കൊച്ചി: എയര് ഇന്ത്യ വിമാനത്തില് നടിയെ അപമാനിച്ചെന്ന കേസിലെ പ്രതി സിആര് ആൻ്റോയ്ക്ക് ഇടക്കാല ജാമ്യമില്ല. ഇടക്കാല ജാമ്യം തേടിയുള്ള അപേക്ഷ എറണാകുളം സെഷന്സ് കോടതി തള്ളി. മുന്കൂര് ജാമ്യാപേക്ഷയില് തീരുമാനമെടുക്കും വരെ ഇടക്കാല ജാമ്യം നല്കണമെന്ന ആവശ്യമാണ് തള്ളിയത്. ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുണ്ടെന്ന പൊലീസ് റിപ്പോര്ട്ട് പരിഗണിച്ചാണ് തീരുമാനം.
ക്രിമിനല് പശ്ചാത്തലം ഇല്ലാത്തയാളാണ് താനെന്നും തനിക്കെതിരെ മറ്റൊരു കേസും നിലവിലില്ലെന്നുമായിരുന്നു സിആര് ആൻ്റോയുടെ വാദം. എയര്ഇന്ത്യ വിമാനത്തില് വെച്ച് സീറ്റുമായി ബന്ധപ്പെട്ട തര്ക്കം മാത്രമാണ് ഉണ്ടായിരുന്നത്. പ്രശ്നം വിമാന ജീവനക്കാര് ഇടപെട്ട് പരിഹരിച്ചു. പരാതിക്കാരിക്ക് മറ്റൊരു സീറ്റ് കാബിന് ക്രൂ നല്കി. ആ സമയത്ത് മറ്റൊരു പരാതിയും ഉന്നയിക്കപ്പെട്ടില്ല. പരാതിയുണ്ടെങ്കില്ത്തന്നെ അത് പരിഗണിക്കാന് മുംബൈ എയര്പോര്ട്ട് പൊലീസിന് മാത്രമാണ് അധികാരമെന്നുമാണ് സിആര് ആൻ്റോയുടെ മുന്കൂര് ജാമ്യാപേക്ഷയില് പറയുന്നത്.
സിആര് ആൻ്റോയുടെ മുന്കൂര് ജാമ്യാപേക്ഷ എറണാകുളം സെഷന്സ് കോടതി ചൊവ്വാഴ്ച പരിഗണിക്കും.