
കൊല്ലം: ഓയൂരിൽ കുട്ടിയെ തട്ടികൊണ്ടുപോയ കേസിൽ പ്രതികൾ ഉപദ്രവിച്ചതായി കുട്ടിയുടെ മൊഴി. വാഹനത്തിൽ വച്ച് വാ മൂടി കെട്ടിയതായും തല താഴ്ത്തി പിടിച്ചതായും കുട്ടി പൊലീസിന് മൊഴി നൽകി. രഹസ്യ മൊഴിയിൽ നിർണായക വിവരങ്ങളുണ്ടെന്ന് അന്വേഷണ സംഘം.
കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ കുട്ടിയുടെ പിതാവിന്റെ ഫോൺ പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവ് റെജിയുടെ പത്തനംതിട്ടയിലെ ഫ്ലാറ്റിൽ പരിശോധന നടത്തിയ ശേഷമായിരുന്നു പൊലീസ് നടപടി. സംഭവം നടന്ന് നാല് ദിവസം പിന്നിട്ടിട്ടും പ്രതികളെ പിടികൂടാനാകാതെ ഇരുട്ടിൽ തപ്പുകയാണ് പൊലീസ്. എന്നാൽ, അന്വഷണസംഘം തന്നെ ടാർഗറ്റ് ചെയ്യുകയാണെന്ന് പിതാവ് റെജി ആരോപിച്ചു.
കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി നാല് ദിവസമായിട്ടും പ്രതികളിലേക്ക് എത്താനാകാതായതോടെ എല്ലാവഴിയിലൂടെയും അന്വേഷണം നടത്തുകയാണ് പൊലീസ്. ഇതിന്റെ ഭാഗമായാണ് കുട്ടിയുടെ പിതാവ് താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്ലാറ്റിൽ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തിയത്. ഇവിടെയുള്ള സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് കുട്ടിയുടെ അച്ഛനായ റെജി. റെജി ഉപയോഗിച്ചിരുന്ന ഒരു ഫോൺ ഈ ഫ്ലാറ്റിലുണ്ടായിരുന്നു. അതാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. മറ്റെന്തെങ്കിലും ഇവിടെ നിന്ന് കണ്ടെടുത്തോയെന്ന് വ്യക്തമല്ല.
അബിഗേല് സാറ വീട്ടിലെത്തി; സന്തോഷത്തില് വീടും നാടുംകുട്ടിയെ തട്ടിക്കൊണ്ടുപോയ സംഘം ആദ്യം അമ്മയുടെ ഫോൺ നമ്പറിലേക്ക് വിളിച്ചിരുന്നു. ഈ നമ്പർ എങ്ങനെ കിട്ടി, പ്രതികൾ പത്ത് ലക്ഷം രൂപ മാത്രം നഷ്ടപരിഹാരമായി ചോദിച്ചത് എന്തുകൊണ്ട് തുടങ്ങി നിരവധി സംശയം പൊലീസിനുണ്ട്. ഇവയെല്ലാം തീർക്കാൻ എല്ലാ വശവും അന്വേഷിക്കേണ്ടതുണ്ടെന്ന് പൊലീസ് പറയുന്നു.
പ്രതികളുടെ ഉദ്ദേശം മറ്റെന്തെങ്കിലുമായിരുന്നോയെന്നാണ് പരിശോധിക്കുന്നത്. ഇതിന്റെ ഭാഗമായാണ് അച്ഛന്റെ പശ്ചാത്തലം കൂടി പരിശോധിക്കുന്നത്. റെജി പത്തനംതിട്ടയിലെ ഫ്ലാറ്റിൽ നിന്ന് വെള്ളിയാഴ്ച വൈകിട്ട് നാട്ടിലേക്ക് പോവുകയും തിങ്കളാഴ്ച രാവിലെ തിരികെ വരുന്നതുമായിരുന്നു പതിവ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കൂടിയാണ് റെജി. ഈ സ്ഥാനവുമായി തട്ടിക്കൊണ്ടുപോകലിന് ബന്ധമുണ്ടോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്.