

രൺബീർ കപൂറിനെ നായകനാക്കി അനുരാഗ് കശ്യപ് ഒരുക്കിയ ആക്ഷൻ ചിത്രമാണ് ബോംബെ വെൽവെറ്റ്. മോശം പ്രതികരണം നേടിയ സിനിമ വലിയ പരാജയമാണ് ബോക്സ് ഓഫീസിൽ ഏറ്റുവാങ്ങിയത്. തന്റെ കരിയറിലെ ഏറ്റവും മോശം എക്സ്പീരിയൻസ് ആയിരുന്നു ബോംബെ വെൽവെറ്റ് എന്നും ചിത്രത്തിന്റെ പരാജയം തനിക്കൊരു ട്രോമ ആയി മാറിയെന്നും അനുരാഗ് കശ്യപ് പറഞ്ഞു. സിനിമയേക്കാൾ കളക്ഷനായിരുന്നു നിർമാതാക്കൾ പ്രാധാന്യം നൽകിയതെന്നും ഒരു അഭിമുഖത്തിൽ അനുരാഗ് കശ്യപ് പറഞ്ഞു.
'ബോംബെ വെൽവെറ്റിന്റെ പരാജയം എനിക്കൊരു ട്രോമ ആണ്. എന്റെ 32 വർഷത്തെ സിനിമ ജീവിതത്തിലെ ഏറ്റവും മോശം എക്സ്പീരിയൻസ് ആണ് ആ സിനിമ. എന്റെ ജീവിതത്തിൽ ഇത്രയധികം നെഗറ്റിവിറ്റി വന്ന സമയമായിരുന്നു അത്. ആ സിനിമയുടെ ഭാവിയെ ഓർത്ത് എല്ലാവർക്കും ഭയമായിരുന്നു. സിനിമയുടെ ദൈർഘ്യം വളരെ കൂടുതലാണെന്ന് നിർമാതാക്കൾ കരുതി. പ്രധാന അഭിനേതാക്കളുടെ ബാല്യകാലം കാണിക്കുന്ന ഭാഗം സിനിമയിൽ നിന്ന് വെട്ടിമാറ്റാൻ അവർ ആവശ്യപ്പെട്ടു.
വെള്ളി, ശനി, ഞായർ ദിവസങ്ങളിലെ കളക്ഷനാണ് അവർ സിനിമയേക്കാൾ പ്രാധാന്യം നൽകിയത്. സിനിമ പുറത്തിറങ്ങുന്നതിന് മുമ്പ് തന്നെ എനിക്ക് ഭയമുണ്ടായിരുന്നു. അതുകൊണ്ട് എനിക്ക് സിനിമ വെട്ടിച്ചുരുക്കേണ്ടിവന്നു. ഒരുപക്ഷെ ആ ഭാഗങ്ങൾ നിലനിർത്തിയിരുന്നെങ്കിൽ ബോംബെ വെൽവെറ്റ് ഒരു മികച്ച ചിത്രമാകുമായിരുന്നു. അല്ലെങ്കിൽ സിനിമയ്ക്ക് ഇത്രയും വലിയ നഷ്ടം സംഭവിക്കുമായിരുന്നില്ല', അനുരാഗ് കശ്യപിന്റെ വാക്കുകൾ.

അനുഷ്ക ശർമ്മ, വിക്കി കൗശൽ, കരൺ ജോഹർ, മനീഷ് ചൗധരി തുടങ്ങിയവർ ആയിരുന്നു സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കൾ. 120 കോടി ബജറ്റിൽ ഒരുങ്ങിയ സിനിമയ്ക്ക് നേടാനായത് വെറും 23 കോടി മാത്രമാണ്. സിനിമയുടെ തിരക്കഥയ്ക്കും മേക്കിങ്ങിനും പ്രകടനങ്ങൾക്കും വലിയ വിമർശനങ്ങൾ ആണ് ലഭിച്ചത്. വാസൻ ബാല, ഗ്യാൻ പ്രകാശ്, അനുരാഗ് കശ്യപ്, എസ് തണികാചലം എന്നിവർ ആയിരുന്നു സിനിമയ്ക്കായി തിരക്കഥ ഒരുക്കിയത്. സിനിമയുടെ പരാജയം രൺബീറിന് ആത്മവിശ്വാസക്കുറവ് ഉണ്ടാക്കിയെന്നും നേരത്തെ അനുരാഗ് കശ്യപ് പറഞ്ഞിരുന്നു.
Content Highlights: Anurag Kashyap talks about failure of bombay velvet