
കോഴിക്കോട്: നടക്കാവ് പൊലീസ് സുരേഷ് ഗോപിയെ ചോദ്യം ചെയ്യുന്നത് അത്യാധുനിക ചോദ്യം ചെയ്യല് മുറിയില്. പ്രതിയുടെ സൂക്ഷ്മ ചലനങ്ങള് പോലും പകര്ത്തിയെടുക്കുന്ന അത്യാധുനിക ഉപകരണങ്ങളാണ് ഈ മുറിയില് സജ്ജമാക്കിയിരിക്കുന്നത്. പ്രതിയില് ഉണ്ടാകുന്ന നേരിയ ചലനങ്ങള്, മുഖഭാവങ്ങള്, ശബ്ദങ്ങള് തുടങ്ങിയവ പകര്ത്തി സൂക്ഷിച്ച് വയ്ക്കാനുള്ള ഉപകരണങ്ങളും സൗകര്യങ്ങളുമാണ് ഈ മുറിയിലുള്ളത്. പൂര്ണ്ണമായും ശീതീകരിച്ച ഈ മുറിയില് റിക്കോഡിങ് ക്യാമറ, 180 ഡിഗ്രി ദൃശ്യപരതയുള്ള നാല് ദിശാ ക്യാമറ, അനുബന്ധ ശബ്ദ ഉപകരണങ്ങള് എന്നിവയാണ് സജ്ജീകരിച്ചിട്ടുള്ളത്.
സീനിയര് പൊലീസ് ഓഫിസര്ക്കാണ് ചോദ്യം ചെയ്യല് മുറിയുടെ ഓപ്പറേറ്റിങ്ങ് ചുമതല. പ്രതിപ്പട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാകും മുറിക്കുള്ളിലുണ്ടാവുക. അകത്ത് നിന്ന് പുറത്തേക്ക് കാണാന് പാകത്തിലാണ്, എന്നാല് അകത്ത് സംഭവിക്കുന്ന കാര്യങ്ങള് പുറത്തുനിന്ന് കാണാനാകില്ല. വിവാദമായ കേസുകളില് പ്രതികളെ ചോദ്യം ചെയ്യുന്നതിനാണ് പൊലീസ് പ്രത്യേകം സജ്ജീകരിച്ച ഈ മുറി ഉപയോഗിക്കുക. ജില്ലാ പൊലീസ് മേധാവിയായ കമ്മിഷണറുടെ പരിധില് നടക്കാവ് സ്റ്റേഷനില് മാത്രമാണ് ഈ സംവിധാനം നിലവിലുള്ളത്.
മാധ്യമപ്രവര്ത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില് ചോദ്യം ചെയ്യലിനായാണ് സുരേഷ് ഗോപി രാവിലെ കോഴിക്കോട് നടക്കാവ് സ്റ്റേഷനിൽ ഹാജരായത്. ബിജെപി സംസ്ഥാന അധ്യക്ഷന് കെ സുരേന്ദ്രന് അടക്കമുള്ള നേതാക്കളുടെ നേതൃത്വത്തില് സുരേഷ് ഗോപിയെ സ്വീകരിച്ചു. സ്റ്റേഷന് പുറത്ത് സുരേഷ് ഗോപിയെ കാത്ത് വന് ജനാവലിയാണ് തടിച്ച് കൂടിയത്. മൂന്ന് അഭിഭാഷകരും സുരേഷ് ഗോപിക്കായി സ്റ്റേഷനിലെത്തിയിട്ടുണ്ട്. കെ സുരേന്ദ്രന് പുറമെ, മറ്റു നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്, പി കെ കൃഷ്ണദാസ്, വി കെ സജീവന് എന്നിവര് സ്റ്റേഷനില് എത്തിയിരുന്നു. സുരേഷ് ഗോപിയെ സ്വീകരിക്കാന് സ്ത്രീകള് അടക്കമുള്ള നിരവധി പ്രവര്ത്തകരാണ് റോഡില് തടിച്ചു കൂടിയത്. സ്റ്റേഷന് പുറത്ത് പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായിരുന്നു.
ഒക്ടോബര് 27ന് കോഴിക്കോട് തളിയില് മാധ്യമങ്ങളോടു സംസാരിക്കവെ ചോദ്യം ചോദിച്ച മാധ്യമപ്രവര്ത്തകയുടെ തോളില് സുരേഷ് ഗോപി കൈ വയ്ക്കുകയായിരുന്നു. മാധ്യമപ്രവര്ത്തക പൊലീസിലും വനിതാ കമ്മിഷനിലും പരാതി നല്കി. ഈ വിഷയത്തില് സുരേഷ് ഗോപി മാപ്പ് പറഞ്ഞ് രംഗത്തെത്തിയെങ്കിലും പരാതിക്കാരി കേസുമായി മുന്നോട്ടു പോകുകയായിരുന്നു. മോശം പെരുമാറ്റത്തില് ലൈംഗികാതിക്രമം (ഐപിസി 354 എ) വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.രണ്ടു വര്ഷം വരെ തടവോ പിഴയോ അല്ലെങ്കില് രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്.