
ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരിശീലകൻ ഗൗതം ഗംഭീർ ആരെയും നിർദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിസിസിഐ വൃത്തങ്ങൾ. എന്നാൽ തന്റെ ക്യാപ്റ്റന് ഇടയ്ക്കിടെ പരിക്കേൽക്കാൻ പാടില്ലെന്നും ജോലിഭാരം ഭാവിയിൽ ഒരു പ്രതിസന്ധിയാകാൻ പാടില്ലെന്നും ഗംഭീർ ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.
സൂര്യകുമാർ യാദവ് ക്യാപ്റ്റനാകണമെന്ന് ഗംഭീർ പറഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ ക്യാപ്റ്റനാകുമ്പോഴുള്ള സമ്മർദ്ദം താരത്തിന്റെ പ്രകടനത്തെയോ ശാരീരികക്ഷമതയെയോ ബാധിക്കാൻ പാടില്ലെന്നും ഗംഭീർ ടീമിന്റെ സെലക്ഷൻ മീറ്റിംഗിൽ അറിയിച്ചു. മുഖ്യസെലക്ടർ അജിത്ത് അഗാർക്കർക്ക് ഗംഭീറിന്റെ വാക്കുകൾ വ്യക്തമായെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.
ജൂലൈ 27ന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ഏകദിന പരമ്പരയ്ക്കും തുടക്കമാകും. മലയാളി താരം സഞ്ജു സാംസൺ രണ്ട് ടീമിലും ഇടം നേടിയേക്കുമെന്ന പ്രതീക്ഷയിലാണ്. ഗൗതം ഗംഭീർ ഇന്ത്യൻ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്.