
മലയാളത്തിലെ പല റെക്കോർഡുകളും തിരുത്തിക്കുറിച്ച് ജൈത്രയാത്ര നടത്തുകയാണ് മോഹൻലാൽ-തരുൺ മൂർത്തി ടീമിന്റെ 'തുടരും'. മികച്ച പ്രതികരണം നേടിയ സിനിമ ഇതിനോടകം 200 കോടി ക്ലബ്ബിൽ ഇടം പിടിച്ചുകഴിഞ്ഞു. ഏപ്രിൽ 25 ന് എത്തിയ സിനിമ ഒരു മാസം പിന്നിട്ടിട്ടും തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രം കണ്ടതിന് ശേഷം തിരക്കഥാകൃത്തും എഴുത്തുകാരനുമായ വിനോയ് തോമസ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുകയാണ്.
തുടരും സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ച ബെന്‍സ് എന്ന കേന്ദ്രകഥാപാത്രത്തോട് തദാത്മ്യം പ്രാപിക്കാനായെന്ന് പറഞ്ഞ് തുടങ്ങുന്ന കുറിപ്പില്‍, അംബാസിഡര്‍ കാറും കുടുംബവുമായി ബന്ധപ്പെട്ട വ്യക്തിപരമായ അനുഭവങ്ങളും പങ്കുവെക്കുന്നുണ്ട്. പൊലീസിനെയും ഭരണകൂടത്തെയും അധികാരത്തെയും അതിനിടയില്‍ പെട്ട് പോകുന്ന ദുര്‍ബലരായ മനുഷ്യരെയും കൂടി സിനിമ ഓര്‍മിപ്പിച്ചുവെന്നാണ് വിനോയ് തോമസ് തുടര്‍ന്ന് പറയുന്നത്.
വിനോയ് തോമസിന്റെ പോസ്റ്റിന്റെ പൂർണരൂപം :
ബെൻസും ഞാനും
“അച്ചേ, ഈയാഴ്ച ലീവ് തുടങ്ങും. ഞാനുംകൂടി വന്നിട്ട് പോയാ മതി.” മണിപ്പാലിൽ എഞ്ചിനീയറിംഗിന് പഠിക്കുന്ന കുട്ടു ഇങ്ങനെ പറഞ്ഞതുകൊണ്ടാണ് തുടരും സിനിമയ്ക്കു പോക്ക് ഞങ്ങൾ നീട്ടിവെച്ചത്. അവൻ വന്നതിൻ്റെ പിറ്റേദിവസം അവൻ്റെ കൂടെ ഞാനും ജിജിയും മമ്മിയും കൂടി ഉളിക്കല്ലിലെ തീയേറ്ററിൽ തുടരും സിനിമ കാണാൻ പോയി. ഇപ്പഴും തീയേറ്ററിൽ നല്ല തിരക്കുണ്ട്. നേരത്തേ ബുക്ക് ചെയ്തതു കൊണ്ടാണ് ഞങ്ങൾക്ക് ടിക്കറ്റ് കിട്ടിയത്.
“അച്ചേ, അംബാസിഡർ…” ആ കാറു കണ്ടതേ ഞങ്ങൾ സിനിമയിലേക്കു വീണു. ആദ്യമായി വീട്ടിൽ വാങ്ങിച്ച കാറ് അംബാസിഡറായിരുന്നു. അഞ്ച് വർഷത്തോളം ആ മലങ്കൾട്ട്കാറിലാണ് ഞങ്ങൾ കുടുംബസമേതം സഞ്ചരിച്ചിരുന്നത്. ഒരിക്കൽ വീട്ടിലുള്ള എല്ലാവരും കൂടി യാത്രപോകുമ്പോൾ വലിയൊരു ഇറക്കത്തിൽ വെച്ച് കാറിൻ്റെ ബ്രേക് നഷ്ടപ്പെട്ടു. ഞാൻ ഒരു തിണ്ടിൽ ഇടിപ്പിച്ച് കാറ് നിർത്താൻ ശ്രമിച്ചു. പക്ഷെ ടയർ വലിയതായതു കൊണ്ട് തിണ്ടിലേക്ക് കയറിയ കാറ് മറിയുകയാണ് ചെയ്തത്. പല പ്രാവശ്യം കരണംമറിഞ്ഞ വണ്ടി ഒടുവിൽ നാലുകാലിൽതന്നെ വന്നു നിന്നു. റോളർ കോസ്റ്ററിൽ റൈഡിനു കയറിയ അവസ്ഥയായിരുന്നു കാറിനുള്ളിൽ. ഞങ്ങളെല്ലാവരും ഒരു പോറൽ പോലും പറ്റാതെ പുറത്തിറങ്ങി. ഭയന്നുപോയ ജിജിയേയും പിള്ളേരേയും ഞാൻ ചേർത്തുപിടിച്ചു. അന്നാണ് കുടുംബത്തിലെല്ലാവരും സുരക്ഷിതരായിരിക്കേണ്ടത് എനിക്ക് എത്ര പ്രധാനമാണെന്ന് ഞാൻ തിരിച്ചറിയുന്നത്.
സിനിമ മുൻപോട്ടു പോകുംതോറും ബെൻസിൻ്റെ കുടുംബം എൻ്റെ കുടുംബംപോലെ തന്നെയാണല്ലോ എന്ന് ഞാൻ ചിന്തിച്ചു. ഭാര്യ, മകൻ, മകൾ… ഞങ്ങളുടെ ലോകം ഏറെക്കുറെ ഇങ്ങനെയൊക്കെതന്നെയാണ്. ഓട്ടോറിക്ഷ ഓടിക്കുന്ന കാലത്ത് പിള്ളേരുടെ സ്കൂളോട്ടം എൻ്റെ മെയിൻ വരുമാനമാർഗ്ഗമായിരുന്നു. അംബാസിഡർ കാറിൻ്റെ പാർട്സ് കിട്ടാനായി കൂത്തുപറമ്പിലെ വർക്ക്ഷോപ്പിൽ ഞാനും കാറ് കൊണ്ടുപോയി വെച്ചിട്ടുണ്ട്. ബെൻസ് കാട്ടിലേക്കു പോയതുപോലെയുള്ള ‘കൊടുംവള്ളി’ ഓട്ടങ്ങൾ ഓട്ടോറിക്ഷ കാലത്ത് ഞാനും പോയിട്ടുണ്ട്. അങ്ങനെയങ്ങനെ ഇൻ്റർവെല്ലായപ്പോഴേക്കും ബെൻസ് ഞാൻ തന്നെയായി മാറി.
ആ താദാത്മ്യം പ്രാപിക്കലാണ് ശരിക്കും പ്രശ്നമായത്. സിനിമ മുറുകി മുറുകി വന്നപ്പോൾ ഞാൻ അടുത്തിരിക്കുന്ന കുട്ടുവിൻ്റെ കൈ എൻ്റെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു. ബെൻസിൻ്റെ മകൻ പവിയുടെ അതേ പ്രായമാണ് കുട്ടുവിനും. പവിയുടെ ശരീരംപോലെതന്നെയാണ് അവൻ്റെതും. അഭിനേതാക്കളുടെ ഗംഭീര പ്രകടനം കൂടിയായപ്പോൾ നായകൻ പെട്ടുപോകുന്ന കുരുക്കുകളിലൊക്കെ ഞാൻ തന്നെ പെടുന്നതായി സങ്കൽപ്പിച്ച് എനിക്ക് ശ്വാസംമുട്ടി, ഞാൻ വലിഞ്ഞു മുറുകി, കരഞ്ഞു, മഴയിൽ നനഞ്ഞു…
കോളേജിൽ പോയി മൃതശരീരമായി വീട്ടിലേക്ക് തിരിച്ചെത്തിയ അനേകം മക്കളുടെ മുഖങ്ങൾ എൻ്റെ മനസ്സിലേക്ക് വന്നു. അഭിമന്യു, ധീരജ്, ജിഷ്ണു പ്രണോയ്, സിദ്ധാർത്ഥ്… അവരുടെ കൂട്ടത്തിൽ എൻ്റെ… (വേണ്ട, അത് എഴുതാൻ പോലും എനിക്ക് സാധിക്കില്ല.) പിന്നെ എൻ്റെ കാത്തിരിപ്പ് ജോർജ്ജ് സാറിനോട്, അയാളെ ഡിവൈഎസ്പിയാക്കി ആദരിക്കുന്ന ഭരണകൂടത്തോട് ബെൻസ് പ്രതികാരം ചെയ്യുന്നത് കാണാനായിരുന്നു. കോയമ്പത്തൂരെ ലോഡ്ജിൽ വെച്ച് ബെൻസ് കീഴടങ്ങിയപ്പോൾ ഞാൻ നിസ്സഹായനായിപ്പോയി.
അപ്പോൾ ഞാൻ ആലോചിച്ചു. പ്രതികാരം ചെയ്തിട്ടെന്ത്? ബെൻസ് ജോർജുസാറിനെ കൊന്നാൽ എല്ലാം ശരിയാകുമോ. ജോർജുസാർ എന്ന കൊടുംക്രൂരനെ ഇങ്ങനെ അഴിഞ്ഞാടാൻ അനുവദിക്കുന്ന ഭരണാധികാരികളെ തീർത്താൽ എല്ലാം ശരിയാകുമോ? ബെൻസ് ജയിലിൽ പോകും. അതിനോടകം ജോർജുസാർ പ്രചരിപ്പിച്ചിരിക്കുന്ന പല കഥകളും സത്യമെന്ന് വിശ്വസിക്കുന്ന ഈ സമൂഹം ബെൻസിൻ്റെ ഭാര്യയോടും മകളോടും എങ്ങനെയാണ് പെരുമാറുക? തകർന്നതെല്ലാം തകർന്നതുതന്നെയല്ലേ? ഇങ്ങനെയൊക്കെ ചിന്തിച്ചതുകൊണ്ട് എൻ്റെ തുടരും സിനിമാക്കാഴ്ച ബെൻസ് പോലീസ് സ്റ്റേഷനിൽ നിക്കറുമിട്ട് നിസ്സഹായനായി കുത്തിയിരിക്കുന്നിടത്ത് അവസാനിച്ചു. പിന്നെ സ്ക്രീനിൽ നടന്നതൊക്കെ എനിക്കു വേണ്ടിയായിരുന്നില്ല.
ഭരണകൂടവേട്ടയോട് ബെൻസ് അക്രമം കൊണ്ട് പ്രതികാരം ചെയ്തതിൽ സന്തുഷ്ടരായി ഇറങ്ങിപ്പോരുന്ന കാണികളുടെ ഇടയിലൂടെ ഞാൻ തീയേറ്ററിൻ്റെ വാതിൽ കടന്നു. ഒറ്റയാൻ്റെ കരുത്തില്ലാത്ത ദുർബ്ബലർക്ക് തൻ്റെ കുടുംബത്തെ സംരക്ഷിക്കാൻ സാധിക്കാത്ത വിധം നിയമരാഹിത്യമുള്ള ഒരു കാട്ടിലാണ് നിങ്ങൾ ജീവിക്കുന്നത് എന്ന് ഓർമ്മിപ്പിച്ച ഈ സിനിമയുടെ സമകാലിക പ്രസക്തിയേക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്.
“മോഹൻലാലിൻ്റെ മകളുടെ മുഖം കണ്ടപ്പോൾ നവീൻബാബുവിൻ്റെ മകളെയാണ് എനിക്കോർമ്മ വന്നത്.”
“പോലീസ്സ്റ്റേഷനിൽ ആ കറുത്ത തുണി എന്തിനാണ്?”
“അത് കരിങ്കൊടി പ്രതിഷേധക്കാരിൽ നിന്നും പിടിച്ചെടുത്തതായിരിക്കും.”
ഇങ്ങനെ പല കമൻ്റുകളും സിനിമ കഴിഞ്ഞ് ഇറങ്ങിപ്പോകുന്ന കാണികൾ പറയുന്നുണ്ടായിരുന്നു. അടുത്ത ഷോയ്ക്കുള്ളയാളുകൾ ലോബിയിൽ തിങ്ങിനിറഞ്ഞിട്ടുണ്ട്. സിനിമക്ക് കയറിക്കഴിഞ്ഞാൽ അവരും ബെൻസുമാരായി താദാത്മ്യം പ്രാപിക്കുമായിരിക്കും. ഭരണകൂടം അതിൻ്റെ പൗരൻമാരെ കേസിൽ പെടുത്തി കെട്ടിത്തൂക്കുന്ന നാടാണ് നമ്മുടേതെന്ന് അവർ വിശ്വസിക്കുമായിരിക്കും. പക്ഷെ, ദൈവമേ, എൻ്റെ നാട് ഇങ്ങനെയാകാതിരിക്കട്ടെ എന്നാണ് ഞാൻ മനസ്സിൽ പ്രാർത്ഥിച്ചത്.
Content Highlights: Vinoy Thomas talks about Mohanlal and Thudarum