ന്യൂയോര്ക്ക്: ട്വന്റി 20 ലോകകപ്പില് കാനഡയ്ക്കെതിരായ ജീവന്മരണ പോരാട്ടത്തില് പാകിസ്താന് 107 റണ്സ് വിജയലക്ഷ്യം. ആദ്യം ബാറ്റുചെയ്ത കാനഡ നിശ്ചിത 20 ഓവറില് ഏഴ് വിക്കറ്റ് നഷ്ടത്തില് 106 റണ്സ് എടുത്തു. 44 പന്തില് 52 റണ്സെടുത്ത ആരോണ് ജോണ്സന്റെ ഇന്നിങ്സാണ് കാനഡയ്ക്ക് കരുത്തായത്. പാകിസ്താന് വേണ്ടി മുഹമ്മദ് ആമിറും ഹാരിസ് റൗഫും രണ്ട് വീതം വിക്കറ്റുകള് വീഴ്ത്തി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാനഡയ്ക്ക് സ്കോര് 20 നില്ക്കെ മൂന്നാമത്തെ ഓവറില് ആദ്യ വിക്കറ്റ് നഷ്ടമായി. 7 പന്തില് നിന്ന് 4 റണ്സ് നേടിയ നവ്നീത് ധലിവാളിനെ പുറത്താക്കി മുഹമ്മദ് അമീറാണ് പാകിസ്താന് ബ്രേക്ക് ത്രൂ നൽകിയത്. രണ്ടക്കം കാണാതെ ബാറ്റര്മാര് പുറത്തായതോടെ കാനഡ ആറാം ഓവറില് 54 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിലായി.
ക്രീസിൽ പിടിച്ചുനിന്ന ഓപ്പണർ ബാറ്റ് ആരോണും പുറത്തായതോടെ കാനഡ പതറി. നസിം ഷായാണ് ആരോണിന്റെ നിർണായക വിക്കറ്റ് സ്വന്തമാക്കിയത്. ഒടുവില് 20 ഓവറില് 106 റണ്സ് സ്കോര് ചെയ്യാനെ ടീമിന് കഴിഞ്ഞുള്ളു. പാകിസ്താനായി മുഹമ്മദ് അമീര്, ഹാരിസ് റൗഫ് എന്നിവര് രണ്ടും ഷഹീന് അഫ്രീദി, നസിം ഷാ എന്നിവര് ഒരോ വിക്കറ്റും വീഴ്ത്തി.