ഡൽഹി: ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി നായകനെ ചൂണ്ടിക്കാട്ടി എം എസ് കെ പ്രസാദ്. ശ്രേയസ് അയ്യർ വിരാട് കോഹ്‍ലിയുടെയും രോഹിത് ശർമ്മയുടെയും പിൻഗാമിയാകുമെന്നാണ് മുൻ താരത്തിന്റെ പ്രതീക്ഷ. രോഹിത് ശർമ്മ വിരമിക്കുന്നതിന് മുമ്പ് പുതിയ നായകനെക്കുറിച്ച് വ്യക്തമായ പദ്ധതിയുണ്ടാകണം. എം എസ് ധോണി, വിരാട് കോഹ്‍ലി, രോഹിത് ശർമ്മ എന്നിവരെപ്പോലുള്ള ക്യാപ്റ്റനെയാണ് വേണ്ടതെന്നും ഇന്ത്യൻ മുൻ ചീഫ് സെലക്ടർ കൂടിയായ എം എസ് കെ പ്രസാദ് പറഞ്ഞു.
ഇന്ത്യ എ ടീമിനെ 10 സീരിസുകളിൽ ശ്രേയസ് നയിച്ചിട്ടുണ്ട്. എട്ടിലും വിജയം നേടി. ഹാർദ്ദിക്ക് പാണ്ഡ്യ, രവീന്ദ്ര ജഡേജ എന്നിവരെക്കാൾ മികച്ച നായകൻ ശ്രേയസ് അയ്യരാണ്. മുമ്പ് അയാൾ ഡൽഹിയുടെ ക്യാപ്റ്റൻ ആയിരുന്നു. അന്ന് ശ്രേയസിന് പരിക്കേറ്റപ്പോൾ റിഷഭ് പന്ത് നായകനായി. ഡൽഹിയെ പന്ത് മികച്ച രീതിയിൽ നയിച്ചു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനൊപ്പം ചേരാനുള്ള ശ്രേയസിന്റെ തീരുമാനം മികച്ചതായിരുന്നുവെന്നും പ്രസാദ് പ്രതികരിച്ചു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ ശ്രേയസിന് മികച്ച പിന്തുണയുണ്ടായി. രണ്ട്, മൂന്ന് വർഷങ്ങൾക്കുള്ളിൽ അയാൾ മികച്ചൊരു നായകനായി മാറുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും പ്രസാദ് വ്യക്തമാക്കി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ ചാമ്പ്യന്മാരാക്കിയ നായകനാണ് ശ്രേയസ് അയ്യർ. പിന്നാലെയാണ് താരത്തെ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാക്കണമെന്ന ആവശ്യം ഉയരുന്നത്. ഐപിഎല്ലിൽ അയ്യരിന്റെ നായക മികവ് ശ്രദ്ധേയമായെങ്കിലും ഇന്ത്യൻ ടീമിനെ ഇതുവരെ നയിക്കാൻ ശ്രേയസിന് കഴിഞ്ഞിട്ടില്ല.