വാലൻ്റൈൻസ് ഡേ ഇനി അഴികൾക്കുള്ളിൽ ആഘോഷിക്കാം. പ്രണയത്തിന്റെ ഏറ്റവും നല്ല ഓർമ്മകൾ ജയിലിൽ ആഘോഷിക്കാൻ അവസരമൊരുക്കി യുകെയിലെ തന്നെ പഴയ ജയിലായിരുന്ന ഓക്സ്ഫോർഡ് ജയിൽ. ഫെബ്രുവരി 14 ന് പ്രണയികള്ക്ക് ജയിലിനുള്ളില് വിരുന്നൊരുക്കിയിരിക്കുകയാണ് അധികൃതര്. 215 ഡോളർ (17000 ഇന്ത്യൻ രൂപ) ആണ് ഭക്ഷണത്തിന് ചെലവ് വരുന്നതെന്ന് ന്യൂയോർക്ക് പോസ്റ്റിന്റെ റിപ്പോർട്ട് പറയുന്നു. പ്രണയിതാക്കള്ക്ക് വ്യത്യസ്തമായ രീതിയിലാണ് അത്താഴം ഒരുക്കുന്നത്. താല്പര്യമുള്ളവർക്ക് ചരിത്രപ്രധാന്യമുള്ള ഓക്സ്ഫോർഡ് ജയിലില് എത്തി ഈ വർഷത്തെ പ്രണയദിനം അനുസ്മരണീയമാക്കാം.
കാമുകന്റെ വാക്ക് വിശ്വസിച്ച് അച്ഛന് വിഷം കൊടുത്ത കുറ്റത്തിന് വധശിക്ഷ ഏറ്റുവാങ്ങേണ്ടിവന്ന മേരി ബ്ലാൻഡി, ഭ്രൂണഹത്യ നടത്തി എന്ന കുറ്റത്തിന് വധശിക്ഷ നേരിട്ട വീട്ടുജോലിക്കാരിയായിരുന്ന ആൻ ഗ്രീന് എന്നിവർ തടവില് കഴിഞ്ഞിരുന്ന ജയിലറകളാണ് വിരുന്നിനായി തുറന്നുകൊടുക്കുക. ഗര്ഭിണിയായിരുന്നു എന്ന് താന് അറിഞ്ഞിരുന്നില്ലെന്ന് ആൻ ഗ്രീനും ഗര്ഭസ്ഥ ശിശുവിന് വളര്ച്ചിയില്ലായിരുന്നു എന്ന് മിഡ് വൈവ്സും സാക്ഷ്യപ്പെടുത്തിയിട്ടും ആൻ ഗ്രീന്റെ വധശിക്ഷ നടപ്പാക്കുകയായിരുന്നു. വധശിക്ഷയിലെ നീതിയെകുറിച്ചും നീതികേടുകളെ കുറിച്ചും ലോകത്തെ ചിന്തിപ്പിക്കാന് ഇത് കാരണമായിരുന്നു. ചരിത്രപ്രസിദ്ധമായ ഈ ജയിലറകളില് ഇരുന്ന് അത്താഴം കഴിക്കാനുള്ള ചെലവ് 230 ഡോളർ (19000 ഇന്ത്യൻ രൂപ) ആണ്.
ഈ പ്രണയദിനം മനോഹരമാക്കാൻ ഓക്സ്ഫോർഡ് ജയിലിലെ ആറ് സ്ഥലങ്ങളില് നിന്ന് ഇഷ്ടമുള്ളത് തിരഞ്ഞെടുക്കാം എന്ന് ഓക്സ്ഫോർഡ് ജയിൽ അവരുടെ വെബ്സൈറ്റിലൂടെയാണ് അറിയിച്ചത്. മരം കൊണ്ട് നിർമ്മിച്ച കൂടാരങ്ങൾ, ചരിത്രപരമായ കെട്ടിടങ്ങൾ, തടവ് മുറികൾ എന്നിവയാണ് അതിൽ ചിലത്.
മെഴുകുതിരിയും പൂക്കളും കൊണ്ട് വർണ്ണാഭമാക്കിയ മേശയ്ക്ക് ചുറ്റുമാണ് ഭക്ഷണം ഒരുക്കുന്നത്. തക്കാളി ടാർട്ടാരി, ഗാർലിക്ക് പർമേസർ ബ്രെയ്സ്ഡ് ബീഫ് ബ്ലേഡ് ഷോർട്ട്റിബ് പിറോഗി, ബാർബിക്യൂഡ് ലീക്ക് ടെറിൻ എന്നിവയും ഭക്ഷണ വിഭവങ്ങളിൽ ഉൾപ്പെടുത്തും. ചോക്ലേറ്റ് മൂസ്, കസ്റ്റാർഡും പിസ്തയും ചേർന്ന കേക്ക് എന്നിവയും ഉണ്ടാകും. പ്രോസെക്കോയും പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 1073-ൽ ഒരു മെഡിക്കൽ കോട്ടയായി നിർമ്മിച്ചതാണ് ഓക്സ്ഫോർഡ് ജയിൽ. 1642-നും 1651-നും ഇടയിൽ ഇംഗ്ലീഷ് ആഭ്യന്തരയുദ്ധകാലത്ത് ഈ കെട്ടിടത്തിന് കാര്യമായ കേടുപാടുകൾ സംഭവിച്ചു. 1785-ൽ അത് ഒരു ജയിലാക്കി മാറ്റി. 1996 വരെ ജയിലായി പ്രവർത്തിച്ചെങ്കിലും ഇപ്പോൾ യുകെയിലെ തന്നെ എറ്റവും വലിയ വിനോദസഞ്ചാര കേന്ദ്രമായി ഓക്സ്ഫോർഡ് ജയിൽ മാറി.