
കണ്ണൂർ: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോണ്ഗ്രസ്-കെഎസ്യു പ്രവര്ത്തകരെ നരനായാട്ട് നടത്തി സ്വൈര്യസഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതേണ്ടെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. സ്ത്രീകള് ഉള്പ്പെടെയുള്ള യൂത്ത് കോണ്ഗ്രസ് - കെഎസ്യു പ്രവര്ത്തകര്ക്ക് നേരെ കല്യാശ്ശേരിയില് സിപിഐഎം ക്രിമിനലുകള് നടത്തിയ ആക്രമണം പ്രതിഷേധാര്ഹവും അപലപനീയവുമാണെന്നും സുധാകരൻ പറഞ്ഞു.
മുഖ്യമന്ത്രിയെ കരിങ്കൊടി കാട്ടുന്നത് ക്രിമിനല് കുറ്റമാണോ? അധികാരത്തിന്റെ ബലത്തില് ചോരതിളക്കുന്ന സിപിഐഎം ക്രിമിനലുകള്ക്ക് അത് തണുപ്പിക്കാന് കോണ്ഗ്രസിന്റെ പ്രവര്ത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനമെന്നും സുധാകരൻ ചോദിച്ചു. അങ്ങനെയെങ്കില് അത് അനുസരിക്കാന് തങ്ങളും ഒരുക്കമല്ല. നിയമം കയ്യിലെടുക്കുന്ന സിപിഐഎം ക്രിമിനലുകള്ക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോണ്ഗ്രസ്-കെഎസ്യു പ്രവര്ത്തകരെ കായികമായി കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കില് അതിനെ തെരുവില് നേരിടുമെന്നും സുധാകരൻ കൂട്ടിച്ചേർത്തു.
സിപിഐഎം ആക്രമണം ബോധപൂര്വ്വം ആസുത്രണം ചെയ്തതാണെന്നും സുധാകരൻ ആരോപിച്ചു. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേള്ക്കാതെ ആഢംബര ബസില് ഉല്ലാസയാത്ര നടത്താന് മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ സുധാകരന് പറഞ്ഞു.