
അബുദബി: യാത്രക്കാര്ക്ക് പാസ്പോര്ട്ടില്ലാതെ യാത്ര ചെയ്യാനുളള സംവിധാനവുമായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളം. ടെര്മിനല് മൂന്നിലെ യാത്രക്കാര്ക്ക് ഈ വര്ഷം അവസാനത്തോടെ പാസ്പോര്ട്ട് രഹിത യാത്ര ലഭ്യമാക്കുമെന്ന് എയര്പോര്ട്ട് അധികൃതര് അറിയിച്ചു. സ്മാര്ട് ഗേറ്റുകള് സ്ഥാപിച്ചാണ് പുതിയ സംവിധാനം നടപ്പിലാക്കുക.
ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്മിനല് മൂന്ന് വഴി യാത്രചെയ്യുന്നവർക്ക് സ്വന്തം ഐഡന്റിറ്റി മുഖേന യാത്ര ചെയ്യാനുളള സൗകര്യമാണ് ഏര്പ്പെടുത്തുന്നത്. പാസ്പോര്ട്ടിന് പകരം യാത്രക്കാരുടെ മുഖവും വിരലടയാളവുമാകും തിരിച്ചറിയല് രേഖയായി ഉപയോഗിക്കുക. നവംബര് മുതല് ടെര്മിനല് മൂന്നില് പുതിയ സംവിധാനം നിലവില് വരുമെന്ന് ജനറല് ഡയറക്ടറേറ്റ് ഓഫ് റെസിഡന്സി ആന്ഡ് ഫോറിനേഴ്സ് അഫയേഴ്സ് ഡെപ്യൂട്ടി ഡയറക്ടര് ജനറല് മേജര് ജനറല് ഉബൈദ് മുഹൈര് ബിന് സുറൂര് പറഞ്ഞു.
സുഗമവും തടസ്സമില്ലാത്തതുമായ യാത്രയ്ക്കായി ഇലക്ട്രോണിക് ഗേറ്റുകള്ക്ക് പകരം സ്മാര്ട്ട് ഗേറ്റുകള് സ്ഥാപിക്കുമെന്നും അദ്ദേഹം അറിയിച്ചു. കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ഈ പദ്ധതിക്ക് വേണ്ടി പ്രവര്ത്തിച്ചുവരികയാണെന്നും ഉബൈദ് മുഹൈര് ബിന് സുറൂര് വിശദീകരിച്ചു. യാത്രക്കാരുടെ പൂര്ണ വിവരങ്ങള് കൈമാറാന് വിവിധ എയര്പോര്ട്ടുകള് തയ്യാറായാല് ഭാവിയില് എമിഗ്രേഷന് ഉള്പ്പടെയുള്ള നടപടികള് വേഗത്തില് പൂര്ത്തീകരിക്കാന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.