
കോഴിക്കോട്: ഐസിയു പീഡനക്കേസിൽ അന്വേഷണം അട്ടിമറിച്ചുവെന്ന അതിജീവിതയുടെ പരാതിയിൽ അന്വേഷണ റിപ്പോർട്ട് ഇന്ന് സമർപ്പിക്കും. വൈദ്യപരിശോധന നടത്തിയ ഗൈനക്കോളജിസ്റ്റ് കെ വി പ്രീതയ്ക്കെതിരയാണ് അതിജീവിതയുടെ പരാതി. റിപ്പോർട്ട് സിറ്റി പൊലീസ് കമ്മീഷണർക്ക് സമർപ്പിക്കും. വൈദ്യപരിശോധന നടത്തിയ കെ വി പ്രീത ശാസ്ത്രീയ പരിശോധന നടത്തിയില്ലെന്നും അതിജീവിതയുടെ പരാതി മുഴുവൻ രേഖപ്പടുത്തിയില്ലെന്നുമാണ് പരാതി. കെ വി പ്രീതയുടെ ഉൾപ്പടെ മൊഴി അന്വേഷണത്തിന്റെ ഭാഗമായി വീണ്ടും രേഖപ്പടുത്തിയിരുന്നു.
മാർച്ച് 18-നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിൽ കഴിയുമ്പോൾ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റൻഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതിക്ക് ഒത്താശ ചെയ്ത അഞ്ച് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തെങ്കിലും മറ്റ് നടപടികളിലേക്ക് കടന്നില്ല. നീതി വൈകിപ്പിക്കുകയാണെന്നാണ് അതിജീവിത പറയുന്നത്. സംഭവത്തിൽ വകുപ്പുതല അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു.
ശശീന്ദ്രനെതിരെയും മൊഴിമാറ്റാൻ യുവതിയെ ഭീഷണിപ്പെടുത്തിയ ജീവനക്കാർക്ക് എതിരെയും പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചിരുന്നു. കേസിൽ കൂടുതല് ജീവനക്കാര്ക്കെതിരെ നടപടിയുണ്ടാകുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ് നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.