'എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച്'; ലോക്‌സഭയില്‍ വീണ്ടും ഉന്നയിച്ച് ഹൈബി

കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നു
'എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച്'; ലോക്‌സഭയില്‍ വീണ്ടും ഉന്നയിച്ച് ഹൈബി

ന്യൂഡല്‍ഹി: എറണാകുളത്ത് സുപ്രീംകോടതി ബെഞ്ച് എന്ന ആവശ്യം വീണ്ടും ലോക്‌സഭയില്‍ ഉന്നയിച്ച് ഹൈബി ഈഡന്‍ എംപി. പാര്‍ലമെന്റ് സമ്മേളനത്തില്‍ ചോദ്യോത്തര വേളയിലാണ് വിഷയം ഉന്നയിച്ചത്. സമാന വിഷയം 2020 ല്‍ സ്വകാര്യ ബില്ലിലൂടെ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആവശ്യം അനുവദിക്കാവുന്നതായോ നിരസിക്കുന്നതായോ പറയാതെ, റിട്ട് പെറ്റീഷന്‍ ഭരണഘടനാ ബെഞ്ചിന് റഫര്‍ ചെയ്തിരിക്കുകയാണെന്ന് കേന്ദ്ര മന്ത്രി അറിയിച്ചു.

സുപ്രീംകോടതി ബെഞ്ച് കൊച്ചിയില്‍ സ്ഥാപിക്കണമെന്ന ദീര്‍ഘകാലമായുള്ള ആവശ്യം സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നോവെന്നാണ് ഹൈബിയുടെ ചോദ്യം.

കഴിഞ്ഞ മാര്‍ച്ചില്‍ സംസ്ഥാന തലസ്ഥാനം കൊച്ചിയിലേക്ക് മാറ്റണമെന്ന് ഹൈബി ആവശ്യപ്പെട്ടിരുന്നു. വിഷയം സംബന്ധിച്ച് കേരളത്തിന്റെ അഭിപ്രായം ആരാഞ്ഞ് ആഭ്യന്തര മന്ത്രാലയം സംസ്ഥാനത്തിന് കത്തയക്കുകയും ചെയ്തിരുന്നു. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റുകയെന്നത് പ്രായോഗികമല്ലെന്ന് സര്‍ക്കാര്‍ മറുപടി നല്‍കുകയും ചെയ്തു.

സംസ്ഥാനം രൂപീകരിച്ച കാലം മുതല്‍ തലസ്ഥാനം തിരുവനന്തപുരമാണ്. അവിടെ അതിനുളള എല്ലാ അടിസ്ഥാന സൗകര്യങ്ങളുമുണ്ട്. കൊച്ചിയെ സംബന്ധിച്ചിടത്തോളം മഹാനഗരമെന്ന നിലയില്‍ ഇനിയും വികസിക്കാനുളള സാധ്യതകള്‍ക്ക് സ്ഥലപരിമിതിയുണ്ട്. ഒരു കാരണവുമില്ലാതെ തലസ്ഥാന നഗരം മാറ്റുന്നത് അതിഭീമമായ സാമ്പത്തിക ബാധ്യതയുണ്ടാക്കും. തലസ്ഥാന നഗരം മാറ്റേണ്ട യാതൊരു ആവശ്യവും ഇപ്പോള്‍ ഇല്ലെന്നും സര്‍ക്കാര്‍ വിലയിരുത്തുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com