
May 18, 2025
03:47 AM
ഗുരുവിന്റെ വേഷം കെട്ടിവരാന്‍ എന്തു യോഗ്യതയാണ് തനിക്കുള്ളത് എന്ന് മോനിഷയുടെ കഥാപാത്രം ചോദിക്കുമ്പോള്‍ ഭരതമുനിയുടെ നാട്യശാസ്ത്രവും നന്ദീകേശന്റെ അഭിനയതര്പ്പണവും തുടങ്ങി നൃത്തത്തിന്റെ ശാസ്ത്രത്തെ കുറിച്ച് വിശദീകരിക്കുന്ന വലിയൊരു നീണ്ട ഡയലോഗ് തന്നെയുണ്ട് നന്ദഗോപാല്‍ എന്ന മാഷിന്.
ഇത്രയുമറിയുന്നയാള് എങ്കില്‍ അത് വ്യാഖ്യാനിച്ചു കാണിക്കാന്‍ അദ്ധ്യാപിക പറയുന്ന സീനില്‍, പിന്നീട് പ്രേക്ഷകന് കാണുന്നത് മോഹന്‍ലാലിനെ അല്ല നന്ദഗോപാല്‍ എന്ന നര്‍ത്തകന്റെ ആനന്ദ നടനമാണ്. വര്‍ഷങ്ങളെടുത്ത് മാത്രം പഠിച്ചെടക്കേണ്ട കഥകളി ഒരു മാസമെടുത്ത് പഠിച്ച് വാനപ്രസ്ഥത്തിലൂടെ അത്ഭുതം കാട്ടിയ നടൻ.
കഥകളിയും ക്ലാസിക്കും മാത്രമോ ആറാം തമ്പുരാനിലെ ഹരിമുരളീരവം എന്ന ഗാനരംഗത്ത് കഥക്കും, അഭിമന്യുവിലെ രാമായണക്കാറ്റിലെ സെമി ക്ലാസിക്കലും രാജശില്പിയിലെ താണ്ഡവും, തച്ചോളി വര്‍ഗീസ് ചെകവരിലെ കളരി-ക്ലാസിക്കല്‍ ഫ്യൂഷനും ഓര്‍മ്മിക്കാന്‍ എത്രയേറെ മെയ്വഴക്കങ്ങളുടെ താളമുണ്ട് മോഹന്‍ലാലിന്റെ നടനനാള്വഴികളില്.