
കൊച്ചി: നടനും മിമിക്രി താരവുമായ ബിനു അടിമാലിക്കെതിരെ ഫോട്ടോഗ്രാഫർ ജിനേഷ് നടത്തിയ ആരോപണങ്ങളോട് പ്രതികരിച്ച് ബിനു അടിമാലി. ജിനേഷ് ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്നും അത് കേട്ട് തനിക്ക് വിശ്വാസിക്കാനായില്ലെന്നും ബിനു പറഞ്ഞു. അത്രയും വലിയ പ്രശ്നം നടന്നെങ്കിൽ അവർ എനിക്കെതിരെ കേസ് എടുക്കില്ലേ, എന്തുകൊണ്ട് അത് ചെയ്തില്ല എന്നും ബിനു ഒരു അഭിമുഖത്തിൽ ചോദിച്ചു.
ലൊക്കേഷനിൽ വിളിച്ചു വരുത്തി ജിനേഷിനെ മുറിയിൽ പൂട്ടിയിട്ട് ഉപദ്രവിച്ചുവെന്നും ലക്ഷങ്ങൾ വിലവരുന്ന ക്യാമറ തകർത്തെന്നുമാണ് ജിനേഷ് വീഡിയോയിൽ പറഞ്ഞത്. എന്നാൽ ഒരു ചാനൽ പരിപാടിക്കിടെ ഒരാളെ ഇടിച്ച്, അയാളുടെ ക്യാമറ തല്ലിപ്പൊട്ടിച്ചയാളെ ആ ചാനൽ പിന്നെ ഒരു പരിപാടിക്ക് എടുക്കുമോ? കഴിഞ്ഞ ദിവസം കൂടി ചാനലിൽ പരിപാടി ഞാൻ ചെയ്തു. ജിനേഷ് ആരോപിക്കുന്ന പ്രശ്നം നടന്നെങ്കിൽ ആ ചാനൽ എനിക്കെതിരെ കേസ് എടുക്കില്ലേ എന്നും ബിനു അടിമാലി ചോദിച്ചു.
ക്യാമറ തല്ലിതകർത്തതിന്റെ ഒൻപത് ലക്ഷം രൂപ കൊടുക്കണമെന്നാണ് ജിനേഷ് പറയുന്നത്. ഇതുപോലൊരു ക്യാമറയ്ക്ക് മുന്നിൽ നിന്നാണ് ഞാൻ പരിപാടി ചെയ്യുന്നത്. അതിൽ തൊട്ട് വണങ്ങിയാണ് ഞാൻ തുടങ്ങുന്നത്. അതെൻ്റെ അന്നമാണ്. അങ്ങനെയുള്ളപ്പോൾ ക്യാമറ തല്ലിതകർക്കണമെങ്കിൽ ഞാൻ വല്ല സെെക്കോയും ആയിരിക്കണം. ഈ വ്യക്തി പ്രശസ്തനാകാൻ വേണ്ടി പറയുന്നതാണ്', ബിനു അടിമാലി പറഞ്ഞു.
ബിനു അടിമാലിയുടെ സോഷ്യൽ മീഡിയ ഹാൻഡിൽ ചെയ്തിരുന്നത് ജിനേഷാണ്. ചില പ്രശ്നങ്ങളുടെ പേരിൽ വഴക്കുണ്ടാവുകയും പിന്നീട് താൻ പേജ് ഹാക്ക് ചെയ്തെന്ന് കാണിച്ച് ബിനു പൊലീസിൽ പരാതിപ്പെട്ടെന്നുമാണ് ജിനേഷ് യൂട്യൂബ് വീഡിയോയിലൂടെ പറഞ്ഞത്. മൂന്ന് വർഷത്തോളം ബിനു അടിമാലിയുടെ സോഷ്യൽമീഡിയ ഹാൻഡിൽ ചെയ്തത് താനാണ്. അദ്ദേഹവുമായി പിണക്കമുണ്ടായപ്പോൾ സോഷ്യൽമീഡിയ അക്കൗണ്ടും പാസ്വേർഡും തിരിച്ചു നൽകിയിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ അക്കൗണ്ട് താൻ ഹാക്ക് ചെയ്തുവെന്ന് പറഞ്ഞ് ബിനു അടിമാലി പൊലീസിൽ പരാതിപ്പെട്ടു. ബിനു അടിമാലി വാങ്ങിയ പുതിയ ഫോണിൽ നിന്നും തെറ്റായ പാസ്വേഡ് നൽകി പലതവണ അക്കൗണ്ട് തുറക്കാൻ ശ്രമിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന് മനസ്സിലായി. പിന്നീട് അദ്ദേഹത്തിന്റെ അക്കൗണ്ടിൽ തെറി കമന്റുകൾ പോസ്റ്റ് ചെയ്യുന്നത് താൻ ആണെന്ന് ആരോപിച്ച്, ആ പേരിൽ ഭീഷണിപ്പെടുത്തിയെന്നുമാണ് ജിനേഷ് പറഞ്ഞത്.