
ദോഹയിൽ ഇസ്രയേൽ നടത്തിയ അതിക്രമങ്ങളിൽ പ്രതികരണവുമായി ഗൾഫ് സഹകരണ കൗൺസിൽ. ഖത്തറിനെതിരായ ഇസ്രയേൽ ആക്രമണത്തിന് ശേഷം സംയുക്ത പ്രതിരോധ സംവിധാനങ്ങൾ സജീവമാക്കാനാണ് ജിസിസി തീരുമാനം. ഇസ്രയേൽ ആക്രമണത്തെയും ഖത്തറിന്റെ പരമാധികാരത്തിന്റെ നഗ്നമായ ലംഘനത്തെയും ഗൾഫ് സഹകരണ കൗൺസിലിന്റെ സുപ്രീം കൗൺസിൽ ശക്തമായി അപലപിച്ചു.
'ഇസ്രയേൽ ആക്രമണത്തെ നേരിടാൻ സ്വീകരിക്കുന്ന എല്ലാ നടപടികളിലും ഖത്തർ രാഷ്ട്രത്തോടുള്ള ജിസിസി രാജ്യങ്ങളുടെ പൂർണ്ണ ഐക്യദാർഢ്യം സുപ്രീം കൗൺസിൽ സ്ഥിരീകരിച്ചു. ജിസിസി രാജ്യങ്ങളുടെ സുരക്ഷ അവിഭാജ്യമാണെന്നും അവയിൽ ഏതെങ്കിലുമൊന്നിനെതിരെയുള്ള ഏതൊരു ആക്രമണവും ജിസിസി ചാർട്ടറിനും സംയുക്ത പ്രതിരോധ കരാറിനും അനുസൃതമായി അവയ്‌ക്കെല്ലാം നേരെയുള്ള ആക്രമണമാണ്.\ ദോഹയിൽ നടന്ന അറബ്-ഇസ്ലാമിക് ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സംയുക്ത പ്രതിരോധ സംവിധാനങ്ങളും ഗൾഫ് പ്രതിരോധ ശേഷികളും സജീവമാക്കുന്നതിന് ആവശ്യമായ എക്സിക്യൂട്ടീവ് നടപടികൾ സ്വീകരിക്കാൻ ജിസിസിയുടെ ഏകീകൃത സൈനിക കമാൻഡിനോട് നിർദ്ദേശിക്കുമെന്ന് വ്യക്തമാക്കി.
അറബ്, ഇസ്ലാമിക രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നേതാക്കളും ഉച്ചകോടിയിൽ പ്രതികരണം നടത്തി. ഇസ്രയേലിന്റെ ആക്രമണം വഞ്ചനാപരവും ഭീരുത്വവുമാണെന്നും ഗാസയ്‌ക്കെതിരായ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളെ ദുർബലപ്പെടുത്താൻ ശ്രമിച്ചുവെന്നും ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ താനി പറഞ്ഞു.
ഹീനമായ ഇസ്രായേലി ആക്രമണത്തിനെതിരെ ഏകീകൃതവും ഉറച്ചതുമായ നിലപാട് സ്വീകരിക്കാനുള്ള അവസരമാണ് ഉച്ചകോടിയെന്ന് ഓർഗനൈസേഷൻ ഓഫ് ഇസ്ലാമിക് കോഓപ്പറേഷന്റെ സെക്രട്ടറി ജനറൽ ഹിസ്സൈൻ ബ്രാഹിം താഹ പറഞ്ഞു. ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സിന്റെ സെക്രട്ടറി ജനറൽ അഹമ്മദ് അബൗൾ ഗെയ്ത് ഇസ്രായേലിനെ ഒരു തെമ്മാടി രാഷ്ട്രം എന്ന് വിളിക്കുകയും അതിന്റെ കുറ്റകൃത്യങ്ങളിൽ അന്താരാഷ്ട്ര നിശബ്ദത അവസാനിപ്പിക്കാൻ ആഹ്വാനം ചെയ്യുകയും ചെയ്തു. ഇറാഖി പ്രധാനമന്ത്രി മുഹമ്മദ് ഷിയ അൽ-സുഡാനി അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ സമൂഹത്തിനായി നാറ്റോ ശൈലിയിലുള്ള ഒരു പ്രതിരോധ ഉടമ്പടിയും നിർദ്ദേശിച്ചു.
Content Highlights: GCC calls for activating joint defense mechanism in response to Israeli attack on Doha