
ആളുകൾക്ക് വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാണ് ഡിപ്രഷൻ വരുന്നതെന്ന് നടി കൃഷണ പ്രഭ. പഴയ വട്ടിനെയാണ് ഇപ്പോൾ ഡിപ്രഷന്‍, മൂഡ് സ്വിങ്സ് എന്നൊക്കെ വിളിക്കുന്നതെന്നും നടി പറഞ്ഞു. കൃഷ്ണ പ്രഭയുടെ ഈ പരാമർശം ഇപ്പോൾ വിവാദമായിരിക്കുകയാണ്. എസ് 27 എന്ന മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞിരിക്കുന്നത്. 'വിവരമില്ലായ്മ ഒരു കുറ്റമല്ല.. പക്ഷെ അത് ഒരു അലങ്കാരമായി കൊണ്ട് നടക്കരുത്' എന്നാണ് ഇതിനോട് പ്രതികരിച്ച് വന്നിരിക്കുന്ന ഒരു ഫേസ്ബുക്ക് പോസ്റ്റ്. കൃഷ്ണപ്രഭയുടെ പരാമർശത്തെ വിമർശിച്ചു കൊണ്ട് നിരവധി പോസ്റ്റുകളാണ് പ്രത്യക്ഷപ്പെടുന്നത്.
'കൈയിൽ വന്ന സിനിമകളൊക്കെ പോയപ്പോള്‍ ആദ്യമൊക്കെ ഞാന്‍ കരഞ്ഞിട്ടുണ്ട്. ഫിക്സ് ചെയ്ത് അവസാന നിമിഷം ഞാന്‍ മാറിപ്പോയിട്ടുണ്ട്. അപ്പോള്‍ ഒരാഴ്ചയൊക്കെ നിര്‍ത്താതെ നിന്ന് കരഞ്ഞിട്ടുണ്ട്. വരാനുള്ളത് നമുക്ക് തന്നെ വരുമെന്ന് പിന്നെ എനിക്ക് മനസിലായി. കറങ്ങിതിരിഞ്ഞ് അങ്ങനെ വന്നിട്ടുമുണ്ട്. ഞാന്‍ ചെയ്തതില്‍ ചിലതൊന്നും ഞാന്‍ ചെയ്യേണ്ട കഥാപാത്രങ്ങളേ അല്ല' എന്നും കൃഷ്ണ പ്രഭ പറയുന്നുണ്ട്.
'എന്നെ സംബന്ധിച്ചിടത്തോളം ഒരു ദിവസം പോയികിട്ടാന്‍ ഒരു പാടുമില്ല. രാവിലെ എഴുന്നേറ്റ് രണ്ട് പാട്ട് പ്രാക്ടീസ് ചെയ്യുക, അപ്പോള്‍ ഉച്ചയാവും. ഉച്ച കഴിയുമ്പോള്‍ അടുത്ത പാട്ട് പ്രാക്ടീസ് ചെയ്യുക. സമയം പോയി. ഇപ്പോള്‍ ആളുകളുടെ വലിയ പ്രശ്നം പറയുന്നത് കേള്‍ക്കാം, ഓവർ തിങ്കിങ് ആണ്, ഭയങ്കര ഡിപ്രഷന്‍ ആണ്, പിന്നെ എന്തൊക്കെയോ പുതിയ വാക്കുകള്‍ വരുന്നുണ്ടല്ലോ, മൂഡ് സ്വിങ്സ് എന്നൊക്കെ.., ഞങ്ങള്‍ തമാശക്ക് പറയും, പഴയ വട്ട് തന്നെ, ഇപ്പോള്‍ ഡിപ്രഷന്‍, പുതിയ പേരിട്ടു. അതൊക്കെ വരാന്‍ കാരണം എന്താന്ന് അറിയുവോ, വേറെ പണിയൊന്നും ഇല്ലാത്തത് കൊണ്ടാ.. എപ്പോഴും ബിസി ആയിട്ട് ഇരുന്നാൽ കുറെയൊക്കെ ഇതിനു പരിഹാരം ഉണ്ടാകും,' എന്നായിരുന്നു കൃഷ്ണ പ്രഭയുടെ വിവാദ പരാമർശം.
കൃഷണ പ്രഭയെ പോലുള്ളവരുടെ ഇത്തരം അഭിപ്രായങ്ങൾ കാരണമാണ് പലരും ഡിപ്രഷൻ എന്ന അവസ്ഥയ്ക്ക് ചികിത്സ തേടാത്തതെന്നും അറിയാത്ത വിഷയത്തെക്കുറിച്ച് ഇത്തരം വിവരക്കേടുകൾ വിളിച്ച് പറയുന്നതിന് മുൻപ് ചിന്തിക്കണമെന്നും തുടങ്ങി നിരവധി പേർ വിമർശനം അറിയിച്ചിട്ടുണ്ട്. ജോലിയും കൂലിയും ഇല്ലാതെ ചൊറിയും കുത്തിയിരിക്കുന്നവർക്ക് മാത്രമല്ല ഈ ഡിപ്രെഷൻ ഉണ്ടാകുന്നതെന്നും വിമർശനങ്ങൾ ഉണ്ട്.
Content Highlights: Krishnaprabha's controversial remark on depression is a topic of discussion