
ആലപ്പുഴ: പതിനാറ് വര്ഷം മുന്പ് ശിക്ഷയനുഭവിച്ച് തീര്പ്പു കല്പ്പിച്ച കേസില് യുവാവിന് വീണ്ടും ശിക്ഷ. കൊല്ലം കടയ്ക്കല് സ്വദേശി അഖില് അശോകിനാണ് വീണ്ടും ശിക്ഷ അനുഭവിക്കേണ്ടി വന്നത്. ജയിലില് കിടക്കുന്ന സമയത്ത് സഹോദരന് രേഖകള് ഹാജരാക്കിയതോടെ കോടതി അഖിലിനെ ജയില് മോചിതനാക്കുകയായിരുന്നു.
ഒരു വ്യക്തി ഒരു കുറ്റത്തിന് രണ്ട് തവണ ശിക്ഷ അനുഭവിക്കാന് പാടില്ലെന്നാണ് ഭരണഘടന പറയുന്നത്. എന്നാല് ഇതിനു വിരുദ്ധമായ അനുഭവമാണ് അഖില് അശോകന് ഉണ്ടായത്. വര്ക്കല പൊലീസിന്റെ വീഴ്ചയും കോടതിയിലെ രേഖകള് കാണാതായതുമാണ് അഖിലിന് വിനയായത്. രണ്ടാമതും ശിക്ഷ അനുഭവിക്കേണ്ടി വന്നത് വലിയ മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്ന് അഖില് പറയുന്നു.
രക്ഷകനെപ്പോലെ സഹോദരന് എത്തിയില്ലായിരുന്നുവെങ്കില് മൂന്ന് മാസം ജയില് ശിക്ഷ അനുഭവിക്കേണ്ടി വന്നേനെ. 2007 ല് കുടുംബ വഴക്കുമായി ബന്ധപ്പെട്ട കേസില് അഖിലിനെയും മാതാവിനെയും കോടതി അവസാനിക്കുന്നത് വരെ നില്ക്കാനായിരുന്നു ശിക്ഷ വിധിച്ചത്. അത് അനുസരിക്കുകയും 20000 രൂപ പിഴയും അടയ്ക്കുകയും ചെയ്തു.
എന്നാല് കേസ് തീര്പ്പായതാണെന്ന് പൊലീസ് കോടതിയെ അറിയിച്ചില്ല. വര്ഷങ്ങളായി ഒളിവിലുള്ള പ്രതിയെന്ന നിലയിലാണ് അഖിലിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ അഖില് പറയുന്നത് കേള്ക്കാന് ഉദ്യോഗസ്ഥര് തയ്യാറാകാത്തതും പ്രശ്നമായി. കേസ് തീർപ്പായതിന്റെ രേഖകള് സഹോദരന് തപ്പിയെടുത്തു കോടതിയില് എത്തിച്ചതോടെ കോടതി അഖിലിനെ കഴിഞ്ഞ ദിവസം ജയില് മോചിതനാക്കി.