

സമരത്തിനൊരുങ്ങി കേരള ഫിലിം ചേംബർ. സർക്കാരിന്റെ ഉടമസ്ഥതയിലുള്ള KSFDC തിയേറ്ററുകൾ ബഹിഷ്കരിക്കും. KSFDC തിയേറ്ററുകൾക്ക് സിനിമ കൊടുക്കേണ്ടതില്ലെന്ന് ആണ് ഫിലിം ചേംബറിന്റെ തീരുമാനം. പത്ത് വർഷമായി വിനോദ നികുതിയിൽ ഇളവും സബ്സിഡിയും ആവശ്യപ്പെടുന്നുണ്ടെങ്കിലും ആവശ്യം പരിഗണിക്കപ്പെട്ടില്ല. വിനോദ നികുതി കുറക്കാത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണത്തിനൊരുങ്ങുന്നത്.
സിനിമ വ്യവസായത്തിൽനിന്ന് നികുതിയിനത്തിൽ വലിയ വരുമാനം ലഭിച്ചിട്ടും സർക്കാരിൽനിന്ന് മേഖലയ്ക്ക് അനുകൂലമായ നടപടികളൊന്നുമുണ്ടാവില്ലെന്ന് കാണിച്ചാണ് ഫിലിം ചേംബറിന്റെ തീരുമാനം. പ്രസിഡന്റ് അനിൽ തോമസാണ് വാർത്താസമ്മേളനത്തിൽ ഇക്കാര്യം അറിയിച്ചത്. സർക്കാർ തിയേറ്ററുകളുടെ ബഹിഷ്‌കരണം സൂചനാ സമരം മാത്രമാണ്. കടുത്ത നടപടികളിലേക്ക് നീങ്ങുമെന്നും ഫിലിം ചേംബർ അറിയിച്ചു.

ഈ വർഷം ഇറങ്ങിയ 184 സിനിമകളിൽ പത്തിൽ താഴെ സിനിമകൾ മാത്രമേ വിജയിച്ചിട്ടുള്ളു എന്നും ഫിലിം ചേംബർ വ്യക്തമാക്കി. ഈ സാഹചര്യത്തിൽ തിയേറ്ററുകൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നാണ് ഫിലിം ചേംബർ വ്യക്തമാക്കിയത്. ജിഎസ്ടിക്ക് പുറമേയുള്ള വിനോദനികുതി എടുത്തുകളയണം, വൈദ്യുതി നിരക്കിൽ പ്രത്യേക താരിഫ് അനുവദിക്കണം തുടങ്ങിയവയാണ് ചേംബറിന്റെ പ്രധാന ആവശ്യങ്ങൾ. കോൺക്ലെവിന് ശേഷം ചർച്ച ചെയ്യുമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞെങ്കിലും തുടർന്ന് ചർച്ചയൊന്നും ഉണ്ടായില്ല.
Content Highlights: Film chamber announces strike boycotes govt theatres