

കടലിലും തീരദേശ മേഖലകളിലും ഉണ്ടാകുന്ന ചോർച്ചകളും പരിസ്ഥിതി നാശവും തടയുന്നതിൽ വീഴ്ച വരുത്തിയാൽ 50 ലക്ഷം സൗദി റിയാൽ (ഏകദേശം 11 കോടിയോളം ഇന്ത്യൻ രൂപ) വരെ പിഴ ചുമത്താൻ സൗദി അറേബ്യ. സമുദ്ര-തീരദേശ പരിസ്ഥിതിയുടെ സുസ്ഥിര പരിപാലനം ലക്ഷ്യമിട്ട് പരിസ്ഥിതി, ജല, കൃഷി മന്ത്രി അബ്ദുൽറഹ്മാൻ അൽ ഫദ്‌ലിയാണ് പരിഷ്കരിച്ച പുതിയ നിയമങ്ങൾക്ക് അംഗീകാരം നൽകിയത്. വരുത്തിവച്ച പരിസ്ഥിതി നാശത്തിന്റെ തോതും ബാധിച്ച പ്രദേശത്തിന്റെ വ്യാപ്തിയും പരിഗണിച്ചായിരിക്കും പിഴത്തുക നിശ്ചയിക്കുക. കൂടാതെ കുറ്റക്കാർ നാശനഷ്ടങ്ങൾ സ്വന്തം ചെലവിൽ പരിഹരിക്കുകയും വേണം.
എണ്ണച്ചോർച്ച, വിഷവസ്തുക്കൾ കലരുന്നത്, ചരക്കുകൾ നഷ്ടപ്പെടൽ തുടങ്ങിയ സംഭവങ്ങൾ ഉണ്ടായാൽ ഉടമകളും ഓപ്പറേറ്റർമാരും ഉടൻ തന്നെ നാഷണൽ സെന്റർ ഫോർ എൻവയോൺമെന്റൽ കംപ്ലയൻസിനെ വിവരം അറിയിക്കേണ്ടത് നിർബന്ധമാണ്. ശുദ്ധീകരിക്കാത്ത മലിനജലം, വിഷ രാസവസ്തുക്കൾ, എണ്ണ, ഇന്ധനം, മലിനമായ മണ്ണ് എന്നിവ കടലിലേക്കോ തീരദേശത്തേക്കോ തള്ളുന്നത് പുതിയ നിയമപ്രകാരം പൂർണ്ണമായും നിരോധിച്ചിട്ടുണ്ട്.
സ്ഫോടകവസ്തുക്കളോ വിഷവസ്തുക്കളോ ഉപയോഗിച്ചുള്ള മത്സ്യബന്ധനവും വംശനാശഭീഷണി നേരിടുന്ന സമുദ്രജീവികളെ വേട്ടയാടുന്നതും കർശനമായി തടഞ്ഞിട്ടുണ്ട്. അബദ്ധത്തിൽ സംരക്ഷിത ജീവികൾ വലയിൽ പെട്ടാൽ അവയെ ഉടനടി പരിക്കേൽപ്പിക്കാതെ തുറന്നുവിടുകയും വിവരങ്ങൾ അധികൃതരെ അറിയിക്കുകയും വേണം. അറ്റകുറ്റപ്പണികൾ നടത്താത്ത ഉപകരണങ്ങൾ ഉപയോഗിച്ച് മീൻപിടിക്കുന്നതിനും പ്രജനന കാലയളവുകളിലെ മത്സ്യബന്ധനത്തിനും വിലക്കുണ്ട്.
പവളപ്പുറ്റുകൾ, കടൽപ്പുൽ മേടുകൾ തുടങ്ങിയ സൂക്ഷ്മമായ പ്രദേശങ്ങളിൽ അനുമതിയില്ലാതെ കപ്പലുകളുടെയും ബോട്ടുകളുടെയും നങ്കൂരമിടുന്നത് നിരോധിച്ചു. തീരദേശ വിനോദസഞ്ചാരം, തുറമുഖ പ്രവർത്തനങ്ങൾ, തീരദേശ ഖനനം എന്നിവയ്ക്ക് ഇനി മുതൽ മുൻകൂട്ടിയുള്ള പരിസ്ഥിതി അനുമതി പത്രങ്ങൾ നിർബന്ധമാണ്. സമുദ്ര ആവാസവ്യവസ്ഥയെ തകർക്കുന്ന കടന്നുകയറ്റ ജീവിവർഗ്ഗങ്ങളെ പരിചയപ്പെടുത്തുന്നതിനും കർശന നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്.
Content Highlights: Saudi Arabia has strengthened environmental regulations concerning marine pollution, introducing stricter measures and penalties to protect marine ecosystems and ensure greater compliance with environmental laws.