അഹമ്മദാബാദ്: ഇന്ത്യൻ പ്രീമിയർ ലീഗ് ഒന്നാം ക്വാളിഫയറിൽ ബിഗ് ടോട്ടൽ ടീമായ സൺറൈസേഴ്സ് ഹൈദരാബാദിനെ സീസണിലെ അവരുടെ ഏറ്റവും കുറഞ്ഞ ടോട്ടലിൽ ഒതുക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത സൺറൈസേഴ്സിന് ആദ്യ ഓവറിന്റെ രണ്ടാം പന്തിൽ തന്നെ അവരുടെ ബിഗ് ഹിറ്ററായ ഹെഡിനെ നഷ്ടമായി. ഒരു കിടിലൻ യോർക്കറിൽ മിച്ചൽ സ്റ്റാർക്കാണ് താരത്തിന്റെ വിക്കറ്റെടുത്തത്. ശേഷം രണ്ടാം ഓവറിൽ ഹെഡിന്റെ കൂട്ടായിരുന്ന അഭിഷേക് ശർമയെ വൈഭവ് റസ്സലിന്റെ കൈകളിലെത്തിച്ചു. ശേഷമിറങ്ങിയ ഗർബാസിനെയും ഷഹബാസിനെയും ചെറിയ ഇടവേളയിൽ സ്റ്റാർക്ക് തന്നെ തിരിച്ചയച്ചു. നാല് ഓവറിൽ 26 റൺസ് മാത്രം വിട്ട് കൊടുത്ത് വരുൺ ചക്രവർത്തി കൂടി തിളങ്ങിയതോടെ സ്കോർ 159 ൽ അവസാനിച്ചു. ഹൈദരാബാദ് നിരയിൽ 55 റൺസെടുത്ത രാഹുൽ ത്രിപാഠിയും 32 റൺസെടുത്ത ക്ളാസനും 30 റൺസെടുത്ത പാറ്റ് കമ്മിൻസണുമാണ് പൊരുതാവുന്ന ഈ സ്കോറിലേക്കെങ്കിലും ഹൈദരാബാദിനെ എത്തിച്ചത്.
ലീഗ് റൗണ്ടിലെ ഒന്നും രണ്ടും സ്ഥാനക്കാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും സൺ റൈസേഴ്സ് ഹൈദരാബാദുമാണ് നേരിട്ട് ഫൈനൽ തേടിയാണ് ഇന്ന് ഏറ്റുമുട്ടുന്നത്. ജയിക്കുന്നവർക്ക് മേയ് 26ന് ചെന്നൈയിൽ നടക്കുന്ന കലാശക്കളിക്ക് ടിക്കറ്റെടുക്കാം. തോൽക്കുന്നവർക്ക് ഒരു അവസരം കൂടിയുണ്ട്. നാളത്തെ രാജസ്ഥാൻ റോയൽസ്-റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു എലിമിനേറ്റർ മത്സര വിജയികളെ വെള്ളിയാഴ്ചത്തെ രണ്ടാം ക്വാളിഫയറിൽ നേരിടാം. ഒന്നും രണ്ടും ക്വാളിഫയറിലെ വിജയികളാണ് ഫൈനലിൽ കളിക്കുക.