ട് പുറത്തുവിട്ടത് റിപ്പോർട്ടർ ടി വിയായിരുന്നു.
വ്യവസായ വകുപ്പിന് കീഴിലുള്ള പന ഉൽപ്പന്ന തൊഴിലാളി ക്ഷേമനിധി ബോർഡ് അഥവ കെൽപാമിൻ്റെ എം ഡി ആയിരിക്കെ ആർ അശോക് നടത്തിയ അഴിമതിയിലാണ് വിജിലൻസ് അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചത്. 2022 ഡിസംബറിൽ സമർപ്പിച്ച റിപ്പോർട്ടിൽ കടുത്ത നടപടി വേണമെന്നും ശുപാർശയുണ്ട്. കെൽപാമിൽ നിന്ന് ആർ അശോക് പിന്നീട് കൃഷി വകുപ്പിന് കീഴിലുള്ള കേരഫെഡിലെത്തുകയായിരുന്നു. ആർ അശോകിനെതിരെ വിജിലൻസ് റിപ്പോർട്ട് നൽകിയ വിവരം വ്യവസായ വകുപ്പ് സെക്രട്ടറി കൃഷി സെക്രട്ടറിയെ രേഖാമൂലം അറിയിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ആർ അശോകിനെ കേരഫെഡ് എം ഡി സ്ഥാനത്ത് നിന്ന് നീക്കണമെന്ന് കൃഷി സെക്രട്ടറി മന്ത്രി പി പ്രസാദിനെ അറിയിച്ചിരുന്നു. എന്നാൽ വിജിലൻസ് നടപടിയെടുക്കാനാവശ്യപ്പെട്ട ശേഷവും മന്ത്രി ഇടപെട്ട് കേരഫെഡ് എം ഡിയുടെ കരാർ നീട്ടി നൽകുകയായിരുന്നു.
ആർ അശോകിനെ മാതൃവകുപ്പിലേക്ക് തിരിച്ചക്കണമെന്ന് കൃഷി സെക്രട്ടറി കത്ത് നൽകിയിട്ടും മന്ത്രി ഇടപെട്ട് എം ഡിയുടെ കരാർ നീട്ടി നൽകിയിരുന്നു. ആർ അശോകിനെതിരായ നിർണായക രേഖകൾ റിപ്പോർട്ടറിന് ലഭിച്ചിരുന്നു. ആർ അശോകിനെതിരായ വിജിലൻസ് റിപ്പോർട്ടിൻ്റെ പകർപ്പ്, വ്യവസായ വകുപ്പ് സെക്രട്ടറി, കൃഷി സെക്രട്ടറി തുടങ്ങിയവരുടെ കത്തുകൾ, കരാർ നീട്ടി നൽകാനുള്ള മന്ത്രി പി പ്രസാദിൻ്റെ കുറിപ്പ് എന്നിവ ഉൾപ്പെടെ ക്രമക്കേട് സംബന്ധിച്ച നിർണായക രേഖകൾ റിപ്പോർട്ടർ പുറത്തുവിട്ടിരുന്നു.