
സാഹസിക ടൂറിസം രംഗത്തിന്റെ ആഗോളകേന്ദ്രമായി മാറാനൊരുങ്ങുകയാണ് ഒമാൻ. രാജ്യത്തേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുന്ന പ്രകൃതിദത്തവും സാംസ്ക്‌കാരികവുമായ സവിശേഷതകളെയാണ് സാഹസിക ടൂറിസത്തിനായി രാജ്യം ഉപയോഗപ്പെടുത്താൻ ഉദ്ദേശിക്കുന്നത്. ആഗോള സാഹസിക കേന്ദ്രമെന്ന നിലയിലേക്ക് ഒമാനെ പരിവർത്തനപ്പെടുത്തുന്നതിന് വൈവിധ്യവത്കരണം നടപ്പിലാക്കാനും, ടൂറിസം രംഗത്ത് മാറ്റങ്ങൾ വരുത്തി നിരവധി ഓഫറുകൾ നൽകാനുമാണ് ഒമാൻ ടൂറിസ്റ്റ് മന്ത്രാലയത്തിന്റെ ശ്രമം എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
പർവതനിരകൾ, വൈവിധ്യമാർന്ന ഭൂപ്രകൃതി എന്നിവയുള്ള സ്ഥലമെന്ന നിലയിൽ സാഹസിക വിനോദസഞ്ചാരത്തിൽ ഒമാന്‍ കുതിച്ചുചാട്ടം നടത്തുമെന്നാണ് വിലയിരുത്തൽ. ഹൈക്കിങ്, സിപ്പ് ലൈനിങ് തുടങ്ങി നിരവധി വേറിട്ട കാഴ്ചകളാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്. കിഴക്കൻ പടിഞ്ഞാറൻ അൽ ഹജർ പർവതനിരകൾ, ദോഫാർ, മസനം തുടങ്ങിയ പ്രദേശങ്ങളുടെ മനോഹാരിതയും വിനോദസഞ്ചാരികളുടെ മനംകവരുമെന്ന കാര്യത്തിൽ സംശയമില്ല. രാജ്യത്തിന്റെ ഈ പ്രത്യേകതകളെല്ലാം പരിഗണിക്കുമ്പോൾ വിനോദസഞ്ചാരികളെ ആകർഷിക്കുകയും, ടൂറിസം വിജയകരമായി നടക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ.
ഇപ്പോൾ തന്നെ മുന്നേറ്റം നടത്തിക്കൊണ്ടിരിക്കുന്ന ടൂറിസം മേഖലയിൽ അടിസ്ഥാന സൗകര്യങ്ങളും, സുരക്ഷയും ഉറപ്പാക്കുന്നതിന് മന്ത്രാലയം ശക്തമായ നടപടികൾ സ്വീകരിക്കുന്നുണ്ട്. നിലവിൽ സുരക്ഷയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമാണ് മുൻഗണന. മികച്ച പ്രതികരണങ്ങൾ പ്രതീക്ഷിച്ചുകൊണ്ട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സൗകര്യങ്ങളും രീതികളുമാണ് ഒമാനിൽ ഒരുക്കാൻ പോകുന്നത്. ടൂർ ഗൈഡുകളായി പ്രവർത്തിക്കുന്നവർക്കും, യാത്രകളുടെ സംഘാടകർക്കും പ്രത്യേകം ലൈസൻസിങ് നൽകുന്ന രീതിയും നിലവിൽ വരുന്നതായിരിക്കും. സാഹസിക കമ്പനികൾക്കായി ഒരു സുരക്ഷാ ഓഡിറ്റ് സംവിധാനവും വികസിപ്പിക്കുന്നുണ്ട്.
സ്വയരക്ഷ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി പ്രതിരോധ മന്ത്രാലയത്തിന്റെ ഭാഗത്ത് നിന്നും ഒമാനി ഗൈഡുകളെ പരിശീലിപ്പിക്കുന്നുമുണ്ട്. ഇതിനായി റോയൽ ആർമി ഓഫ് ഒമാന്റെ സാഹസിക പരിശീലന കേന്ദ്രവുമായും മന്ത്രാലയം സഹകരിക്കുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റിയുമായി സഹകരിച്ച് പ്രത്യേക പ്രഥമശുശ്രൂഷ, പർവത രക്ഷാ പരിപാടികളും നടത്താനുള്ള പദ്ധതികളും ആലോചനയിലാണ്.
Content Highlight; Oman’s Big Step Forward in Adventure Tourism