ന്യൂഡല്ഹി: ഇന്ത്യന് ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തേക്ക് ബിസിസിഐ അപേക്ഷ ക്ഷണിച്ചതോടെ അടുത്ത പരിശീലകന് ആരാകുമെന്ന ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ. സമൂഹമാധ്യമങ്ങളില് ആരാധകര് പലവിധ അഭിപ്രായങ്ങളാണ് പങ്കുവെക്കുന്നത്. ഗൗതം ഗംഭീര്, വിവിഎസ് ലക്ഷ്മണ്, വിദേശ പരിശീലകനായി സ്റ്റീഫന് ഫ്ളെമിങ്, റിക്കി പോണ്ടിംഗ് എന്നിങ്ങനെ നിരവധി പേരുകള് പരിഗണനയിലുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്ട്ട്. അതേ സമയം പരിശീലക സ്ഥാനത്തിനായി ക്രിക്കറ്റ് ആരാധകരും അപേക്ഷ അയച്ചിട്ടുണ്ട്. അപേക്ഷ അയച്ചതിന്റെ സ്ക്രീന്ഷോട്ട് നിരവധി പേരാണ് സമൂഹമാധ്യമങ്ങളില് പങ്കുവെച്ചത്. ബിസിസിഐ അപേക്ഷ ക്ഷണിച്ചതിനോടൊപ്പം ചേർത്ത ഗൂഗിൾ ഫോം വഴിയാണ് ആരാധകർ അപേക്ഷകൾ കൂട്ടമായി അയച്ചത്. കൃത്യമായ യോഗ്യതകളും കഴിവുകളും ബിസിസിഐ ചൂണ്ടി കാട്ടുന്നുണ്ടെങ്കിലും ആർക്കും അപേക്ഷിക്കാവുന്ന ഫോർമാറ്റിലാണ് ഗൂഗിൾ ഫോം ഉള്ളത്.
ടി20 ലോകകപ്പോടെയാണ് നിലവിലെ പരിശീലകനായ രാഹുല് ദ്രാവിഡിന്റെ കാലാവധി തീരുന്നത്. തുടര്ന്നുള്ള 2025ലെ ചാമ്പ്യന്സ് ട്രോഫിയും 2027ലെ ഏകദിന ലോകകപ്പും കൂടി ലക്ഷ്യം വെച്ചാണ് പുതിയ നിയമനം. അതേസമയം ദ്രാവിഡ് പരിശീലകനായി തുടരാന് സന്നദ്ധനാണെങ്കില് വീണ്ടും അപേക്ഷ നല്കണമെന്ന് ബിസിസിഐ സെക്രട്ടറി ജയ്ഷാ നേരത്തേ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇനി ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനത്തേക്കില്ലെന്ന നിലപാടിലാണ് ദ്രാവിഡ്. 2021ലാണ് ദ്രാവിഡ് പരിശീലകനായെത്തുന്നത്. രാഹുലിന് കീഴില് 2022ല് ഇന്ത്യ ടി20 ലോകകപ്പ് സെമി ഫൈനലിലെത്തി. തുടര്ന്ന് 2023 ലോക ടെസ്റ്റ് ചാമ്പ്യന്ഷിപ്പിലും 2023 ഏകദിന ലോകകപ്പിലും ഫൈനലില് പ്രവേശിച്ചു.
ഇന്ത്യൻ ടീമിന്റെ പരിശീലകനാവാൻ ബിസിസിഐ മുന്നിൽ വെക്കുന്ന മാനദണ്ഡങ്ങൾ
കുറഞ്ഞ് 30 ടെസ്റ്റുകളും 50 ഏകദിനങ്ങളും കളിച്ചിരിക്കണം. അല്ലെങ്കിൽ ടെസ്റ്റ് കളിക്കുന്ന ഒരു രാജ്യത്തിന്റെ മുഖ്യപരിശീലകനായി പ്രവര്ത്തിച്ചുള്ള രണ്ടുവര്ഷത്തെ പരിചയമെങ്കിലും വേണം. അസോസിയേറ്റ് അംഗ രാജ്യത്തിന്റെ അല്ലെങ്കിൽ ഐപിഎല് അല്ലെങ്കില് തത്തുല്യമായ അന്താരാഷ്ട്ര ലീഗ് ഫ്രാഞ്ചൈസിയുടെയോ, ഫസ്റ്റ് ക്ലാസ് ടീമിന്റെയോ, ദേശീയ എ ടീമിന്റെയോ പരിശീലകനായുള്ള മൂന്നുവര്ഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാം. കൂടാതെ ബിസിസിഐ ലെവല് 3 സര്ട്ടിഫിക്കേഷനോ തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം. പ്രായം 60 വയസ്സിൽ കൂടാനും പാടില്ല.