ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ സഞ്ജു സാംസണെ ഉൾപ്പെടുത്തിയതിൽ വ്യക്തത വരുത്തി ബിസിസിഐ സെക്രട്ടറി ജയ് ഷാ. ശ്രേയസ് അയ്യരിനും ഇഷാൻ കിഷനും പകരക്കാരായി സഞ്ജു സാംസണെപോലുള്ള താരങ്ങളുണ്ടെന്നാണ് ബിസിസിഐ സെക്രട്ടറിയുടെ വിശദീകരണം. ഇരുവർക്കും ബിസിസിഐ കരാർ നഷ്ടമായതിന് കാരണം താനല്ലെന്നും ജയ് ഷാ പറഞ്ഞു.
ബിസിസിഐയുടെ നിയമങ്ങൾ ആർക്കും പരിശോധിക്കാം. താൻ കൺവീനർ മാത്രമാണ്. ബിസിസിഐ കരാറിൽ ആരെ ഉൾപ്പെടുത്തണമെന്ന് നിശ്ചയിക്കുന്നത് മുഖ്യ സിലക്ടറാണ്. അതിനാൽ ഈ തീരുമാനമെടുത്തത് അജിത്ത് അഗാർക്കറാണ്. ആഭ്യന്തര ക്രിക്കറ്റ് കളിക്കാത്ത താരങ്ങളെ ഒഴിവാക്കാൻ അഗാർക്കറാണ് തീരുമാനിച്ചതെന്നും ജയ് ഷാ പ്രതികരിച്ചു.
ശ്രേയസുമായും കിഷനുമായും താൻ സംസാരിച്ചിരുന്നു. ഇന്ത്യൻ ടീമിലേക്ക് തന്നെ പരിഗണിക്കുന്നുണ്ടെങ്കിൽ ആഭ്യന്തര ക്രിക്കറ്റ് കളിക്കാൻ തയ്യാണെന്ന് ഹാർദ്ദിക്ക് പാണ്ഡ്യ പറഞ്ഞിരുന്നു. അതുപോലെ ആർക്ക് വേണമെങ്കിലും ആഭ്യന്തര ക്രിക്കറ്റ് കളിക്കാം. ആർക്ക് വേണമെങ്കിലും കളിക്കാതിരിക്കാമെന്നും ജയ് ഷാ വ്യക്തമാക്കി.