തൃശ്ശൂര്‍ 'തൊട്ടാല്‍' ആര്‍ക്ക് പൊള്ളും?

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് തൃശ്ശൂരിലെ ബിജെപി വിജയ സാധ്യതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ വീണ്ടും ഉയര്‍ന്നുവന്നത്
തൃശ്ശൂര്‍ 'തൊട്ടാല്‍' ആര്‍ക്ക് പൊള്ളും?

തൃശ്ശൂർ ഇക്കുറി ആരെടുത്താലും മൂന്ന് മുന്നണികളിലും അത് ചൂടേറിയ ചര്‍ച്ചകള്‍ക്കും രാഷ്ട്രീയ ചലനങ്ങള്‍ക്കും വഴിയൊരുക്കും. കേരളത്തിൽ ബിജെപിയുടെ അക്കൗണ്ട് തുറക്കുമെന്ന എക്‌സിറ്റ് പോളുകളുടെ പ്രവചനവും അത് തൃശ്ശൂരില്‍ നിന്നായിരിക്കുമെന്ന സൂചനയും വീണ്ടും തൃശ്ശൂരിനെ ചർച്ചകളിൽ സജീവമാക്കിയിരിക്കുകയാണ്. തൃശ്ശൂരിന് കീഴിലുള്ള ഏഴ് നിയമസഭാ മണ്ഡലങ്ങളും എല്‍ഡിഎഫിനൊപ്പമാണെങ്കിലും ഇത്തവണ ജനവിധി എന്തായിരിക്കുമെന്നത് പ്രവചനാതീതമാണ്. ഗുരുവായൂര്‍, മണലൂര്‍, ഒല്ലൂര്‍, തൃശ്ശൂര്‍, നാട്ടിക, ഇരിങ്ങാലക്കുട, പുതുക്കാട് എന്നീ നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് തൃശൂര്‍ മണ്ഡലം.

പ്രചാരണത്തിന്റെ തുടക്കം മുതല്‍ വി എസ് സുനില്‍കുമാര്‍ വിജയപ്രതീക്ഷ പങ്കുവെച്ചപ്പോള്‍ മത്സരം കടുത്തതാണെന്നും വെറുതെ ജയിക്കാനാകില്ലെന്നുമായിരുന്നു മുരളീധരന്റെ പക്ഷം. തൃശൂര്‍ ഇത്തവണ എടുക്കുമെന്നതില്‍ സുരേഷ് ഗോപിയും ആത്മവിശ്വാസത്തിലായിരുന്നു. 2019 ല്‍ 39.84 ശതമാനത്തോടെ 4,15,089 വോട്ടാണ് യുഡിഎഫിലെ ടി എന്‍ പ്രതാപന്‍ നേടിയത്. രണ്ടാം സ്ഥാനത്തെത്തിയ സിപിഐയിലെ രാജാജി മാത്യു തോമസിന് 30.85 ശതമാനം വോട്ട് ഷെയറും 3,21,456 വോട്ടും കിട്ടി. മൂന്നാമതെത്തിയ സുരേഷ് ഗോപിക്ക് 2,93,822 വോട്ടാണ് (28.2 ശതമാനം) ലഭിച്ചത്. 77.92 ആയിരുന്നു 2019ലെ പോളിങ് ശതമാനം. ഇത്തവണ പോളിങ് ശതമാനത്തില്‍ കുറവ് സംഭവിച്ചിരുന്നു. 72.90 ശതമാനമാണ് ഇത്തവണ പോളിങ്. പോളിങ്ങിലെ കുറവില്‍ എല്ലാ മുന്നണികള്‍ക്കും ഒരേപോലെ ആശങ്കയുണ്ട്.

തൃശ്ശൂർ ആരുടെ വാട്ടർലൂ

ഇടതിനോ വലതിനോ ആര്‍ക്കും കുത്തക അവകാശപ്പെടാനില്ലാത്ത മണ്ഡലമാണ് തൃശ്ശൂര്‍. 17 ലോക്‌സഭ മണ്ഡലങ്ങളില്‍ 10 തവണ വിജയിച്ചു കയറിയത് ഇടതുപക്ഷമാണ്. തൃശൂർ മണ്ഡലത്തിൻ്റെ ചരിത്രമെടുത്താൽ സിപിഐഎമ്മിനൊപ്പം നിന്നപ്പോഴും കോൺഗ്രസിനൊപ്പം നിന്നപ്പോഴും സിപിഐ പതിവായി മത്സരിച്ച് വരുന്ന മണ്ഡലമാണിത്. സുരേഷ് ഗോപി തൃശ്ശൂരില്‍ വിജയിക്കുകയാണെങ്കില്‍ അത് ഏറ്റവും രാഷ്ട്രീയ ചലനം സൃഷ്ട്ടിക്കുക ഇടതു മുന്നണിയിലായിരുക്കും. സുരേഷ് ഗോപി ജയിക്കുകയും വി എസ് സുനില്‍ കുമാര്‍ മൂന്നാം സ്ഥാനത്തേയ്ക്ക് തള്ളപ്പെടുകയും ചെയ്താല്‍ ഇടതുമുന്നണിയില്‍ സിപിഐഎം, സിപിഐ ബന്ധത്തില്‍ വിള്ളലുണ്ടാക്കുമെന്നതില്‍ സംശയമില്ല.

ബിജെപിക്ക് ജയിച്ചു കയറാന്‍ സിപിഐഎം സാഹചര്യമൊരുക്കുന്നുവെന്ന അഭ്യൂഹങ്ങൾ തിരഞ്ഞെടുപ്പ് ഘട്ടത്തിൽ ചർച്ചയായിരുന്നു. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും മുതിര്‍ന്ന ബിജെപി നേതാവ് പ്രകാശ് ജാവദേക്കറുമായുള്ള കൂടിക്കാഴ്ചയുമായി ബന്ധപ്പെട്ട് ഉയർന്ന ഊഹാപോഹങ്ങളിൽ സിപിഐയ്ക്ക് അതൃപ്തിയുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പിന് ശേഷവും ക്രോസ്സ് വോട്ടിങ്ങ് ആരോപണവും മണ്ഡലത്തില്‍ ശക്തമായിരുന്നു. കൂടാതെ സുനില്‍ കുമാറിനെ സിപിഐഎം ചതിച്ചുവെന്ന ആരോപണവുമായി സിറ്റിങ്ങ് എംപിയും യുഡിഎഫ് നേതാവുമായ ടി എന്‍ പ്രതാപന്‍ രംഗത്തെത്തിയിരുന്നു. സുരേഷ് ഗോപി ജയിക്കുകയും സുനിൽ കുമാർ മൂന്നാം സ്ഥാനത്തേയ്ക്ക് പോകുകയും ചെയ്താൽ ഇടതുമുന്നണിക്കുള്ളിൽ അവിശ്വാസത്തിൻ്റേതായ ഒരു സാഹചര്യം ഉടലെടുക്കാൻ കാരണമായേക്കാം.

പത്മജ വേണുഗോപാലിന്റെ ബിജെപി പ്രവേശനത്തെ തുടര്‍ന്ന് കോണ്‍ഗ്രസിന്റെ ചടുല നീക്കത്തിലാണ് വടകരയിലെ സിറ്റിങ്ങ് എംപിയായ മുരളീധരന്‍ തൃശ്ശൂരില്‍ മത്സരിക്കാനെത്തുന്നത്. തൃശ്ശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയാണ് പത്മജയെ ബിജെപിയിലെത്തിക്കാനുള്ള നീക്കത്തിന് ചുക്കാന്‍ പിടിച്ചതെന്നും അഭ്യൂഹങ്ങളുണ്ടായിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പത്മജ പാര്‍ട്ടിയിലെത്തിയാല്‍ തൃശ്ശൂരില്‍ അത് ഗുണകരമാകുമെന്ന് ബിജെപി ദേശീയ നേതൃത്വത്തെ ബോധ്യപ്പെടുത്താന്‍ സുരേഷ് ഗോപി ശ്രമിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷന്‍ ജെ പി നദ്ദ പത്മജയുമായി കൂടിക്കാഴ്ച നടത്തിയതെന്നാണ് റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്നാണ് പിറ്റേന്ന് ബിജെപി ആസ്ഥാനത്തെത്തി ബിജെപി അംഗത്വം എടുക്കാന്‍ പത്മജ തീരുമാനിച്ചത്. ബിജെപിയുടെ ഈ നീക്കത്തിനെ തിരഞ്ഞെടുപ്പ് വിജയത്തിലൂടെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെയാണ് മുരളിയെ തൃശ്ശൂരില്‍ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.സുരേഷ് ഗോപി മണ്ഡലത്തില്‍ നിന്ന് ജയിച്ചാല്‍ ബിജെപിയുടെ ഈ രാഷ്ട്രീയ നീക്കം ശരിയാണെന്ന് വിലയിരുത്തപ്പെടും. ഈ വിജയം ബിജെപിക്കെന്നപോലെ പത്മജയുടെ രാഷ്ട്രീയ വളര്‍ച്ചയിലും നിർണ്ണായകമായി മാറും.

എന്നാല്‍, സുരേഷ് ഗോപിയുടെ വിജയത്തോടെ തിരഞ്ഞടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിലെ 'ട്രബിള്‍ ഷൂട്ടര്‍' എന്ന മുരളീധരന്റെ പ്രതിച്ഛായക്ക് ഭംഗംവരും. തൃശ്ശൂർ ജില്ലയിൽ മുമ്പ് രണ്ടു തവണ മത്സരിച്ചിരുന്നെങ്കിലും മുരളീധരന് ജയിക്കാന്‍ സാധിച്ചിട്ടില്ല. മന്ത്രിയായിരിക്കുമ്പോള്‍ വടക്കാഞ്ചേരിയിൽ നിന്ന് ഉപതിരഞ്ഞെടുപ്പിൽ നിയമസഭയില്‍ മത്സരിച്ചെങ്കിലും ജനവിധി എതിരായിരുന്നു. ലോക്‌സഭ തിരഞ്ഞെടുപ്പിലും തൃശ്ശൂരില്‍ നിന്ന് മുമ്പ് മത്സരിച്ചെങ്കിലും തൃശ്ശൂരിൻ്റെ ഹൃദയം കീഴടക്കാനായിരുന്നില്ല. ഇക്കുറിയും ചരിത്രം ആവര്‍ത്തിച്ചാല്‍ തൃശ്ശൂരില്‍ നിന്ന് ഇതുവരെയായി ജയിക്കാന്‍ സാധിച്ചില്ല എന്ന രാഷ്ട്രീയ അപമാന ഭാരവും മുരളിയെ വേട്ടയാടും. ഇതോടെ സിറ്റിങ്ങ് എംപിയായ ടി എന്‍ പ്രതാപനെ മാറ്റി മുരളീധരനെ മത്സരിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നീക്കത്തിനെതിരെയും കോണ്‍ഗ്രസ്സിനുള്ളില്‍ വിമര്‍ശനമുയരും. കൂടാതെ സിറ്റിങ്ങ് എംപി ടി എന്‍ പ്രതാപന് സ്വാധീനമുള്ള നാട്ടികയില്‍ നിന്നടക്കം വോട്ടുചോര്‍ച്ചയുണ്ടായെന്ന ആരോപണം നേതൃത്വത്തിന് പരിശോധിക്കേണ്ടതായും വരും.

ഏത് വിധേനയും കേരളത്തില്‍ ഒരു സീറ്റെങ്കിലും ഉറപ്പിക്കുക എന്ന ലക്ഷ്യമിട്ട് തന്നെയാണ് ഒരു തവണ ലോക്സഭയിലേക്കും ഒരു തവണ നിയമസഭയിലേക്കും മത്സരിച്ച് തോല്‍വിയേറ്റു വാങ്ങിയ സുരേഷ് ഗോപിയെ തന്നെ ഒരിക്കല്‍ കൂടെ ഇവിടെ ബിജെപി കളത്തിലിറക്കിയത്. സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവം വോട്ടാകുമെന്ന വിലയിരുത്തലിലാണ് ബിജെപിയുടെ കേന്ദ്ര നേതൃത്വം. എക്‌സിറ്റ് പോളുകളുടെ പ്രവചനങ്ങള്‍ക്ക് വിരുദ്ധമായി മണ്ഡലത്തില്‍ ബിജെപി പരാജയപ്പെടുകയാണെങ്കില്‍ പാര്‍ട്ടിക്കൊപ്പം സുരേഷ് ഗോപിയുടെ വ്യക്തി പ്രഭാവത്തിനും മങ്ങലേല്‍ക്കും. തൃശ്ശൂരില്‍ നിന്ന് 2019ല്‍ ലോക്‌സഭയിലേക്കും 2021ല്‍ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും രണ്ടു തവണയും അദ്ദേഹം പരാജയപ്പെട്ടിരുന്നു. മൂന്നാം തവണയും പരാജയമാണ് വിധിയെങ്കില്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ ഭാവി തന്നെ അനിശ്ചിത്വത്തിലാകും. മറിച്ചാണെങ്കില്‍ പാര്‍ലമെന്ററി രാഷ്ട്രീയത്തില്‍ കേരളത്തില്‍ ബിജെപിക്കും സുരേഷ് ഗോപിക്കും അത് വന്‍ കുതിപ്പായി മാറുമെന്നതിലും സംശയമില്ല.

പൂരത്തിലെ പൊലീസ് ഇടപെടലും തിരഞ്ഞെടുപ്പ് ചർച്ചയായി

രാഷ്ട്രീയത്തിനൊപ്പം വിശ്വാസവും മുറകെ പിടിക്കുന്ന വോട്ടര്‍മാരാണ് തൃശ്ശൂരിലേത്. പൂരവും ഉത്സവവുമെല്ലാം തൃശ്ശൂരുകാര്‍ക്ക് ജീവിത്തിന്റെ ഭാഗമാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് തൃശ്ശൂര്‍ പൂരം പൊലീസ് 'അലങ്കോലമാക്കിയ' വിവാദം തലപൊക്കുന്നത്. പൂരം കുടമാറ്റത്തിനു ആനയ്ക്കു പട്ടയുമായി എത്തിയവരോട് 'എടുത്തോണ്ടു പോടാ പട്ട' എന്നു പൊലീസ് കമ്മീഷണറുടെ ആക്രോശവും സമൂഹ മാധ്യമങ്ങളില്‍ വൈറലായി.

പൂരം ആഘോഷങ്ങളില്‍ പൊലീസ് ഇടപെട്ടെന്ന ആരോപണവുമായി യുഡിഎഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ രംഗത്തെത്തി. പൂരം ആഘോഷങ്ങള്‍ ബിജെപിക്ക് വേണ്ടി താറുമാറാക്കിയെന്നും സിപിഐഎമ്മിന്റെ അജണ്ട നടപ്പാക്കാന്‍ കമ്മീഷണറെ ഉപയോഗിച്ചെന്നും കെ മുരളീധരന്‍ ആരോപിച്ചിരുന്നു. എന്നാല്‍, പൂരം ആഘോഷങ്ങള്‍ താറുമാറാക്കിയതിന് പിന്നില്‍ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടെന്ന പ്രത്യാരോപണവുമായി സുരേഷ് ഗോപിയും രംഗത്തെത്തി. ഇതോടെ വിവാദം ഇടതു മുന്നണിയേയും സര്‍ക്കാറിനെയുംം പ്രതിരോധത്തിലാഴ്ത്തി. സംഭവത്തില്‍ പൊലീസ് കമ്മീഷണറെ സ്ഥലം മാറ്റിയാണ് പൂരം 'മുറിവിന്' മരുന്നു പുരട്ടാന്‍ സര്‍ക്കാര്‍ ശ്രമിച്ചത്. ഈ തിരഞ്ഞെടുപ്പിലെ നിശബ്ദ അടിയൊഴുക്കുകളിലൊന്ന് പൂരമാകുമെന്ന വിലയിരുത്തലുകളുണ്ട്. പൂരം വിവാദം തിരഞ്ഞെടുപ്പിനെ ഏതുനിലയിൽ സ്വാധീനിച്ചുവെന്ന് കൂടി തിരഞ്ഞെടുപ്പ് ഫലത്തിലൂടെ വ്യക്തമാകും.

റിപ്പോര്‍ട്ടര്‍ മെഗാ പ്രീപോളില്‍ ഇഞ്ചോടിഞ്ച്

ഇത്തവണത്തെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും കടുത്ത ത്രികോണ മത്സരം പ്രതീക്ഷിക്കുന്ന തൃശൂര്‍ മണ്ഡലത്തില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണെന്നായിരുന്നു മെഗാ പ്രീപോളില്‍ റിപ്പോര്‍ട്ടര്‍ സര്‍വ്വെയുടെ പ്രവചനം. മൂന്ന് മുന്നണികള്‍ക്കും നിര്‍ണായകമായ മണ്ഡലം യുഡിഎഫിനൊപ്പം നില്‍ക്കുമെന്നാണ് സര്‍വ്വെ പ്രവചിച്ചത്. നേരിയ വോട്ടു വ്യത്യാസത്തോടെ ബിജെപി തൊട്ടുപിന്നിലുണ്ടെന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. സര്‍വ്വെയില്‍ പങ്കെടുത്ത 34.6 ശതമാനം പേരാണ് യുഡിഎഫിനെ പിന്തുണച്ചത്. ബിജെപിക്ക് 33.5 ശതമാനം ആളുകളുടെ പിന്തുണയുണ്ട്. 31.9 ശതമാനം പേരാണ് തൃശൂരില്‍ എല്‍ഡിഎഫ് വരുമെന്ന് അഭിപ്രായപ്പെട്ടത്. 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി എട്ട് വരെയുള്ള ജനാഭിപ്രായങ്ങളാണ് സര്‍വ്വെയില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. തൃശ്ശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ 19,223 വോട്ടര്‍മാര്‍ പങ്കാളികളായ സാമ്പിള്‍ സര്‍വ്വെയിലൂടെയാണ് മണ്ഡലത്തിലെ ജനങ്ങളുടെ അഭിപ്രായം ക്രോഡീകരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com