'കേരള പിഎസ്‌സി രാജ്യത്തിന് മാതൃക'; സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി

'വർഷം തോറും ഒരു കോടി യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ബിജെപി കേന്ദ്രത്തിൽ ഭരണത്തിലെത്തി. എന്നാൽ തൊഴിൽ നൽകാതെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വത്കരിക്കുന്നു'
'കേരള പിഎസ്‌സി രാജ്യത്തിന് മാതൃക'; സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് ഇതിന് കാരണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരള പിഎസ്‌സി രാജ്യത്തിന് മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സമൂഹത്തിന്റെ ഇടതുപക്ഷ മനോഭാവമാണ് അതിന് കാരണം. മറ്റ് സംസ്ഥാനങ്ങളിൽ പിഎസ്‌സി ദുർബലമാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. പിഎസ്‌സികളുടെ നിലനിൽപ്പ് അപകടത്തിലാവുന്ന സാഹചര്യമാണ്. പിഎസ്‌സിയെ ദുർബലപ്പെടുത്താൻ മറ്റ് സംസ്ഥാനങ്ങളിൽ നീക്കം നടക്കുന്നുണ്ട്. പല സംസ്ഥാനങ്ങളിലും പിഎസ്‌സി നോക്കുകുത്തിയായി. നിയമനങ്ങളിൽ സംവരണം പോലും ലംഘിക്കപ്പെടുന്ന സാഹചര്യമാണ്. ഇത്തരം അഴിമതി റിപ്പോർട്ട് ചെയ്ത മാധ്യമ പ്രവർത്തകരെ കൊല ചെയ്ത സംഭവം പോലും ഉണ്ടായെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതി വർഷം ശരാശരി 30,000 നിയമനങ്ങൾ പിഎസ്‌സി വഴിയാണ് നടത്തുന്നത്. 7.5 വർഷത്തിനിടെ 2,20,000 ഓളം നിയമനം പിഎസ്‌സി വഴി നൽകി. വർഷം തോറും ഒരു കോടി യുവാക്കൾക്ക് തൊഴിൽ വാഗ്ദാനം ചെയ്ത് ബിജെപി കേന്ദ്രത്തിൽ ഭരണത്തിലെത്തി. എന്നാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ തൊഴിൽ നൽകാതെ പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യ വത്കരിക്കുന്നു. ഉണ്ടായിരുന്ന തൊഴിൽ അവസരം പോലും നിഷേധിക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പത്ത് ലക്ഷത്തോളം ഒഴിവുകളാണ് ഉള്ളത്. ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നിഷേധിച്ചു. കേന്ദ്ര സർക്കാർ ലക്ഷക്കണക്കിന് പേർക്ക് തൊഴിൽ നിഷേധിച്ച് നാമമാത്രമായ തൊഴിൽ അവസരങ്ങൾ സൃഷ്ടിച്ച് അതിനെ പെരുപ്പിച്ച് കാണിക്കുന്നു. ശാസ്ത്ര സാങ്കേതിക മന്ത്രാലയം പ്രധാനമന്ത്രിയുടെ കീഴിലാണ്. അതിൽ പകുതി തസ്തികയും ഒഴിഞ്ഞു കിടക്കുന്നു. സേനയിൽ ആയിരക്കണക്കിന് ഓഫീസർ തസ്തികയിൽ ഒഴിവ്. അപ്പോഴാണ് അഗ്നിവീറിലൂടെ നിയമനം നൽകുന്നത്. കേന്ദ്രം നിയമന നിരോധനം, തസ്തിക വെട്ടി കുറയ്ക്കൽ എന്നിവയുമായി മുന്നോട്ട് പോകുന്നുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

രാജ്യത്തിൻറെ മതേതര സങ്കൽപത്തെ മതരാഷ്ട്ര വാദം കൊണ്ട് പകരം വെക്കാൻ നീക്കം നടക്കുന്നുവെന്നും മുഖ്യമന്ത്രി ആരോപിച്ചു. കേന്ദ്ര സർക്കാർ മത രാഷ്ട്രവാദ നടപടികൾ സ്വീകരിക്കുന്നു. ഫെഡറൽ തത്വങ്ങൾ കാറ്റിൽ പറത്തി. രാഷ്ട്ര സങ്കൽപത്തെ അട്ടിമറിച്ച് പ്രസിഡൻഷ്യൽ സംവിധാനത്തിലേക്ക് നീക്കാനാണ് ശ്രമം. ഒരു ഭാഷ, ഒരു മതം, ഒരു തിരഞ്ഞെടുപ്പ്, ഒരു നികുതി, മുദ്രാവാക്യങ്ങൾ സംഘപരിവാർ ഉയർത്തുന്നു. ഇത് ജനങ്ങളിൽ ഉയർത്തുന്ന ആശങ്ക വലുതാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പ്രതിപക്ഷത്തേയും മാധ്യങ്ങളേയും മുഖ്യമന്ത്രി വിമർശിച്ചു. കേരളം മുന്നേറരുത് എന്ന സ്ഥാപിത താത്പര്യത്തോടെ ചിലർ ഇടപെടുന്നുവെന്നും പിണറായി വിജയൻ ആരോപിച്ചു. സ്കൂളിലെ ഉച്ച ഭക്ഷണ പരിപാടിക്ക് കേന്ദ്രം വിഹിതം നൽകാൻ തയ്യാറാകുന്നില്ല. ഇതൊന്നും കാണാതെ കേരളത്തെ എങ്ങനെ പഴിചാരാം എന്ന് ഗവേഷണം നടത്തുന്നു. കേന്ദ്ര സമീപനം കാണാതെയാണ് കേരളത്തെ പഴിചാരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കേന്ദ്ര നയങ്ങൾ സംസ്ഥാനത്തെ ഞെരുക്കുന്നു. സംസ്ഥാനത്തിന്റെ കടം കുറഞ്ഞു. സംഘപരിവാറിന്റെ തനി നിറം പ്രകടിപ്പിക്കാൻ ഒരുക്കങ്ങൾ നടക്കുന്നു. ഗുജറാത്തിൽ നടന്നത് മറ്റിടങ്ങളിൽ ആവർത്തിക്കുന്നുവെന്നും മുഖ്യമന്ത്രി വിമർശിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com