ചെന്നൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഫീൽഡ് തടസപ്പെടുത്തിയതിന് പുറത്തായി രവീന്ദ്ര ജഡേജ. രാജസ്ഥാൻ റോയൽസിനെതിരെ ചെന്നൈയുടെ മറുപടി ബാറ്റിംഗിലാണ് ജഡേജയുടെ ദൗർഭാഗ്യകരമായ വിക്കറ്റ്. ആവേശ് ഖാൻ എറിഞ്ഞ 16-ാം ഓവറിൽ അഞ്ചാം പന്തിൽ ജഡേജ സിംഗിൾ നേടിയ ശേഷം രണ്ടാം റൺസിനായി ഓടി. എന്നാൽ റുതുരാജ് ഗെയ്ക്ക്‌വാദ് പിന്തിരിപ്പിച്ചതോടെ ജഡേജ തിരിഞ്ഞോടി.
ഈ സമയം രാജസ്ഥാൻ നായകൻ സഞ്ജു സാംസൺ ജഡേജ റൺഔട്ടാക്കാനായി പന്ത് സ്റ്റമ്പിലേക്കെറിഞ്ഞു. ഇത് ജഡേജയുടെ ശരീരത്തിൽകൊണ്ടു. ക്രീസിന് പുറത്തുവെച്ച് ഫീൽഡിന് തടസം സൃഷ്ടിച്ചതോടെ രാജസ്ഥാൻ റോയൽസ് താരങ്ങൾ അപ്പീൽ ഉയർത്തി. തേഡ് അമ്പയറുടെ പരിശോധനയിൽ ജഡേജ പന്ത് വരുന്നത് കണ്ട ശേഷമാണ് തടസമായി നിന്നതെന്ന് കണ്ടെത്തി. ഇതോടെ ബിഗ് സ്ക്രീനിൽ ഔട്ട് വിധിക്കപ്പെട്ടു. അഞ്ച് പന്തിൽ ഏഴ് റൺസ് മാത്രമാണ് ഇന്ന് താരത്തിന് നേടാനായത്.
ഈ ഐപിഎല്ലിൽ രണ്ടാം തവണയാണ് ജഡേജ സമാന സാഹചര്യത്തിൽ അകപ്പെടുന്നത്. മുമ്പ് ഹൈദരാബാദിൽ വെച്ച് സൺറൈസേഴ്സിനെതിരായ മത്സരത്തിലും താരം വിക്കറ്റിന് വലം വെച്ചിരുന്നു. എന്നാൽ അന്ന് സൺറൈസേഴ്സ് നായകൻ പാറ്റ് കമ്മിൻസ് അപ്പീൽ പിൻവലിക്കുകയായിരുന്നു.