
നിരവധി കഥാപാത്രങ്ങൾ നൽകി മലയാള സിനിമയിൽ തുടരുന്ന നടനാണ് അശോകൻ. നഷ്ടപ്പെട്ടുപോയ സിനിമകള്‍ ഉണ്ടായിട്ടുണ്ടെന്നും അതില്‍ കുറ്റബോധം തോന്നിയിട്ടുണ്ടെന്നും പറയുകയാണ് നടൻ ഇപ്പോൾ. അമരം എന്ന സിനിമയില്‍ അഭിനയിച്ചപ്പോള്‍ മറ്റൊരു ചിത്രം നഷ്ടമായെന്നും അതില്‍ തനിക്ക് വിഷമം ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ചില പടങ്ങള്‍ നഷ്ടപ്പെടുമ്പോള്‍ നന്നായെന്ന് തോന്നാറുണ്ടെന്നും അമരം എന്ന സിനിമ അപ്രതീക്ഷിതമായിട്ട് വന്ന ലോട്ടറിയാണെന്നും അശോകന്‍ കൂട്ടിച്ചേര്‍ത്തു. ഒറിജിനല്‍സിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.
‘നഷ്ടപ്പെട്ടുപോയ ചില അപൂര്‍വം ചില സിനിമകളൊക്കെ ഉണ്ടായിട്ടുണ്ട്. അതില്‍ റിഗ്രറ്റ് ചെയ്തിട്ടുണ്ട്. സമയക്കുറവ് കൊണ്ടും ഉണ്ടായിട്ടുണ്ട്. അമരം സിനിമയില്‍ അഭിനയിക്കുമ്പോള്‍ മറ്റൊരു പടം നഷ്ടമായി. അതിലെനിക്ക് വിഷമമുണ്ട്. എല്ലാ പടവും എനിക്ക് തോന്നാറില്ല. ചില സിനിമകള്‍ പോകുമ്പോള്‍ നന്നായെന്ന് തോന്നാറുണ്ട്. അത് പല പടങ്ങളുടെ കാര്യത്തിലും തോന്നാറുണ്ട്.
എന്നാല്‍ ചില പടങ്ങളില്‍ വിഷമവും തോന്നാറുണ്ട്. മനുഷ്യനല്ലേ… നമുക്ക് ഇഷ്ടപ്പെട്ട പടങ്ങളോ അല്ലെങ്കില്‍ സെറ്റ് ടീം ഒക്കെ ആകുമ്പോള്‍ വിഷമം ഉണ്ടാകാറുണ്ട്. അപ്രതീക്ഷിതമായിട്ട് വന്ന ലോട്ടറിയാണ് അമരം എന്ന സിനിമ. അത് മറ്റൊരാള്‍ക്ക് വേണ്ടി തീരുമാനിച്ചതായിരുന്നു ആദ്യം. അയാളെ വെട്ടിയിട്ട് വന്നതൊന്നും അല്ല ഞാന്‍. അതിന്റെ ഡയറക്ടറും അങ്ങനെ ചെയ്തതല്ല. അയാള്‍ക്ക് ആ സമയത്ത് സുഖമില്ലാതെ വന്നു. അതാണ് പ്രധാനകാരണം,’ അശോകന്‍ പറയുന്നു.
Content Highlights: Ashokan says he shouldn't have played the role in the movie Amaram